വടകരയില്‍ ആര്‍എംപി വേണ്ട; കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ട്, സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു എംഎല്‍എ ഇല്ലെന്ന നാണക്കേട് ഇത്തവണ എന്ത് വിലകൊടുത്തും മാറ്റുമെന്നാണ് ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ അവകാശപ്പെടുന്നത്. 2001 ലെ തിരഞ്ഞെടുപ്പിലാണ് കോഴിക്കോട് ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് അവസാനമായി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ എത്തിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത്തവണ വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കി പ്രചരണ രംഗത്ത് സജീവമായാല്‍ ജില്ലയില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു. വിജയ സാധ്യത ഉള്ളതിനാല്‍ വടകര ഉള്‍പ്പടേയുള്ള സീറ്റുകള്‍ പാര്‍ട്ടി തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
വടകരയെന്ന ഇടത് കോട്ട
കോഴിക്കോട് ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു മണ്ഡലമാണ് വടകര. ഇടത് മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ജനതാ ദള്‍ പതിറ്റാണ്ടുകളായി വിജയിക്കുന്ന മണ്ഡലം. മണ്ഡലം രൂപീകൃതമായ 1957 മുതല്‍ ഇന്നേവരുയുള്ള ഒരു തിരഞ്ഞെടുപ്പിലും വടകരയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ആര്‍എംപി രൂപീകരണവും ടിപി ചന്ദ്രശേഖരന്‍ വധം പോലുള്ള നിര്‍ണ്ണായക പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും വടകരയില്‍ വിജയിച്ച് കയറാന്‍ ഇടത് പക്ഷത്തിന് സാധിച്ചിരുന്നു.
സികെ നാണു വിജയിച്ചത്
2016 ലെ തിരഞ്ഞെടുപ്പില്‍ ജനതാദളില്‍ വലിയൊരു വിഭാഗം ഒപ്പമെത്തിയത് യുഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നെങ്കിലും പതിനായിരത്തിലേറെ വോട്ടിനായിരുന്നു ജെഡിഎസിലെ സികെ നാണു വടകരയില്‍ നിന്നും വിജയിച്ചത്. ആര്‍എംപി ടിക്കറ്റില്‍ മത്സരിച്ച കെകെ രമ അന്ന് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു.
അഴിയൂരും ഒഞ്ചിയവും
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്‍റെ കീഴില്‍ ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചായിരുന്നു എല്‍ഡിഎഫിനെ നേരിട്ടത്. ഏറാമല, അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ സഖ്യത്തിന് സാധിച്ചു. വടകര ബ്ലോക്കിലും കല്ലാമല പഞ്ചായത്ത് ഡിവിഷനിലും സഖ്യം പരാജയപ്പെട്ടു. ജനകീയ മുന്നണി രൂപീകരിച്ചില്ലായിരുന്നെങ്കിലും യുഡിഎഫിനും ആര്‍എംപിക്കും വലിയ നഷ്ടം ഉണ്ടാക്കിയേനെ എന്ന് തെളിയിക്കുന്നത് കൂടിയായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
ജനകീയ മുന്നണി
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില അനുസരിച്ച് വടകര മണ്ഡലത്തില്‍ എല്‍ഡിഎഫിനേക്കാള്‍ രണ്ടായിരം വോട്ടുകള്‍ അധികം പിടിക്കാനും ജനകീയ മുന്നണിക്ക് സാധിച്ചിരുന്നു. ഇതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും വടകരയില്‍ സഖ്യത്തിലേക്ക് മത്സരിക്കുക എന്നതിലേക്ക് ചര്‍ച്ചകള്‍ നീണ്ടത്. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണച്ചാല്‍ മറ്റിടങ്ങളില്‍ തങ്ങളുടെ പിന്തുണ യുഡിഎഫിന് എന്നതായിരുന്നു ആര്‍എംപി വാഗ്ദാനം.
കെകെ രമ വടകരയില്‍
വടകരയിലെ പിന്തുണയ്ക്ക് പകരം കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളിലെ സഹായമായിരുന്നു ആര്‍എംപി വാഗ്ദാനം ചെയ്തത്. യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകര ഉള്‍പ്പടെ ജില്ലയിലെ ആറ് മണ്ഡലങ്ങളിലും തങ്ങള്‍ മത്സരിക്കുമെന്നും ആര്‍എംപി വ്യക്തമാക്കി. കെകെ രമ വടകരയില്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്നതായിരുന്നു യുഡിഎഫ് നല്‍കിയ സൂചന.
അധ്യക്ഷന്‍ വേണു
എന്നാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വേണുവിന്‍റെ പേരിനായിരുന്നു ആര്‍എംപിയില്‍ മുന്‍തൂക്കം. ഇതോടെ യുഡിഎഫും ആര്‍എംപിയും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടി. മുസ്ലിം ലീഗ് വഴി വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമ്പോഴാണ് വടകരയില്‍ ആര്‍എംപി വേണ്ട പാര്‍ട്ടി തന്നെ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തുന്നത്.
കോണ്‍ഗ്രസ് ഏറ്റെടുക്കണം
യൂത്ത് കോണ്‍ഗ്രസിലെ പ്രബല വിഭാഗമാണ് വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. പാര്‍ട്ടി വേദികളില്‍ തങ്ങളുടെ ആവശ്യം ഇവര്‍ ഇതിനോടകം ഉന്നയിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. എല്‍ഡിഎഫിലെ സീറ്റ് തര്‍ക്കം ഉള്‍പ്പടെ ഇത്തവണ യുഡിഎഫിന് അനുകൂലമാവുമെന്നും ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
വിപി ദുല്‍ഖിഫിനെ
ജില്ലാ പഞ്ചായത്തിലേക്കും പയ്യോളി ഡിവിഷനില്‍ നിന്നും വിജയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് വിപി ദുല്‍ഖിഫിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വീട് സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടാണ് അദ്ദേഹത്തിനും ഉള്ളത്. വടകര നിയമസഭാ സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
കല്ലാമല പാഠം
ഇതോടൊപ്പമാണ് സീറ്റ് ഏറ്റെടുക്കണമെന്ന അവകാശവാദവുമായി ഒരു വിഭാഗവും രംഗത്ത് എത്തുന്നത്. വടകരയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുകയാണെങ്കില്‍ സീറ്റ് ഏറ്റെടുക്കാന്‍ ആര്‍എംപി തയ്യാറേക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ കല്ലാമല ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍എംപിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുയും ആര്‍എംപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും ചെയ്തിരുന്നു.
എല്‍ജെഡിയുടെ തര്‍ക്കം
എല്‍ഡിഎഫിലും
സീറ്റിന്‍റെ
കാര്യത്തില്‍
വലിയ
തര്‍ക്കമാണ്
നിലനില്‍ക്കുന്നത്.
സീറ്റ്
തങ്ങള്‍ക്ക്
വേണമെന്ന
ആവശ്യം
എല്‍ജെഡി
പരസ്യമായി
ഉന്നയിച്ചിട്ടുണ്ട്.
അനൗദ്യോഗികമായി
സ്ഥാനാര്‍ത്ഥിയെ
പ്രഖ്യാപിക്കുവരെ
എല്‍ജെഡി
ചെയ്തിട്ടുണ്ട്.
എന്നാല്‍
കഴിഞ്ഞ
തവണ
യുഡിഎഫിന്‍റെ
ഭാഗമായി
മത്സരിച്ച്
പരാജയപ്പെട്ടവര്‍ക്ക്
സീറ്റ്
നല്‍കാന്‍
കഴിയില്ലെന്നാണ്
ജെഡിഎസിന്‍റെ
നിലപാട്.