കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസിൽ സീറ്റ് കിട്ടുന്നില്ല: കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവരാനിരിക്കെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന് എം പി. പാർട്ടിക്കുള്ളിൽ പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെ മുരളീധരനും കോൺഗ്രസ് നേതൃത്വവും തമ്മിലിടഞ്ഞിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ ഐശ്വര്യ കേരള യാത്രയിൽ നിന്നും മുരളീധരൻ വിട്ടുനിന്നിരുന്നു.
ഭാഗ്യലക്ഷ്മി ഫിറോസിന് നൽകിയ മറുപടിയ്ക്ക് കയ്യടി: ബിഗ് ബോസ് ഷോയിൽ ഫിറോസ് ചെയ്തത് ശരിയായില്ലെന്നും നടി
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
സീറ്റ് വിഭജനത്തിൽ വിമർശനം
കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസിൽ സീറ്റ് കിട്ടുന്നില്ലെന്നും നേതാക്കളെ താങ്ങി നടക്കുന്നവര്‍ക്കാണ് സീറ്റ് നൽകുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പക്ഷേ അവരെ ജനങ്ങൾ ജയിപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അഡ്വ പി ശങ്കരന് അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം.
ഗ്രൂപ്പല്ല മാനദണ്ഡം
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിലാവരുത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാവർക്കും വയനാട് സീറ്റ് വേണമെന്നായിരുന്നു ആഗ്രഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് പോലും താനറിഞ്ഞില്ലെന്നും അവസാനം ഫലം വന്നപ്പോൾ മൂന്ന് സീറ്റ് മാത്രമായിരുന്നു കിട്ടിയതെന്നും മുരളീധരൻ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിക്കുള്ളിൽ ആത്മാർത്ഥമായി പണിയെടുക്കുന്നവർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്തരക്കാർക്ക് രക്ഷയില്ല
മത്സരിക്കാൻ പോവുന്ന മണ്ഡലത്തിന്റെ അതിർത്തി പോലും പലർക്കും അറിയില്ലെന്നും അത്തരക്കാരെ ജനങ്ങൾ ജയിപ്പിക്കില്ലെന്നും മുരളീധരൻ പറയുന്നു. സ്ഥാനാർത്ഥികൾ ജനങ്ങളുമായി നല്ല ബന്ധമുള്ളവരാവണമെന്ന നിർദേശവും അദ്ദേഹം പറഞ്ഞു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും സീറ്റുകൾ കിട്ടിയാൽ മാത്രമേ മുന്നണിക്ക് കേരളത്തിൽ ഭരണം ലഭിക്കൂ. ഭരണം ഉറപ്പിക്കണമെങ്കിൽ കോൺഗ്രസ് 50 സീറ്റിലെങ്കിലും ജയിക്കണമെന്നും കെ മുരളീധരന് പറയുന്നു.
പക തീർക്കുന്നുവോ?
കെ കരുണാകരനോടൊപ്പം നിന്ന നേതാക്കളെയെല്ലാം ശരിപ്പെടുത്തുന്ന രീതി കോൺഗ്രസിൽ ഇപ്പോഴും നിലവിലുണ്ട്. താൻ ഉൾപ്പെടെയുള്ള ആളുകൾ അതിന്റെ ഇരകളാണ്. തിരഞ്ഞെടുപ്പ് കാലമായത് കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും വടകരയിലും പ്രചാരണത്തിനെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
'ഹാസ്യ സാമ്രാട്ട്'
കേരള സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ ബിജെപിയുടെ ഏജന്റ് എന്ന് വിശേഷിപ്പിച്ച വിജയരാഘവനെ ഹാസ്യ സമ്രാട്ടാണെന്ന് കെ മുരളീധരന് വിശേഷിപ്പിച്ചത്. ആ ഏജന്റിന്റെ പാർട്ടിയുമായി മറ്റ് സംസ്ഥാനങ്ങളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. വിജയരാഘവന്റെ വാക്കുകൾ നയമില്ലാത്ത നേതാവിന്റെ ജല്പനങ്ങളാണെന്ന് കെ മുരളീധരന് കുറ്റപ്പെടുത്തി. സി പി എമ്മിന്റെ അഖിലേന്ത്യാ നയത്തോട് വിയോജിപ്പില്ലെന്നും കോൺഗ്രസ് അനുകൂല നിലപാടാണ് അഖിലേന്ത്യാ തലത്തില്‍ സി പി എം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കേരളത്തില്‍ കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതിനായി സിപിഎം, ബിജെപിയുമായി സന്ധിയുണ്ടാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video