ബിജെപി പാളയത്തിലേക്ക് പോവില്ല; ജെഡിഎസ്- എൽജെഡി ലയനം അനിവാര്യമെന്ന് സികെ നാണു
കോഴിക്കോട്: സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം അനിവാര്യമാണെന്ന് ജെഡിഎസ് നേതാവും വടകര എംഎല്‍എയുമായ സികെ നാണു. നിലവിലെ സാഹചര്യത്തില്‍ ജെഡിഎസ്- എൽജെഡി ലയനം ആവശ്യമാണ്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളുടേയും ലയനം ഉണ്ടാകുമോ എന്ന് പറയാന്‍ ഇപ്പോള്‍ സാധ്യമല്ല. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സികെ നാണു പറഞ്ഞു. എല്‍ജെഡിയുമായുള്ള ലയനം ഉടന്‍ ഉണ്ടാവില്ലെന്ന സൂചന ജെഡിഎസ് നേതാവ് മാത്യു ടി തോമസ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ജെഡിയുമായുള്ള ലയനം അനിവാര്യമാണെന്ന് വ്യക്തമാക്കി സികെ നാണുവും രംഗത്ത് എത്തിയത്.
കര്‍ണാടകയില്‍ ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിയുമായി അടുക്കുന്നതിലും സികെ നാണു നിലപാട് വ്യക്തമാക്കി. ജെഡിഎസ് കേന്ദ്ര നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടിനോട് സംസ്ഥാന നേതൃത്വത്തിന് താല്പര്യമില്ല. കേന്ദ്ര ഘടകം പ്രകടമായ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചാല്‍ സംസ്ഥാന ഘടകം അതിനൊപ്പം നില്‍ക്കില്ല. കേരത്തില്‍ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുകയെന്നും ജെഡിഎസ് വ്യക്തമാക്കി. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി തുടര്‍ച്ചയായി സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാടില്‍ ഇരുകൂട്ടര്‍ക്കും ആശങ്കയുണ്ട്.
ജെഡിഎസ് ലയനത്തിന് സിപിഎം സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ ജെഡിഎസ് കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാട് എല്‍ജെഡി ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിയെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെയും കുമാരസ്വാമി പിന്തുണച്ചിരുന്നു. ദേവഗൗഡ ഉടന്‍ ജെഡിഎസ് അധ്യക്ഷ പദം ഒഴിഞ്ഞ് പകരം കുമാരസ്വാമി പാർട്ടി പ്രസിഡന്‍റാകുന്നതോടെ പാര്‍ട്ടി ബിജെപി പാളയത്തിലേക്ക് പോകുമെന്നാണ് അഭ്യുഹം. അങ്ങനെ വന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി യോജിക്കാനാകില്ലന്നതാണ് ഇരുപാര്‍ട്ടികളുടേയും പ്രശ്നം.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളുടേയും ലയനം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് എല്‍ജെഡിയും വ്യക്തമാക്കുന്നത്. ഇതോടെ സീറ്റ് വീതം വെപ്പ് ഉള്‍പ്പടേയുള്ള കാര്യത്തില്‍ എല്‍ഡിഎഫ് വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ജെഡിഎസ് കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റും എല്‍ജെഡി അവര്‍ യുഡിഎഫില്‍ മത്സരിച്ച 7 സീറ്റുമാണ് ചോദിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സിപിഎം.
Recommended Video
ചെറിയാൻ ഫിലിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും? ഉറച്ച് സീറ്റ് തേടി സിപിഎം