നൂര്‍ബിന റഷീദ് വേണ്ട; പ്രതിഷേധവുമായി നേതാക്കള്‍, സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ തങ്ങളെ കണ്ടേക്കും
കോഴിക്കോട്: ഇത്തവണത്തെ ലീഗിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയത് മുതല്‍ തന്നെ വനിതകള്‍ പട്ടികയില്‍ ഇടം പിടിക്കുമോയെന്ന ചോദ്യം പതിവ് പോലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദ്, എംസ്എഫ് നേതാവ് ഫാത്തിമ തെഹ്ലിയ തുടങ്ങിയ നേതാക്കളുടെ പേരുകള്‍ വിവിധ മണ്ഡലങ്ങളില്‍ പരിഗണിക്കുന്നതായുള്ള അഭ്യുഹങ്ങളും ഉയര്‍ന്ന് വന്നു. വനിതകളെ മത്സരിക്കുന്നതിനെതിരെ ചില സമസ്ത് നേതാക്കള്‍ രംഗത്ത് വന്നെങ്കിലും ഇത്തവണ പട്ടികയിലും വനിതകളും ഇടം പിടിക്കുമെന്ന സൂചന മുതിര്‍ന്ന നേതാക്കള്‍ തന്നെ നല്‍കിയിരുന്നു. ഒടുവില്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നപ്പോള്‍ 25 പേരില്‍ ഒരാളായി നൂര്‍ബിന റഷീദും ഇടം പിടിച്ചു. എന്നാല്‍ ഇതിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍..

മുനീറിന് പകരം നൂര്‍ബിന
സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് വനിത ലീഗ് ദേശീയ ഭാരവാഹിയായ നൂര്‍ബിന റഷീദിന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്. കോഴിക്കോട് സൗത്തിലെ നിലവിലെ എംഎല്‍എയും പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീറിനെ കൊടുവള്ളിയിലേക്ക് മാറ്റിക്കൊണ്ടാണ് നൂര്‍ബിനക്ക് അവസരം ഒരുക്കിയിരിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷം
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുസ്ലിം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത ഇടം പിടിക്കുന്നത്. ലീഗ് ചരിത്രത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുന്ന രണ്ടാമത്തെ വനിതയാണ് നൂര്‍ബിന. 1996 ലാണ് മുസ്ലീം ലീഗ് ആദ്യമായി ഒരു വനിത സ്ഥാനാര്‍ത്ഥിയെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നത്.

ഖമറുന്നിസ അന്‍വറിന്‍റെ മത്സരം
അതും കോഴിക്കോട് സൗത്ത് മണ്ഡലത്തിലായിരുന്നു. ഖമറുന്നിസ അന്‍വറായിരുന്നു ആദ്യ വനിത സ്ഥാനാര്‍ത്ഥി. സംസ്ഥാന സാമൂഹികക്ഷേമ ബോർഡ് അധ്യക്ഷയായിരുന്ന അവർ പദവി രാജിവച്ചായിരുന്നു ചരിത്രം തിരുത്തിയ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍ മുസ്ലിം ലീഗിലെ എളമരം കരീമിനോട് പരാജയപ്പെട്ടു.

തോല്‍വിക്ക് കാരണം
ലീഗിന് പരമ്പരാഗതമായി പിന്തുണ നല്‍കി പോരുന്നതടക്കമുള്ള ചില സാമുദായിക സംഘനടകളില്‍ നിന്നുള്ള എതിര്‍പ്പ് ഖമറുന്നിസ അന്‍വറിന്‍രെ തോല്‍വിക്ക് കാരണമായതായി വിലയിരുത്തലുണ്ടായിരുന്നു. ഏതായാലും അതിന് ശേഷം അഞ്ച് തിരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ലീഗ് ഒരുങ്ങിയില്ല.

പ്രതിഷേധം
എന്നാല്‍ ഇത്തവണ അതുണ്ടായി. മുസ്ലിം ലീഗിന്‍റെ വനിത പ്രാതിനിധ്യം ദേശിയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്തയായി. എന്നാല്‍ ഇതിനിടയിലാണ് നൂര്‍ബിന റഷീദിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുസ്ലിം ലീഗില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് തുടങ്ങിയത്

സൗത്ത് മണ്ഡലം ഭാരവാഹികള്‍
കോഴിക്കോട് സൗത്ത് മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളാണ് നൂർബിനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നൂര്‍ബിനിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവരെ മാറ്റണമെന്നാണ് ആവശ്യം.

തങ്ങളെ അറിയിക്കും
നാളെ പ്രവർത്തക സമിതി യോഗം ചേർന്ന് സ്ഥാനാർത്ഥിയെ മാറ്റാൻ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് ഇക്കാര്യം ഉന്നയിക്കാനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെയുള്ള ഈ പ്രതിഷേധം ലീഗിന് തിരിച്ചടിയാണ്.

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍
അതേസമയം , 25 മണ്ഡലത്തിലെ ലിസ്റ്റാണ് ഇന്ന് പുറത്ത് വിട്ടത്. പേരാമ്പ്രയും പുനലൂരം പിന്നീട് പ്രഖ്യാപിക്കു. കുഞ്ഞാലിക്കുട്ടി വേങ്ങരയിലാണ് മത്സരിക്കുന്നത്. കെ എം ഷാജി ഇത്തവണയും അഴീക്കോട് തന്നെ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. കളമശ്ശേരിയില്‍ ഇബ്രാഹീം കുഞ്ഞിന് പകരം അദ്ദേഹത്തിന്‍റെ മകന്‍ ഗഫൂര്‍ ആണ് സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത്. പാര്‍ട്ടി ജില്ലാ ഭാരവാഹി കൂടിയാണ് ഇദ്ദേഹം.

ഫിറോസ് താനുരില്‍
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ പികെ ഫിറോസ് താനുരിലും അഡ്വ. എന്‍ ഷംസുദ്ദീന്‍ മണ്ണാര്‍ക്കാടും മത്സരിക്കുന്നു. ഗുരുവായൂരില്‍ കെഎന്‍ ഖാദര്‍, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള, തിരുവമ്പാടിയില്‍ സിപി ചെറിയ മുഹമ്മദ്, കാസര്‍കോട് എന്‍എ നെല്ലിക്കുന്നും ഏറനാട് പികെ ബഷീറും വീണ്ടും മത്സരിക്കാനുമാണ് പാര്‍ട്ടി തീരുമാനം.

കുന്ദമംഗലത്ത് ദിനേഷ് പെരുമണ്ണ
കോഴിക്കോട് കുന്ദമംഗലത്ത് ദിനേഷ് പെരുമണ്ണയെ ആണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗമാണ്. സര്‍വസമ്മതനായ സ്ഥാനാര്‍ത്ഥിയായിട്ടാണ് ദിനേഷിനെ പരിഗണിച്ചത്. കുത്തുപറമ്പില്‍ പൊട്ടന്‍കണ്ടി അബ്ദുള്ളയും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും സ്ഥാനാര്‍ത്ഥിയാവും.












Click it and Unblock the Notifications