എപി അബ്ദുള്ളക്കുട്ടി ഇറങ്ങുന്നു കുന്ദമംഗലം പിടിക്കാന്‍; ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലേക്ക്
കോഴിക്കോട്: സ്ഥിരം പാര്‍ട്ടി മുഖങ്ങള്‍ക്ക് പുറമെ സെലിബ്രേറ്റികളും പൊതുസമ്മതരും ആയിട്ടുള്ളവരേയും രംഗത്തിറക്കി വരാനിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. മുന്‍ ഡിജിപിമാരായ ടിപി സെന്‍കുമാറും ജേക്കബ് തോമസും മുതല്‍ സിനിമാ രംഗത്ത് നിന്നും നടന്‍ കൃഷ്ണകുമാര്‍, നടി പ്രവീണ, സംവിധായകരായ രാജസേനന്‍, അലി അക്ബര്‍ എന്നിവരുടെ പേരാണ് ബിജെപിയില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നു. ചില അപ്രതീക്ഷിത മുഖങ്ങളും അവസാന നിമിഷം വന്നേക്കും. ഇവരുടേത് ഉള്‍പ്പടെ പാര്‍ട്ടിയിലെ നേതാക്കള്‍ മത്സരിക്കേണ്ട സീറ്റുകളെ കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ ബിജെപിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
എപി അബ്ദുള്ളക്കുട്ടി കുന്ദമംഗലത്ത്
ഏതൊക്കെ നേതാക്കള്‍ മത്സരം, എവിടെ മത്സരിക്കണം എന്നതൊക്കെയുള്ള കാര്യം അന്തിമമായി ദേശീയ നേതൃത്വം ആണ് തീരുമാനിക്കുകയെങ്കിലും പല സൂചനകളും ഇപ്പോള്‍ തന്നെ ബിജെപി വൃത്തങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് ആയ എപി അബ്ദുള്ളക്കുട്ടി ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടാവും. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തേക്കാണ് എപി അബ്ദുള്ളക്കുട്ടിയെ പരിഗണിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വോട്ട് വിഹിതം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇത്തവണ ജില്ലയില്‍ ആറ് മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25000ത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലങ്ങള്‍ കൂടിയാണ് ഇവ.
ബേപ്പൂരും കൊയിലാണ്ടിയും
കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ബേപ്പൂര്‍ എന്നിവയാണ് ജില്ലയില്‍ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍. ഇതില്‍ തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ കുന്ദമംഗലത്തേക്കാണ് ദേശീയ വൈസ് പ്രസിഡന്‍റ് ആയ അബ്ദുള്ളക്കുട്ടിയെ ബിജെപി പരിഗണിക്കുന്നത്. തദേശ തിരഞ്ഞെടുപ്പില്‍ 32883 വോട്ടുകളാണ് ഇത്തവണ ബിജെപി ലഭിച്ചത്.
കുന്ദമംഗലത്തെ സമവാക്യം
മണ്ഡലത്തിലെ സാമുദായിക സമവാക്യം കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ കുന്ദമംഗലത്ത് മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. മുമ്പ് സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മത്സരിച്ച് വിജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടിയുടെ ബിജെപിയിലെ ആദ്യ മത്സരം കൂടിയാവും ഇത്തവണത്തേത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച സികെ പത്മനാഭന് കുന്ദമംഗലത്ത് 32702 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. ഇടത് സ്വതന്ത്രനായ പിടിഎ റഹീം ആയിരുന്നു വിജയി. കോണ്‍ഗ്രസ് രണ്ടാമത് എത്തി.
തലശ്ശേരി മണ്ഡലത്തിലേക്കും
തലശ്ശേരി മണ്ഡലത്തിലേക്കും ബിജെപി അബ്ദുള്ളക്കുട്ടിയെ പരിഗണിക്കുന്നുണ്ട്. മണ്ഡലത്തിലെ മുസ്ലിം വോട്ടുകളാണ് ഇവിടേയും അദ്ദേഹത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വേണ്ടി അബ്ദുള്ളക്കുട്ടി തലശ്ശേരിയില്‍ മത്സരിച്ചിരുന്നു. അന്ന് 34117 വോട്ടുകള്‍ സിപിഎമ്മിലെ എഎന്‍ ഷംസീര്‍ ആയിരുന്നു വിജയി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് മേല്‍ക്കൈ 46422 വോട്ടുകളാണ്. ഈ സാഹചര്യം പരിഗണിക്കുമ്പോള്‍ കുന്ദമംഗലം തന്നെ അദ്ദേഹം തിരഞ്ഞെടുക്കാനാണ് സാധ്യത.
കാഞ്ഞിരപ്പള്ളിയിലോ ഇരിങ്ങാലക്കുടയിലോ
മുന്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്‍റെ സ്ഥാപകനുമായ ഡോ. സിവി ആനന്ദബോസ്, ജേക്കബസ് തോമസ്, ടിപി സെന്‍കുമാര്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും ബിജെപിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആനന്ദ ബോസിനെ കൊല്ലത്തും കെഎസ് രാധാകൃഷ്ണനെ കരുനാഗപ്പള്ളിയിലും ജേക്കബ് തോമസിനെ കാഞ്ഞിരപ്പള്ളിയിലോ ഇരിങ്ങാലക്കുടയിലോ ആണ് പരിഗണിക്കുന്നത്.
ഇരിങ്ങാലക്കുട മണ്ഡലം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ ലഭിച്ച ഇരിങ്ങാലക്കുടയില്‍ ബിജെപിക്ക് ഇത്തവണ വലിയ പ്രതീക്ഷയാണ് ഉള്ളത്. സന്തോഷ് ചേര്‍കളം മത്സരിച്ചപ്പോള്‍ കഴിഞ്ഞ തവണ 30420 വോട്ടുകള്‍ കരസ്ഥമാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് 35894 വോട്ടുകളായി ഉയരും കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ജേക്കബ് തോമസിനെ പോലുള്ള ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാമെന്നാണ് പ്രതീക്ഷ.
എ പ്ലസ് മണ്ഡലങ്ങള്‍
ശക്തമായ ത്രികോണ മത്സരം നടക്കുന്ന 40 മണ്ഡലങ്ങലങ്ങളെയാണ് ബിജെപി എ പ്ലസ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പതിനഞ്ച് മണ്ഡലങ്ങലില്‍ ജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടി കരതുന്നത്. ക്രൈസ്തവ സംഘടനകളുമായി മികച്ച ബന്ധം സ്ഥാപിക്കാനായതിനാല്‍ മധ്യകേരളത്തിലും വലിയ പ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത്. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും പത്തനംതിട്ടയില്‍ കോന്നി, ആറന്‍മുള, അടൂര്‍ മണ്ഡലങ്ങളിലും ബിജെപി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.
മണലൂരും നാട്ടികയും
എറണാകുളത്ത് തൃപ്പൂണിത്തുറ, തൃശൂരില്‍ മണലൂര്‍, നാട്ടിക, കയ്പമംഗലം, കൊടുങ്ങല്ലൂര്‍ തൃശൂര്‍ സീറ്റുകളിലും ആലപ്പുഴയില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലുമാണ് കണ്ണ് വെക്കുന്നത്. കൊല്ലത്ത് ചാത്തന്നൂരിലും കരുനാഗപ്പള്ളിയിലും മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി കാസര്‍ഗോട് ജില്ലയില്‍ മഞ്ചേശ്വരം പിടിച്ചെടുക്കാനും കാസര്‍ഗോഡ് മികച്ച പ്രകടനം നടത്താനുമാണ് ശ്രമിക്കുന്നത്.
നെടുമങ്ങാട് ആറ്റിങ്ങല്‍
ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. നേമം ഉള്‍പ്പടെ എട്ട് എ പ്ലസ് മണ്ഡലങ്ങളാണ് തിരുവനന്തപുരത്ത് ബിജെപിക്കുള്ളത്. നേമം, വട്ടിയൂര്‍ക്കാവ്, കട്ടാക്കട, നെടുമങ്ങാട്, ആറ്റിങ്ങല്‍, തിരുവനന്തപുരം, കഴക്കൂട്ടം സീറ്റുകളിലാണ് പ്രതീക്ഷ. സംസ്ഥാന ഭാരവാഹികളില്‍ കെ സുരേന്ദ്രന്‍ ഒഴികേയുള്ള എല്ലാവരും മത്സരിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് നിന്നും ജനവിധി തേടിയേക്കും.
ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം