'പ്രചരണത്തിനിറങ്ങി, പക്ഷെ വോട്ട് കുത്തിയത് രമയ്ക്ക് ': തോല്‍വികളില്‍ സിപിഎം അന്വേഷണത്തിന്
കോഴിക്കോട്: നിലവിലെ സീറ്റ് നിലയില്‍ നിന്നും പിന്നോട്ട് പോയെക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ ലഭിച്ച അത്രയും തന്നെ സീറ്റുകളില്‍ ഇത്തവണയും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ഇതോടെ യുഡിഎഫ്-2, എല്‍ഡിഎഫ്-11 എന്ന സീറ്റ് നിലയില്‍ ഇത്തവണയും മാറ്റമുണ്ടായില്ല. രണ്ട് സീറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ അവരില്‍ നിന്നും രണ്ടെണ്ണം തിരികെ പിടിക്കാന്‍ എല്‍ഡിഎഫിനും സാധിച്ചു. മുസ്ലിം ലീഗിന്റെ സീറ്റിങ് സീറ്റുകളായ കോഴിക്കോട് സൗത്ത്, കുറ്റ്യാടി എന്നിവിടങ്ങളാണ് എല്‍ഡിഎഫ് ഇത്തവണ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്ത സീറ്റുകള്‍..
വടകര, കൊടുവള്ളി
എല്‍ജെഡി മത്സരിച്ച വടകര, കാരാട്ട് റസാഖിന്റെ കൊടുവള്ളി എന്നീ സീറ്റുകളാണ് ഇത്തവണ നഷ്ടമായത്. വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപി നേതാവ് കെകെ രമയും കൊടുവള്ളിയില്‍ എംകെ മുനീറുമാണ് വിജയിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം ജില്ലയില്‍ നേടാന്‍ കഴിഞ്ഞെങ്കിലും രണ്ട് മണ്ഡലത്തില്‍ പരാജയപ്പെടാനുണ്ടായ സാഹചര്യം പഠിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.
മേധാവിത്വം
വോട്ടെടുപ്പിന് ശേഷം നടത്തിയ കണക്കെടുപ്പില്‍ തന്നെ രണ്ട് മണ്ഡലങ്ങളിലും മേധാവിത്വം യുഡിഎഫിനാണെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ തോല്‍വിയില്‍ ഞെട്ടല്‍ ഇല്ല. എന്നാലും ഏതൊക്കെ ഘടകങ്ങല് വോട്ട് ചോര്‍ത്തി എന്ന പരിശോധനയ്ക്കാണ് സിപിഎം ജില്ലാ നേതൃത്വം ഒരുങ്ങുന്നത്. കാരണങ്ങള്‍ കണ്ടെത്തി അവ തിരുത്തുകയാണ് ലക്ഷ്യം.
മനയത്ത് ചന്ദ്രന്
ജെഡിഎസിന്റെ സിറ്റിങ് സീറ്റായിരുന്ന വടകരയില്‍ എല്‍ജെഡി സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന് 7491 വോട്ടുകള്‍ക്കാണ് കെകെ രമയോട് തോറ്റത്. യുഡിഎഫിന് 47.63 ശതമാവനും എല്‍ഡിഎഫ് 42.15 ശതമാനം വോട്ടും ലഭിച്ചു. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തല്‍.
ചര്‍ച്ചകള്‍
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ തുടക്കത്തില്‍ സീറ്റ് എല്‍ജെഡിക്ക് നല്‍കിയതില്‍ ജെഡിഎസിന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് പരിഹരിക്കപ്പെട്ടതാണ്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രന് ഇത്തവണ ഇടതിന് വേണ്ടി മത്സരിച്ചതിലെ അനൗചിത്യമടക്കമുള്ള കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ചയായിരുന്നു.
കെകെ രമ
കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് മുന്‍തൂക്കം നല്കി. സിപിഎം പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വോട്ടുകള്‍ പിടിക്കാന്‍ രമയ്ക്ക് സാധിച്ചു. പ്രവര്‍ത്തനത്തില്‍ കൂടെ നിന്നവര്‍ ഉള്‍പ്പടെ വോട്ട് മാറ്റിക്കുത്തിയെന്നാണ് സംശയം. പാര്‍ട്ടി കേന്ദ്രത്തിലുള്‍പ്പടെ രമ ലീഡ് ചെയ്തത് ഇതിന്റെ തെളിവായാണ് ചൂണ്ടിക്കാട്ടുന്നത്.
യുഡിഎഫ്-ആര്‍എംപി
പ്രവര്‍ത്തനത്തില്‍ വീഴ്ചകളൊന്നും വടകരയില്‍ ഉണ്ടായതായി പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ വോട്ട് ഉറപ്പിക്കുന്നതില്‍ പിഴവുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ മണ്ഡലത്തില്‍ യുഡിഎഫ്-ആര്‍എംപി സഖ്യത്തിന് മുന്‍തൂക്കം ഉണ്ടായിരുന്നു. ഇത് മറികടക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ അന്ന് തന്നെ തുടങ്ങിയെങ്കിലും ഫലം കണ്ടില്ല.
ബിജെപി വോട്ട് എവിടെ
വടകരയിലെ ബിജെപി വോട്ടുകളില്‍ വലിയ തോതില്‍ കുറവ് ഉണ്ടായതും സിപിഎം പരിഗണിക്കുന്നുണ്ട്. ഇടത് പരാജയം ഉറപ്പ് വരുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുവെന്നും സിപിഎം ആരോപിക്കുന്നു. കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരം നടന്നിട്ടും നാലാം സ്ഥാനത്തായ ബിജെപിക്ക് 13937 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ അത് 10,225 വോട്ടായി. 3712 വോട്ടിന്റെ കുറവ്
കൊടുവള്ളിയില്‍
കൊടുവള്ളിയില്‍ മുനീര്‍ വന്നതോടെ ലീഗ് വലിയ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 6344 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മുനീറിന് ലഭിച്ചത്. 47.86 ശതമാനം വോട്ട് യുഡിഎഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 43.66 ശതമാനം വോട്ടുകള്‍. കൊടുവള്ളിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചയുണ്ടായതായി ഇടതുപക്ഷം കാണുന്നില്ല.
Recommended Video
കാരാട്ട് റസാഖ്
കാരാട്ട് റസാഖ് തന്നെ വീണ്ടും വരണമെന്ന് നിര്‍ദേശിച്ചത് നിയോജക മണ്ഡലം കമ്മറ്റിയാണ്. കൊടുവള്ളിയിലും ബിജെപി വോട്ടുകളില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 2030 വോട്ടിന്റെ കുറവാണ് മണ്ഡലത്തില്‍ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. രണ്ടിടത്തെയും തോല്‍വി എല്‍ഡിഎഫ് പരിശോധിക്കും. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മുന്നണി യോഗം ചേരാനായില്ലെന്നും കണ്‍വീന്‍ മുക്കം മുഹമ്മദ് അറിയിച്ചു.