മുനീറിനെ കൊടുവള്ളിക്ക് വേണ്ട, കോഴിക്കോട് സൗത്തില്‍, എതിരാളി കരുത്തന്‍, ലീഗ് നീക്കം പാളി!!
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കാനുള്ള എംകെ മുനീറിന്റെ തന്ത്രം പാളി. മുനീറിനെ കൊടുവള്ളിയില്‍ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ അടക്കം നീക്കമാണ് ഇതിലൂടെ പിഴച്ചത്. പ്രാദേശിക നേതൃത്വം കടുത്ത നീക്കങ്ങളാണ് മുനീറിനെതിരെ പാര്‍ട്ടിയില്‍ നടത്തിയത്.കോഴിക്കോട് ബാക്കിയെല്ലാ ഇടത്തും ആരൊക്കെയാണ് മത്സരിക്കുന്നതെന്ന ഏകദേശ ധാരണയിലേക്ക് ലീഗ് എത്തുമ്പോഴാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.
കോഴിക്കോട് സൗത്ത് തന്നെ
മുനീര്‍ ഇത്തവണയും മണ്ഡലം മാറില്ലെന്നാണ് വ്യക്തമാകുന്നത്. കോഴിക്കോട് സൗത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടും. പക്ഷേ ഇത്തവണ കടുത്ത പോരാട്ടം മുനീര്‍ നേരിടേണ്ടി വരും. കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദിനെയാണ് ഇവിടെ മത്സരിപ്പിക്കാനായി സിപിഎം ശ്രമിക്കുന്നത്. 2011ല്‍ മുനിര്‍ ഒരിക്കല്‍ മുസഫര്‍ അഹമ്മദിനെ നേരിട്ടതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ല. മണ്ഡലം മാറാന്‍ തന്നെയുള്ള കാരണം മോശം പ്രതിച്ഛായയായിരുന്നു.
മുനീറിനെതിരെ ഓപ്പറേഷന്‍
മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവിടെയുള്ള നേതാക്കള്‍ ഇതിനെതിരെ കടുത്ത ഓപ്പറേഷനാണ് നടത്തിയത്. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ ഇവിടെ മത്സരിക്കണമെന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ലീഗ് നേതാക്കള്‍ തന്നെ പാലം വലിക്കുമെന്ന് വ്യക്തമായിരുന്നു. അതുകൊണ്ട് കൊടുവള്ളി മുനീറിന് സുരക്ഷിത മണ്ഡലമാകുമെന്നും ലീഗ് നേതൃത്വത്തിന് പറയാനാവില്ല. ഇതോടെയാണ് മാറേണ്ടെന്ന ധാരണയിലെത്തിയത്.
മജീദിന്റെ നേതൃത്വത്തില്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിലാണ് മുനീര്‍ കോഴിക്കോട് സൗത്തില്‍ തന്നെ മത്സരിക്കണമെന്ന് തീരുമാനിച്ചത്. 2011ലാണ് സൗത്തില്‍ മുനീര്‍ ആദ്യമായി മത്സരിക്കുന്നത്. അന്ന് മുസഫര്‍ അഹമ്മദിനെ തോല്‍പ്പിച്ചപ്പോള്‍, 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഐഎന്‍എല്ലിന്റെ അബ്ദുള്‍ വഹാബിനെയാണ് പരാജയപ്പെടുത്തിയത്. മുനീറിനെതിരെ മുസഫര്‍ അഹമ്മദിന് വലിയ സാധ്യത കല്‍പ്പിക്കുന്നുണ്ട് ഇത്തവണ.
കണക്കുകള്‍ ഇങ്ങനെ
2011ല്‍ കഷ്ടിച്ചാണ് മുനീര്‍ സൗത്തില്‍ വിജയിച്ചത്. വെറും 1376 വോട്ടിനായിരുന്നു ജയം. പക്ഷേ 2016ല്‍ 6327 വോട്ടായി ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ഭൂരിഭാഗവും മുനീര്‍ സൗത്തില്‍ തന്നെ മത്സരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസും മുനീര്‍ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ്. 1991ല്‍ മുനീര്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ നിന്നായിരുന്നു ആദ്യമായി മത്സരിച്ചത്. അന്ന് സിപിഎമ്മിലെ സിപി കുഞ്ഞുവിനോടായിരുന്നു മത്സരം. അതേ കുഞ്ഞുവിന്റെ മകനാണ് മുസഫര്‍ അഹമ്മദ്.
ജനപ്രീതിയില്‍ പിന്നില്‍
മുനീര്‍ ജനപ്രീതിയില്‍ വളരെ പിന്നിലാണ്. കുഞ്ഞാലിക്കുട്ടിയുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് സേഫ് മണ്ഡലം തേടിയതായിരുന്നു മുനീര്‍. പക്ഷേ കാര്യങ്ങള്‍ എവിടെയും അദ്ദേഹത്തിന് അനുകൂലമല്ല. 1996ല്‍ എളമരം കരീം മുസ്ലീം ലീഗിലെ ഖമറുന്നീസ അന്‍വറിനെ ഈ മണ്ഡലത്തില്‍ തോല്‍പ്പിച്ചിരുന്നു. 2011ലാണ് ഈ മണ്ഡലം കോഴിക്കോട് സൗത്താവുന്നത്. 2006ല്‍ മങ്കടയില്‍ തോറ്റ ശേഷമാണ് ഇവിടേക്ക് മുനീര്‍ എത്തുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ജനവിരുദ്ധ വികാരം മുനീറിനെതിരെ ശക്തമായിരുന്നു. എന്നിട്ടും അദ്ദേഹം ജയിച്ചു. ഇത്തവണ അത് ആവര്‍ത്തിക്കാന്‍ സാധ്യത കുറവാണ്.
ഫിറോസ് അടക്കമുള്ളവര്‍
മുസ്ലീം ലീഗിന്റെ സാധ്യതാ പട്ടികയില്‍ ആറ് യൂത്ത് ലീഗ് നേതാക്കള്‍ അടക്കമുള്ളവരുണ്ട്. പികെ ഫിറോസ് അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്. യുവാക്കളെയും പുതുമുഖങ്ങളെയും മത്സരിപ്പിക്കുന്നത് ആദ്യമായിട്ടാണ്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍, യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എംഎ സമദ്, ടിപി അഷറഫലി, എകെഎം അഷറഫ് എന്നിവരുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. ഇതില്‍ ഫിറോസ് മത്സരിക്കുമെന്ന് ഉറപ്പാണ്.
സ്ത്രീകള്‍ മത്സരിക്കണം
കെപിഎ മജീദ് ലീഗില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. സ്ത്രീകള്‍ മത്സരിക്കണമെന്ന അഭിപ്രായത്തിലാണ്പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍. ഇടി മുഹമ്മദ് ബഷീര്‍, ഹൈദരലി തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഇതിനെ അനുകൂലിച്ചേക്കും. വനിതാ ലീഗ് മൂന്ന് പേരുടെ പട്ടിക കൈമാറിയിട്ടുണ്ട്. പൊതു സമൂഹത്തില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയരുമെന്ന് യൂത്ത് ലീഗും അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരുമെന്ന് കെപിഎ മജീദ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ലീഗ് നേതൃത്വത്തിന് ഈ അഭിപ്രായമില്ല.