മുല്ലപ്പള്ളി രാമചന്ദ്രനും അങ്കത്തട്ടിലേക്ക്; മത്സരം കൊയിലാണ്ടിയില്‍, പേരാമ്പ്രയും പരിഗണനയില്‍
കോഴിക്കോട്: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും വലിയ തിരിച്ച നേരിട്ട ജില്ലകളില്‍ ഒന്നായിരുന്നു കോഴിക്കോട്. ജില്ലയില്‍ ആകെയുള്ള 13 മണ്ഡലങ്ങളില്‍ 2 സീറ്റില്‍ മാത്രമായിരുന്നു യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടപ്പോള്‍ 2 സീറ്റുകളില്‍ വിജയിച്ച് മുന്നണിയുടെ മാനം രക്ഷിച്ചത് ലീഗായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാത്രമല്ല. കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ട് 20 വര്‍ഷം ആയി. എന്നാല്‍ ഇക്കുറി ആ ചരിത്രം തിരുത്തുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
കോണ്‍ഗ്രസ് ജയിച്ചിട്ട് 20 വര്‍ഷം
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോഴിക്കോട് നിന്നും കോണ്‍ഗ്രസ് വിജയിച്ചത്. അന്ന് കോഴിക്കോട് ഒന്നാം മണ്ഡലത്തില്‍ നിന്നും എ സുജനപാലും കൊയിലാണ്ടിയില്‍ നിന്ന് പി ശങ്കരുനമാണ് വിജയിച്ചത്. രണ്ട് പേരും എകെ ആന്‍റണി സര്‍ക്കാറില്‍ മന്ത്രിമാരുമായി. എന്നാല്‍ പിന്നീട് നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു അംഗത്തെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.
ഇത്തവണ സീറ്റ് നേടും
ആ കുറവ് നികത്താന്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയം പിടിച്ചെടുക്കണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേര് മുതല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിന്‍റെ പേര് വരെ കോഴിക്കോട് ജില്ലയിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.
പരിഗണന കൊയിലാണ്ടിയില്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തീരുമാനിച്ചാല്‍ അത് കൊയിലാണ്ടിയില്‍ നിന്നായേക്കാം എന്ന പ്രചാരണം ശക്തമാണ്. ദീര്‍ഘകാലം കോണ്‍ഗ്രസ് കോട്ടയായിരുന്ന മണ്ഡലമാണ് കൊയിലാണ്ടി. 970 മുതൽ 91 വരെ കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമാണു ജയിച്ചത്. 96 ല്‍ പി വിശ്വനിലൂടെ എല്‍ഡിഎഫ് മണ്ഡലം പിടിച്ചെങ്കിലും 2001 ല്‍ പി ശങ്കരിനിലൂടെ സീറ്റ് യുഡിഎഫ് തിരിച്ചു പിടിച്ചു.
എല്‍ഡിഎഫിന് ഒപ്പം
പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ പക്ഷെ മണ്ഡലം എല്‍ഡിഎഫിന് ഒപ്പമായിരുന്നു നിന്നത്. എന്നാല്‍ 2009 ലേയും 14 ലേയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് മികച്ച ലീഡാണ് കൊയിലാണ്ടി നല്‍കിയിരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന് കൊയിലാണ്ടിയില്‍ 21045 വോട്ടിന്‍റെ ഭൂരിപക്ഷവും നേടാന്‍ സാധിച്ചു.
ഐ ഗ്രൂപ്പ് മണ്ഡലം
കഴിഞ്ഞ തവണ എല്‍ഡിഎഫിലെ കെ ദാസനോട് പരാജയപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ കഴിഞ്ഞ 5 വര്‍ഷമായി മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഡിസിസി പ്രസിഡന്‍റും കൊയിലാണ്ടി നഗരസഭയിലെ മുന്‍ അംഗവുമായ യു രാജീവന്‍റെ പേരും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. പരമ്പരാഗതമായി ഐ ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലത്തില്‍ ഗ്രൂപ്പ് താല്‍പര്യവും പ്രധാനാമാണ്.
വിമര്‍ശനവും
എന്നാല്‍ കെപിസിസി പ്രസിഡന്‍റ് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് പ്രധാന്യം ഉണ്ടാവില്ല. കൊയിലാണ്ടിക്കൊപ്പം തന്നെ സമീപ മണ്ഡലമായ പേരാമ്പ്രയിലും വയനാട്ടിലെ കല്‍പ്പറ്റയിലും മുല്ലപ്പള്ളിയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അതേസമയം, കെപിസിസി പ്രസിഡന്‍റ് പദവി ചൂണ്ടിക്കാണിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് മത്സരിക്കാതെ മാറി നിന്ന മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയാല്‍ വിമര്‍ശനം ശക്തമാവും.
കെ മുരളീധരൻ വന്നത്
സിറ്റിങ് സീറ്റായ വടകരയിൽ മത്സരിക്കാൻ മുല്ലപ്പള്ളി തയാറാവാത്തിനാലാണു വട്ടിയൂർകാവ് മണ്ഡലം ഉപേക്ഷിച്ചു കെ.മുരളീധരൻ വടകരയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാതിരുന്നതെന്ന പ്രചാരണം നേരത്തെ തന്നെ ശക്തമായിരുന്നു. കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ക്ക് പുറത്ത് നില്‍ക്കുന്ന നേതാവ് ആയതിനാലും മുല്ലപ്പള്ളിക്ക് വലിയ പിന്തുണ ലഭിക്കാനുള്ള സാധ്യതയും കുറവാണ്.
നാദാപുരത്തും പേരാമ്പ്രയിലും
കൊയിലാണ്ടിക്ക് പുറമെ നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിലും കോൺഗ്രസ് ഇത്തവണ പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ തവണ സിപിഐയിലെ ഇകെ വിജയനോട് മത്സിച്ച് പരാജയപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി കെ.പ്രവീൺകുമാറിന്റെ പേരിനു തന്നയാണ് സാധ്യതാ പട്ടികയിൽ മുൻതൂക്കം. മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം ദീര്‍ഘനാളായി സജീവമാണ്.
കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
കേരള കോൺഗ്രസ് (എം) സ്ഥിരമായി മത്സരിക്കുന്ന പേരാമ്പ്ര സീറ്റിൽ ജോസഫ് വിഭാഗവും മുസ്ലീം ലീഗും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തേക്കും. മുല്ലപ്പള്ളിക്കൊപ്പം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ദീഖും പേരാമ്പ്ര ലക്ഷ്യം വെക്കുന്നവരുടെ നിരയിലുണ്ട്.
Recommended Video
തിരുവമ്പാടി സീറ്റ്
ലീഗ് കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ തിരുവമ്പാടി സീറ്റ് ഏറ്റെടുത്ത് മറ്റൊരു സീറ്റ് നല്‍കണമെന്ന ചര്‍ച്ചകളും സജീവമാണ്. കൊയിലാണ്ടി വിട്ടുകൊടുക്കുകയാണെങ്കില്‍ തിരുവമ്പാടി കൈമാറാന്‍ ലീഗിനും താല്‍പര്യം ഉണ്ട്. വ്യാഴാഴ്ച നടക്കുന്ന മലബാര്‍ നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പടേയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാവും.