കോഴിക്കോട് അടിമുടി മാറ്റവുമായി സിപിഎം, മുഹമ്മദ് റിയാസ് ബേപ്പൂരിലേക്ക്, ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് അടിമുടി മാറ്റവുമായി ഇറങ്ങി സിപിഎം. എല്‍ഡിഎഫിന്റെ പല സീറ്റുകളില്‍ പോലും കോഴിക്കോട് ജില്ലയില്‍ മാറ്റമുണ്ടാകും. പുതുമുഖങ്ങളും മുമ്പ് മത്സരിച്ച് പരാജയപ്പെട്ടവരുമാണ് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ സാധ്യതയുള്ളത്. മുഹമ്മദ് റിയാസിനെ കോഴിക്കോട് നിന്ന് തന്നെ മത്സരിപ്പിക്കാനുള്ള സാധ്യതയേറുകയാണ്. ജയസാധ്യതയുള്ള വിവിധ മണ്ഡലങ്ങളില്‍ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. എങ്കിലും അദ്ദേഹം ബേപ്പൂരില്‍ മത്സരിക്കുമെന്നാണ് സൂചന.
സിറ്റിംഗ് സീറ്റുകള്‍ മാറും
എല്‍ഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എമാരില്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് സീറ്റുണ്ടാവില്ല. കോഴിക്കോട് നഗരത്തിലെ നോര്‍ത്തില്‍ മാറ്റം വരാന്‍ സാധ്യത കുറവാണ്. ബാലുശ്ശേരി, തിരുവമ്പാടി, വടകര, പേരാമ്പ്ര, നാദാപുരം, എന്നീ മണ്ഡലങ്ങളിലാണ് മാറ്റമൊരുങ്ങുന്നത്. അന്തിമ തീരുമാനമായിട്ടില്ല. പക്ഷേ പുതുമുഖങ്ങളും മുമ്പ് തോറ്റവരില്‍ ചിലരും പകരം രംഗത്തിറങ്ങണമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. രണ്ട് തവണ മത്സരിച്ച് ജയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
എന്തുകൊണ്ട് മാറ്റം
ബാലുശ്ശേരിയില്‍ നിലവിലെ എംഎല്‍എ പുരുഷന്‍ കടലുണ്ടിയാണ്. രണ്ട് തവണ തുടര്‍ച്ചയായി ഈ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതാണ്. ഇത്തവണ സീറ്റുണ്ടാകില്ല എന്ന് ഉറപ്പാണ്. അതിലുപരി ബാലുശ്ശേരി പട്ടികജാതി സംവരണ മണ്ഡലമാണ്. എസ്എഫ്‌ഐ നേതാവിനെ രംഗത്തിറങ്ങി തുടര്‍ച്ചയായ മൂന്നാം ജയം നേടാനാണ് സിപിഎം നീക്കം. തദ്ദേശ തിഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്നിലായ തിരുവമ്പാടിയിലും പുതുമുഖത്തെ തന്നെ സിപിഎം കളത്തില്‍ ഇറക്കും.
സ്ഥാനാര്‍ത്ഥി സച്ചിന്‍
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവിന്റെ പേരാണ് ബാലുശ്ശേരിയില്‍ സജീവ പരിഗണനയിലുള്ളത്. പുതുമുഖമാകുമ്പോള്‍ വിജയസാധ്യത കൂടുമെന്നാണ് വിലയിരുത്തല്‍. സിപിഐയുടെ കൈവശമുള്ള നാദാപുരവും ബാലുശ്ശേരിയും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഎം നേരത്തെ സിപിഐക്ക് മുന്നില്‍ വെച്ചിരുന്നു. സിപിഐക്ക് ഇതിന് താല്‍പര്യമില്ല.ഇതോടെയാണ് സച്ചിന്‍ ദേവിനെ സജീവമായി പരിഗണിക്കാന്‍ കാരണം.
തിരുവമ്പാടി പിടിക്കണം
ജോസ് കെ മാണി വന്നിട്ടും കത്തോലിക്കാ സഭയുമായുള്ള സൗഹൃദവും എല്‍ഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ നേട്ടമായിരുന്നില്ല. ഇവിടെയുള്ള പഞ്ചായത്തുകളില്‍ കാര്യമായ നേട്ടവും മുന്നണിക്ക് ഉണ്ടായില്ല. സഭയ്ക്ക് കൂടി താല്‍പര്യമുള്ളയാളെ ഇത്തവണ പാര്‍ട്ടി രംഗത്തിറക്കും. ജോര്‍ജ് തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് പ്രാദേശ ഘടകങ്ങളില്‍ നിന്ന് തന്നെ അഭിപ്രായമുണ്. ജോളി ജോസഫിനെ പോലുള്ളവരാണ് സാധ്യതാ പട്ടികയിലുള്ളത്.
വടകരയിലും മാറ്റം
തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം വലിയ പ്രാധാന്യമൊന്നും ജനതാദള്‍ എസ്സിന് നല്‍കിയിരുന്നില്ല. എല്‍ജെഡിയുമായി ലയനമുണ്ടായാല്‍ വടകര നഷ്ടമാകുമെന്ന ഭയത്തിലാണ് ജനതാദള്‍. സിറ്റിംഗ് എംഎല്‍എ സികെ നാണുവില്ലെങ്കില്‍ മകന്‍ ടികെ സുധീര്‍, കെ ലോഹ്യ എന്നിവരാണ് ജനതാദള്‍ പരിഗണിക്കുന്നത്. പേരാമ്പ്രയിലും മാറ്റമുണ്ടാവും. ഇത് കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ്. ടിപി രാമകൃഷ്ണന്‍ അങ്ങനെയാണെങ്കില്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. അദ്ദേഹം മാറി നില്‍ക്കുമെന്നാണ് സൂചന.
ഇനിയുള്ള മാറ്റങ്ങള്‍
സിപിഐയുടെ സ്ഥിരം മണ്ഡലമായ നാദാപുരത്ത് ഇകെ വിജയനും ഇത്തവണ മത്സരിക്കില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിജയന്‍. 1987 മുതല്‍ 1996 വരെ നാദാപുരത്തെ പ്രതിനിധാനം ചെയ്ത സത്യന്‍ മൊകേരിയെ സിപിഐ ഇവിടെ പരിഗണിക്കുന്നുണ്ട്. മൊകേരി ഇല്ലെങ്കില്‍ ഭാര്യ പി വസന്തം മത്സരിച്ചേക്കും. അതേസമയം കോഴിക്കോട് നോര്‍ത്തി എ പ്രദീപ് കുമാര്‍ തന്നെ മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണിത്. മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ലെങ്കില്‍ മാത്രമാണ് ബേപ്പൂരില്‍ വികെസി മമത് കോയയെ മത്സരിപ്പിക്കുക. അതിനുള്ള സാധ്യത കുറവാണ്.
ബേപ്പൂരില്‍ റിയാസ്
ബേപ്പൂരില്‍ മുഹമ്മദ് റിയാസ് മത്സരിക്കുമെന്നാണ് അന്തിമ വിവരം. ഇവിടെ സാഹചര്യങ്ങള്‍ യുഡിഎഫിന് എതിരാണ്. ശശീന്ദ്രനെ കണ്ണൂരിലേക്ക് മാറ്റി എലത്തൂര്‍ പിടിച്ചെടുക്കുന്നതിനോട് സിപിഎമ്മിന് തല്‍ക്കാലം താല്‍പര്യമില്ല. മുസഫര്‍ അഹമ്മദിനെ സൗത്തില്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. 2011ല്‍ മുസഫര്‍ അഹമ്മദ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്ന് മത്സരിച്ചിരുന്നു. 1376 വോട്ടുകള്‍ക്കാണ് അന്ന് മുനീര്‍ വിജയിച്ചത്. വലിയ തിരിച്ചടി ലീഗ് നേരിട്ടിരുന്നു. ഇത്തവണ ജയം ഉറപ്പാണെന്ന് സിപിഎം കണക്കുകൂട്ടുന്നു. നിലവില്‍ നഗരസഭയുടെ ഡെപ്യൂട്ടി മേയറാണ് മുസഫര്‍ അഹമ്മദ്. ഐഎന്‍എല്ലിന് ഈ സീറ്റ് ഇത്തവണ നല്‍കില്ലെന്ന് സിപിഎം പറഞ്ഞിട്ടുണ്ട്.
Recommended Video