എല്‍ഡിഎഫില്‍ തുറന്ന പോര്; എല്‍ജെഡിക്കെതിരെ തുറന്നടിച്ച് ജെഡിഎസ്, പ്രതിസന്ധിയിലായത് സിപിഎം
കോഴിക്കോട്: പതിറ്റാണ്ടുകളോളം എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ജനതാ ദള്‍ എസിനെ പിളര്‍ത്തിക്കൊണ്ടായിരുന്നു 2009 ല്‍ വീരേന്ദ്ര കുമാറിന്റെ നേതൃത്വലുള്ള വലിയൊരു വിഭാഗം സോഷ്യലിസ്റ്റുകള്‍ യുഡിഎഫിലേക്ക് പോയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ദളില്‍ നിന്നും സിപിഎം ഏറ്റെടുത്തതായിരുന്നു വീരേന്ദ്ര കുമാറിന്റെയും കൂട്ടരുടേയും മുന്നണി മാറ്റത്തിന് കാരണം. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (എസ്ജെഡി) രൂപീകരിച്ചായിരുന്നു യുഡിഎഫ് പ്രവേശനം. പിന്നീട് ജെഡിയുവില്‍ ലയിച്ചെങ്കിലും നിതീഷ് കുമാര്‍ ബിജെപി കൂടാരത്തിലേക്ക് പോയതോടെ ശരത് യാദവിന്റെ കൂടെ കൂടി ലോക്താന്ത്രിക് ജനതാദള്‍ ആവുകയും ചെയ്തു. പിന്നീട് എല്‍ജെഡി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ തിരികെ എത്തുകയും ചെയ്തു. എന്നാല്‍ രണ്ട് വിഭാഗം ദളുകള്‍ തമ്മിലും നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം ആരംഭിച്ചത് എല്‍ഡിഎഫിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എല്‍ജെഡിക്ക് നേരിടേണ്ടി വന്നത്
വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം സോഷ്യലിസ്റ്റ് ജനതാ ദള്‍ രൂപീകരിച്ച് മുന്നണി വിട്ടെങ്കിലും മാത്യൂ ടി തോമസ്, കെ കൃഷ്ണന് കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ജെഡിഎസ് എല്‍ഡിഎഫില്‍ തന്നെ തുടര്‍ന്നിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് 5 സീറ്റിലും എല്‍ജെഡി 7 സീറ്റിലും ജനവിധി തേടി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വലിയ തിരിച്ചയായിരുന്നു എല്‍ജെഡിക്ക് നേരിടേണ്ടി വന്നത്.
ജെഡിഎസിന് മൂന്ന് സീറ്റുകള്‍
എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ച ജെഡിഎസിന് 3 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മത്സരിച്ച എല്ലായിടത്തും പരാജയപ്പെടാനായിരുന്നു എല്‍ജെഡിയുടെ വിധി. വടകരയില്‍ ഇരുപാര്‍ട്ടികളും നേര്‍ക്ക് നേര് ഏറ്റുമുട്ടിയപ്പോള്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ജെഡിഎസ് വിജയിച്ചത്. എല്‍ജെഡി എല്‍ഡിഎഫില്‍ തിരിച്ചെത്തിയത് മുതല്‍ തന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ ലയിക്കുക എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ട്.
എല്‍ഡിഎഫില്‍ പ്രതിസന്ധി
ലയന കാര്യം ചര്‍ച്ച ചെയ്യാനായി എല്‍ജെഡിയുടേയും ജെഡിഎസിന്റെ നേതാക്കള്‍ തമ്മില്‍ പലവട്ടം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനം ആയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാവില്ലെന്ന സൂചയനയാണ് എല്‍ജെഡിയുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ലഭിക്കുന്നത്. ഇത് സീറ്റ് വിഭജനം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ എല്‍ഡിഎഫിന് അകത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വടകരയില്‍ എല്‍ജെഡിയോ
അവിഭക്ത ജെഡിഎസ് എല്‍ഡിഎഫില്‍ 8 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജെഡിഎസ് 5 ഉം എല്‍ജെഡി 7 സീറ്റുകളുമാണ് എല്‍ഡിഎഫില്‍ ചോദിക്കുന്നത്. ഇതില്‍ വടകര സീറ്റിനായി രണ്ട് പാര്‍ട്ടികളും തമ്മില്‍ വലിയ തര്‍ക്കവും ആരംഭിച്ചിരിക്കുകയാണ്. വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ജെഡിഎസ് നേതൃത്വം കഴിഞ്ഞ ദിവസം തുറന്നടിച്ചത്.
മനയത്ത് ചന്ദ്രന്
ജെഡിഎസുമായി ലയനത്തിനല്ല, അവരെ പിളര്ത്തനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചില ജെഡിഎസ് നേതാക്കള്‍ ഇതിനോടകം തന്നെ തങ്ങളോട് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പാര്‍ട്ടി പ്രവേശനം ഉടന്‍ തന്നെ ഉണ്ടാവുമെന്നുമായിരുന്നു എല്‍ജെഡി ജില്ലാ പ്രസിഡന്റുമായി മനയത്ത് ചന്ദ്രന് അവകാശപ്പെട്ടത്.
ജെഡിഎസ് നേതാവ്
എന്നാല്‍ ഇത്തരം സമീപനം എല്‍ഡിഎഫ് കൈക്കൊള്ളാറില്ല. കുറേക്കാലം യുഡിഎഫില്‍ നിന്നതിന്റെ ഹാംഗ് ഓവറില്‍ എല്‍ജെഡി ജില്ലാ നേതൃത്വം നടത്തുന്ന ഇത്തരം സമീപനങ്ങള്‍ എല്‍ഡിഎഫിന് ഒരു തരത്തിലും ഗുണകരമാവില്ലെന്നായിരുന്നുമായിരുന്നു ജെഡിഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ തുറന്നടിച്ചത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരസ്പരം ചെളി വാരി എറിയുന്നത് യുഡിഎഫ് രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിങ് സീറ്റാണ് വടകര
മുന്നണിയിലെ ഒരു ഘടകക്ഷിയെ മറ്റൊരു കക്ഷി സമൂഹ മധ്യത്തില്‍ അവഹേളിക്കുന്നത് മുന്നണി മര്യാദയല്ല. എല്‍ജെഡി വടകരയില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുന്നണി പ്രവര്‍ത്തനത്തിന് ഗുണകരമാവില്ല. സ്ഥാനാർഥിത്വവും പ്രവർത്തനം തുടങ്ങിെയന്ന പ്രഖ്യാപനവും സ്വയം നടത്തുന്നത് എല്‍ഡിഎഫിന്റെ രീതിയല്ല. കാലങ്ങളായി ജെഡിഎസിന്റെ സിറ്റിങ് സീറ്റാണ് വടകരയെന്നും ലോഹ്യ പറഞ്ഞു.
എല്‍ജെഡിയില്‍ ലയിക്കും
അവിടെയാണ് മനയത്ത് ചന്ദ്രന് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ജെഡിഎസിലെ പ്രബല വിഭാഗം എല്‍ജെഡിയില്‍ ലയിക്കുമെന്ന് സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കുന്നത്. കറിച്ചട്ടിയില് നിന്ന് തന്നെ മീന്‍ പിടിക്കണമോയെന്ന് എല്‍ജെഡി ആലോചിക്കണം. വടകര സീറ്റ് എല്‍ജെഡിക്ക് വേണമെങ്കില്‍ അത് എല്‍ഡിഎഫില്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. അല്ലാതെ സ്വയം പ്രഖ്യാപിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജെഡിഎസ് നിലനിര്‍ത്തിയത്
ടിപി വധവുമായി ബന്ധപ്പെട്ട സംഭവികാസങ്ങളെ തുടര്‍ന്ന് എല്‍ഡിഎഫ് കരുതിയ സീറ്റാണ് മുന്നണിക്ക് വേണ്ടി ജെഡിഎസ് നിലനിര്‍ത്തിയത്. അങ്ങനെയുള്ള ഒരു സീറ്റ് തങ്ങള്‍ക്ക് എല്‍ഡിഎഫ് തരാതിരിക്കാനുള്ള കാരണമൊന്നും ഇപ്പോള്‍ കാണുന്നില്ല. തങ്ങളുടെ പരാതികള്‍ എല്‍ഡിഎഫില്‍ അറിയിച്ചിട്ടുണ്ട്. ലയനം പ്രതീക്ഷിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേയാണ് തങ്ങളെ അവഹേളിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുന്നത്.
എൽജെഡി പാലിക്കേണ്ടത്
എൽജെഡി മുന്നണി മാന്യത നില നിർത്തണമെന്നും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഒരു പാര്‍ട്ടിക്ക് സ്വയം എടുക്കാന്‍ കഴിയില്ല. അത് മുന്നണി ഒറ്റക്കെട്ടായി എടുക്കേണ്ടതാണെന്നും കെപി ലോഹ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, ലയനം നടന്നാലും ഇല്ലെങ്കിലും വടകര സീറ്റ് ഇത്തവണ എല്‍ജെഡിക്ക് വിട്ടുകൊടുക്കും എന്ന സൂചനയാണ് ഇടത് കേന്ദ്രങ്ങല്‍ നല്‍കുന്നത്. അങ്ങനെയങ്കില്‍ ഏറ്റവും കൂടുതല്‍ സാധത്യ മനയത്ത് ചന്ദ്രന് തന്നെയാണ്.