ലക്ഷ്യം കോൺഗ്രസിന്റെ വിജയം മാത്രം, ദളിത് കോൺഗ്രസിന് ധർമ്മജന്റെ മറുപടി, ബാലുശ്ശേരിയിൽ സജീവം
കൊച്ചി: സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് കോണ്‍ഗ്രസ് ധര്‍മ്മജന് ടിക്കറ്റ് നല്‍കാന്‍ സാധ്യത.
എന്നാല്‍ ധര്‍മ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് എതിര്‍പ്പ് ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ബാലുശ്ശേരിയില്‍ സജീവമാകുന്ന ധര്‍മ്മജന്‍ ദളിത് കോണ്‍ഗ്രസിന് മറുപടി നല്‍കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ
സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പ്രമുഖർ
ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫിനെ പൂട്ടാന്‍ പാര്‍ട്ടിയിലെ കരുത്തരായ നേതാക്കളെ കൂടാതെ പൊതുസമ്മതരായ വ്യക്തികളേയും സ്ഥാനാര്‍ത്ഥികളാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ സിനിമാ താരങ്ങള്‍ അടക്കമുളള പ്രമുഖരെ ഇറക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബാലുശേരി കോണ്‍ഗ്രസിന് വിജയസാധ്യത തീരെ ഇല്ലാത്ത മണ്ഡലങ്ങളില്‍ ഒന്നാണ്.
ധര്‍മ്മടത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടാകുമോ
സംവരണ മണ്ഡലമായ ബാലുശേരിയില്‍ സിനിമാ താരത്തെ ഇറക്കുന്നതില്‍ ദളിത് കോണ്‍ഗ്രസ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ദളിത് കോണ്‍ഗ്രസുകാരുടെ സീറ്റ് തട്ടിയെടുക്കാതെ പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടാകുമോ എന്നാണ് ദളിത് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം.
കോണ്‍ഗ്രസിന്റെ വിജയം മാത്രമാണ് ലക്ഷ്യം
ദളിത് കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് മറുപടിയുമായി ധര്‍മ്മജന്‍ രംഗത്ത എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വിജയം മാത്രമാണ് ലക്ഷ്യം എന്നാണ് ധര്‍മ്മജന്‍ പ്രതികരിച്ചിരിക്കുന്നത്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കോ മറ്റ് പരിഗണനകള്‍ക്കോ അല്ല പ്രാധാന്യമെന്നും ധര്‍മ്മജന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ അസ്വസ്ഥതയുണ്ടോ എന്നറിയില്ല
ഇനി പാര്‍ട്ടി തീരുമാനമെടുത്താല്‍ മാത്രം മതി
ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കാന്‍ ഇനി പാര്‍ട്ടി തീരുമാനമെടുത്താല്‍ മാത്രം മതിയെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു. ബാലുശ്ശേരിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ മാധ്യമങ്ങളോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു.
മണ്ഡലത്തിൽ സജീവം
കോണ്‍ഗ്രസ് ആണെന്ന് പറയുന്ന കലാകാരന്മാര്‍ വളരെ കുറച്ച് പേരെ ഉളളൂ എന്നും ധര്‍മ്മജന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആവുകയെന്നത് എന്തോ തെറ്റാണെന്ന് കരുതുന്നത് പോലെ തോന്നിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാലുശേരിയില്‍ എത്തിയ ധര്‍മ്മജന്‍ മണ്ഡലത്തില്‍ പൊതുപരിപാടികളിലും വിവാഹ ചടങ്ങുകളിലും അടക്കം പങ്കെടുത്ത് സജീവമാവുകയാണ്.
ലീഗിന്റെ സീറ്റ്
ബാലുശ്ശേരി സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ധര്‍മ്മജന് ഏതാണ്ട് ഉറപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളിത് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് അല്ലാതെ ബാലുശ്ശേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിര്‍പ്പില്ല. എന്നാല്‍ ബാലുശ്ശേരി മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ്. ഇത് കോണ്‍ഗ്രസിന് വിട്ട് കൊടുക്കാന്‍ ലീഗ് തയ്യാറായാല്‍ മാത്രമേ ധര്‍മ്മജന് ബാലുശേരിയില്‍ മത്സരിക്കാനുളള വഴി തെളിയുകയുളളൂ.