മുല്ലപ്പള്ളിയുടെ 'വല്ലാത്തൊരു'വരവ്; സീറ്റ് പോവുമെന്ന ആശങ്കയില്‍ ടി സിദ്ധീഖ് ഉള്‍പ്പടേയുള്ള പ്രമുഖര്‍
കോഴിക്കോട്: ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. വയനാട്ടിലെ കല്‍പ്പറ്റ സീറ്റില്‍ നിന്നും മുല്ലപ്പള്ളി ജനവിധി തേടിയേക്കുമെന്നായിരുന്നു ആദ്യം വന്ന സൂചനകള്‍. എന്നാല്‍ കല്‍പ്പറ്റിയില്‍ മത്സരിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പാണ് ലീഗ് നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നത്. 'മത്സരിക്കാന്‍ മുല്ലപ്പള്ളി ഇങ്ങോട്ട് വരേണ്ടതില്ലെന്ന്' ലീഗ് ജില്ലാ നേതൃത്വം പരസ്യമായി വ്യക്തമാക്കുകയും ചെയ്തും. കല്പ്പറ്റയില്ലെങ്കില് കോഴിക്കോട് ജില്ലയിലെ ഏതെങ്കിലം മണ്ഡലത്തില്‍ നിന്നായിരിക്കും മുല്ലപ്പള്ളി രാമചന്ദ്രന് ജനവിധി തേടുക.
കൊയിലാണ്ടി മണ്ഡലം
2001 ന് ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോലും വിജയിച്ചിട്ടില്ലാത്ത കോഴിക്കോട് ജില്ലയില്‍ നിന്നും ഇത്തവണ ഏത് വിധേനയും എംഎല്‍എമാരെ നിയമസഭയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ജില്ലയില്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള ഒരു മണ്ഡലം കൊയിലാണ്ടിയാണ്. മണ്ഡലം ലക്ഷ്യമിട്ട് പല നേതാക്കളും രംഗത്തുണ്ടെങ്കിലും പ്രമുഖരെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
കല്‍പ്പറ്റ സുരക്ഷിത മണ്ഡലം
മുല്ലപ്പള്ളി മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയതോടെ അത് കൊയിലാണ്ടിയില്‍ നിന്നാവട്ടെ എന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ ആവശ്യം. സുരക്ഷിത മണ്ഡലം എന്ന് കരുതുന്ന കല്‍പ്പറ്റയില്‍ ആര് മത്സരിച്ചാലും വിജയമുറപ്പാണെന്നും എന്നാല്‍ കൊയിലാണ്ടി പോലുള്ള സീറ്റ് പിടിച്ചെടുക്കണമെങ്കില്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വേണം. അതിനാല്‍ മുല്ലപ്പള്ളി കൊയിലാണ്ടിയില്‍ മത്സരിക്കണമെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആവശ്യം.
വടകരയിലെ മത്സരം
കെപിസിസി പ്രസിഡന്റ് എന്നതിന് പുറമെ ജില്ലയില്‍ നിന്ന് തന്നെയുള്ള നേതാവ് എന്നതും മുല്ലപ്പള്ളിക്ക് അനുകൂല ഘടകമാവുമെന്ന് കരുതുന്നത്. വടകരയില്‍ നിന്ന് മുല്ലപ്പള്ളി പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ കൊയിലാണ്ടി വലിയ ലീഡ് നല്കിയെന്നതടക്കമുള്ളതും പ്രതീക്ഷയാണ്. കോണ്‍ഗ്രസ് സ്ഥിരമായി വിജയിച്ചിരുന്ന കൊയിലാണ്ടി മണ്ഡലം 1996 ലാണ് പാര്‍ട്ടി കൈവിടുന്നത്.
വിജയിച്ചത് കെ ദാസന്
2001 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പി ശങ്കരന് എകെ ആന്റണി മന്ത്രിസഭയില്‍ അംഗവുമായി. എന്നാല്‍ പിന്നീട് ഇതുവരെ ഒരു കോണ്ഗ്രസുകാരന് ജില്ലയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും വിജയിച്ചിട്ടില്ല. 2006-ല്‍ സി.പി.എമ്മിന്റെ പി.വിശ്വനാണ് കൊയിലാണ്ടിയില്‍ നിന്നും നിയമസഭയിലെത്തിയത്. 2011 ലും 2016 ലും സിപിഎമ്മിലെ കെ ദാസന് ആയിരുന്നു വിജയി. 13369 വോട്ടുകളായിരുന്നു കെ ദാസന്റെ ഭൂരിപക്ഷം.
ടി സിദ്ദീഖിന് കല്‍പ്പറ്റ കിട്ടിമോ
മുല്ലപ്പള്ളി മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയതോടെ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരായ അനുയായികള്‍ക്ക് എവിടെ സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ടി.സിദ്ദിഖും എന്‍ സുബ്രഹ്മണ്യനും തഴയപ്പെടുമെന്ന ആശങ്കയിലാണ്. മുല്ലപ്പള്ളി കൊയിലാണ്ടിയില്‍ മത്സരിച്ചാല്‍ ടി സിദ്ദീഖിന് കല്‍പ്പറ്റയില്‍ പ്രതീക്ഷയേറും. അല്ലെങ്കില്‍ പ്രയാസമാണ്.
ലീഗ് അവകാശവാദം
കല്പറ്റ സീറ്റില്‍ ലീഗും അവകാശവാദം ഉന്നയിച്ചാല്‍ അവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുക. കഴിഞ്ഞ തവണ കെ ദാസനോട് വലിയ ഭൂരിപക്ഷത്തില്‍ തോറ്റെങ്കില്‍ എന്‍ സുബ്രഹ്മണം കഴിഞ്ഞ നാലര വര്‍ഷവും മണ്ഡലത്തില്‍ സജീവമായിരുന്നു. ഇത്തവണയും സീറ്റ് തനിക്ക് തന്നെ ലഭിക്കുമെന്നായിരുന്നു ഐ ഗ്രൂപ്പ് കാരന് കൂടിയായ എന്‍ സുബ്രഹ്മണ്യത്തിന്റെ പ്രതീക്ഷ.
ചെന്നിത്തലയുടെ വിശ്വസ്തന്
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും കെപിസിസി ജനറല്‍ സെക്രട്ടറിയുമണ് എന്‍ സുബ്രഹ്മണ്യന്. കൊയിലാണ്ടി മുല്ലപ്പള്ളി മത്സരിച്ചാല്‍ സുബ്രഹ്മണ്യനെ മറ്റൊരു സീറ്റിലേക്ക് പരിഗണിക്കാനാണ് ആലോചന. എന്നാല്‍ അത് ഏത് സീറ്റെന്ന കാര്യത്തില്‍ പാര്‍ട്ടിയിലും ഏത് ചോദിക്കണമെന്ന കാര്യത്തില്‍ ഐ ഗ്രൂപ്പിനും വ്യക്തതയില്ല. മറ്റൊരു കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാറും കൊയിലാണ്ടിക്കായി രംഗത്തുണ്ട്.
കെഎം അഭിജിത്തും
കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തും തുടക്കത്തില്‍ കൊയിലാണ്ടി സീറ്റ് ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാന്‍ ആഗ്രഹം അറിയിച്ചതോടെ കെ.എം അഭിജിത്ത് നോര്‍ത്ത് മണ്ഡലത്തിലേക്ക് മാറി. നോര്‍ത്തില്‍ അഭിജിത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖരൊന്നും നോര്‍ത്ത് സീറ്റ് ലക്ഷ്യം വെച്ചിട്ടില്ല.
എലത്തൂര്‍ മണ്ഡലം
എല്‍ഡിഎഫ് ഉറച്ച കോട്ടയായി കരുതുന്ന എലത്തൂര്‍ മണ്ഡലത്തിലും സീറ്റിനായി ഒന്നിലേറെ നേതാക്കള്‍ രംഗത്തുണ്ട്. എലത്തൂരില്‍ യു വി ദിനേശ് മണിക്ക് സീറ്റ് നല്‍കണമെന്നാണ് എം കെ രാഘവന് എംപിയുടെ ആവശ്യം. എന്നാല്‍ ബാലകൃഷ്ണക്കിടവ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ജിതേഷ് കുമാര്‍ എന്നിവരും സീറ്റിനായി ശ്രമിക്കുന്നുണ്ട്
വിദ്യാ ബാലകൃഷ്ണനും
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാദേവി ടീച്ചറും കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസും ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥി മോഹം വെച്ചു പുലര്‍ത്തുന്നവരാണ്. നോര്‍ത്തില്‍ കെ.എം അഭിജിത്തിന് പുറമേ വിദ്യാ ബാലകൃഷ്ണന്, എഐസിസി അംഗം ഡോക്ടര്‍ ഹരിപ്രിയ എന്നിവരും സീറ്റ് മോഹവുമായി രംഗത്തുണ്ട്. ഇവരില്‍ ഏറ്റവും മുന്‍ഗണന അഭിജിത്തിന് തന്നെയാണ്.
രാഹുല്‍ ഗാന്ധിയുടെ സര്‍വെ
കഴിഞ്ഞ രണ്ട് തവണയും സിപിഎമ്മിലെ എ പ്രദീപ് കുമാര്‍ വിജയിച്ച മണ്ഡലത്തില്‍ പ്രൊഫഷണല്‍ രംഗത്തെ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയ സര്‍വേ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഉയര്‍ത്തിക്കാട്ടി സീറ്റിനായി പ്രൊഫഷണല്‍ രംഗത്തെ നേതാക്കളും രംഗത്തുണ്ട്. നാദാപരുത്ത് പ്രവീണ്‍കുമാര്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും.
ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?
Recommended Video