മൂന്ന് പോര അഞ്ച് വേണം; എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ഐഎന്‍എല്‍
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഐഎന്‍എല്‍ തീരുമാനം. അഞ്ച് സീറ്റുകളാണ് പാര്‍ട്ടി എല്‍ഡിഎഫില്‍ ആവശ്യപ്പെടുക. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകള്‍ക്ക് പുറമെ രണ്ട് സീറ്റുകള്‍ കൂടി അധികമായി വേണമെന്നാണ് ആവശ്യം. ദീര്‍ഘകാലം എല്‍ഡിഎഫുമായി സഹകരിച്ചിരുന്ന പാര്‍ട്ടിയെ മുന്നണിയിലെ ഔദ്യോഗിക ഘടകക്ഷിയാക്കിയതിന് ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താന്‍ 5 അംഗ പാര്‍ലമെന്‍ററി ബോര്‍ഡിനെ നിയോഗിക്കാൻ കോഴിക്കോട്ട് നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കാസർകോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് സൗത്ത് എന്നീ മൂന്ന് മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ തവണ ഐഎന്‍എല്‍ മത്സരിച്ചത്. മൂന്നിടത്തും തോറ്റു. പിന്നീട് കുന്ദംഗലത്ത് നിന്നും ഇടത് സ്വതന്ത്രനായി വിജയിച്ച പിടിഎ റഹീമിന്‍റെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രണ്‍സ് ഐഎന്‍എല്ലില്‍ ലയിച്ചു. ഇതോടെ പാര്‍ട്ടിക്ക് നിയമസഭയില്‍ ഒരു അംഗമായി.

കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റിനും റഹീമിന്‍റെ കുന്ദമംഗലത്തിനും പുറമെ ഒരു സീറ്റ് കൂടി നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. കാസര്‍കോട് ജില്ലയിലാണ് പാര്‍ട്ടി അധിക സീറ്റ് ലക്ഷ്യം വെക്കുന്നത്. സിപിഐ മത്സരിക്കുന്ന കാഞ്ഞങ്ങാടോ സിപിഎമ്മിന്‍റെ കയ്യിലുള്ള ഉദുമയോ ചോദിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പ്രസിഡന്‍റ് എ.പി അബ്ദുല്‍വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍,അഹമ്മദ് ദേവര്‍കോവില്‍, എം.എം മാഹീന്‍, വി. ഹംസ ഹാജി എന്നിവരെയൊണ് സീറ്റ് ചര്‍ച്ചകള്‍ നടത്തുന്നതിന് പാര്‍ട്ടി നിയോഗിച്ചത്.
അതിനിടെ ഐഎന്‍എല്ലിന്‍റെ കയ്യില്‍ നിന്നും കോഴിക്കോട് സൗത്ത് തിരിച്ചെടുക്കാന്‍ സിപിഎം ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ തവണ ലീഗിലെ മുനീറിനോട് തോറ്റ ഐഎന്‍എല്ലിന് പകരം സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സിപിഎം നീക്കം. ഡപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം












Click it and Unblock the Notifications