മുറിഞ്ഞ് പോയ ഒരു വയർലെസ് സന്ദേശം, പോലീസ് ഇടപെടൽ കാരണം രക്ഷപ്പെട്ടത് 6 ജീവനുകൾ!
കോഴിക്കോട്: കോഴിക്കോട് കസബ സ്റ്റേഷനിൽ എത്തിയ ഒരു മുറിഞ്ഞ വയർലെസ് ശബ്ദസന്ദേശം രക്ഷിച്ചത് 6 ജീവനുകൾ. മീൻ പിടിക്കാൻ പോയ ബോട്ട് മുങ്ങി മരണം മുന്നിൽ കണ്ട് നിൽക്കുകയായിരുന്ന 6 പേരുടെ ജീവനാണ് പോലീസിന്റെ സമയോചിത ഇടപെടൽ വഴി രക്ഷപ്പെട്ടത്. ബോട്ട് മുങ്ങുന്നു എന്ന ഒട്ടും വ്യക്തമല്ലാത്ത സന്ദേശം തേടി കസബ പോലീസ് സ്റ്റേഷനിലെ പോലീസ് നടത്തിയ അന്വേഷണമാണ് ജീവനുകൾക്ക് രക്ഷയായത്.

രക്ഷപ്പെട്ടത് ആറുപേർ
കേരള പോലീസ് ഇതേക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം: എവിടെനിന്നോ പറന്നെത്തിയ ആ ശബ്ദത്തിനു പിന്നാലെ പോലീസ് പോയതുകൊണ്ട് രക്ഷപ്പെട്ടത് ആറുപേരാണ് . തിരുവനന്തപുരത്തുനിന്ന് മീൻപിടിക്കാൻ എത്തിയ ആറുപേർ. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കസബ പോലീസ് സ്റ്റേഷനിലെ വയർലെസ്‌സെറ്റ് ശബ്ദിക്കുന്നത്. ‘പോലീസ് കൺട്രോൾ റൂം...ഫിഷിങ് ബോട്ട് മുങ്ങിത്താഴുന്നു...' എന്നായിരുന്നു ആ ശബ്ദസന്ദേശം.

മുറിഞ്ഞും ഒട്ടും വ്യക്തതയില്ലാതെയും കേട്ട ശബ്ദം
മുറിഞ്ഞും ഒട്ടും വ്യക്തതയില്ലാതെയും കേട്ട ശബ്ദം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ വി.പി. പവിത്രൻ വീണ്ടും ശ്രദ്ധിച്ചു. ആരും ആ വിളിക്ക് മറുപടി കൊടുക്കുന്നില്ല. സാധാരണ പോലീസ് കൺട്രോൾ റൂമാണ് എല്ലാ വയർലെസ് സന്ദേശങ്ങളും കൈകാര്യംചെയ്യുക. ഓരോ പോലീസ് സ്റ്റേഷനുമുള്ളത് അവിടെനിന്ന് പ്രത്യേകം തരും. അതുമാത്രം അതത് പോലീസ് സ്റ്റേഷനുകൾ ശ്രദ്ധിച്ചാൽമതി.

മറുപടിയില്ലാതെ മുറിഞ്ഞു പോയ ആ കോൾ
എന്നാൽ, മറുപടിയില്ലാതെ മുറിഞ്ഞു പോയ ആ കോൾ വിട്ടുകളഞ്ഞില്ല. അപകട സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും പറയും മുമ്പാണ് കോൾ മുറിഞ്ഞത്. ഉടൻ ഫോണെടുത്ത് പോലീസ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു. എന്നാൽ ആ സന്ദേശം കൺട്രോൾ റൂമിലോ, മറ്റേതെങ്കിലും വയർലെസ് സെറ്റിലോ ലഭിച്ചിട്ടില്ല. തുടർന്ന് ടെലികമ്യൂണിക്കേഷൻ വിഭാഗവുമായി ബന്ധപ്പെട്ടു. എന്നാൽ അവിടെ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.

എല്ലാ ബോട്ടുകൾക്കും സന്ദേശം നൽകി
അതോടെ നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം ഒഴുകി. ആരും കേട്ടിട്ടില്ല അങ്ങനെ ഒരു സന്ദേശം. അതോടെ കോസ്റ്റ് ഗാർഡുമായി പോലീസ് ബന്ധപ്പെട്ടു. അവർ മറൈൻ എൻഫോഴ്‌സ്‌മെന്റിനെയും അറിയിച്ചു. അവർക്കും ഇതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് അവരുടെ കീഴിൽ ബോട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം ഉപയോഗിച്ച് എല്ലാ ബോട്ടുകൾക്കും സന്ദേശം നൽകി.

ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടു
അതോടെ ബോട്ടുകൾ നടത്തിയ തിരച്ചിലിന്റെ ഭാഗമായി കടലുണ്ടിയിൽനിന്ന് 15 നോട്ടിക്കൽ മൈൽ ദൂരത്ത് പലക ഇളകി മുങ്ങിക്കൊണ്ടിരുന്ന ബോട്ട്, മറ്റൊരു മീൻപിടിത്ത ബോട്ടിലുള്ളവർ കണ്ടെത്തി. അപ്പോഴേക്കും ബേപ്പൂരിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും എത്തി. മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലെ ആറുപേരെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു. മരണം മുന്നിൽക്കണ്ട നിമിഷത്തിൽനിന്ന് ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടത് ഇപ്പോഴും
ഇവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല''.












Click it and Unblock the Notifications