യുഡിഎഫ് സഖ്യം അവസാനിപ്പിക്കും; വടകരയും കൊയിലാണ്ടിയും ഉള്‍പ്പടെ അഞ്ചിടത്ത് മത്സരിക്കാന്‍ ആര്‍എംപി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകര മേഖലയില്‍ ആര്‍എംപിയുമായി ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചായിരുന്നു യുഡിഎഫിന്റെ മത്സരം. സംസ്ഥാനത്ത് ഉടനീളം തിരിച്ചടി നേരിട്ടെങ്കിലും വടകരയിയില്‍ യുഡിഎഫിന് പിടിച്ച് നില്ക്കാന് സാധിച്ചത് ആര്‍എംപിയുമായി ഉണ്ടാക്കിയ ഈ സഖ്യത്തിലൂടെയായിരുന്നു. ഇതോടെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ആര്‍എംപി സഖ്യം യുഡിഎഫ് തുടരുമോ എന്ന ചര്‍ച്ചകള്‍ ശക്തമായി. കെകെ രമ മത്സരിക്കാന്‍ തയ്യാറാല്‍ വടകര സീറ്റ് അവര്‍ക്ക് വിട്ട് നല്കാന് തയ്യാറാണെന്ന കാര്യം കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഈ വാഗ്ദാനത്തോട് പ്രതികരിച്ച് ഇപ്പോള്‍ ആര്‍എംപി രംഗത്ത് എത്തിയിരിക്കുകയാണ്.
ഒഞ്ചിയം, ഏറാമല
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട്, വടകര എന്നീ ജില്ലകളിലും വടകര ബ്ലോക്കിലെ കല്ലാമല വാര്‍ഡിലുമായിരുന്നു ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന ജനകീയ മുന്നണി മത്സരിച്ചത്. സിറ്റിങ് സീറ്റുകള്‍ നഷ്ടമായെങ്കിലും ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ ഭരണം നിലനിര്‍ത്താന്‍ ആര്‍എംപിക്ക് സാധിച്ചു. എല്‍ജെഡി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ ഭരണം നഷ്ടമായ ഏറാമല തിരിച്ച് പിടിക്കാനും സാധിച്ചു.
കല്ലാമല ഡിവിഷനില്‍
അഴിയൂരില്‍ ഒരു മുന്നണിയ്ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെങ്കിലും നറുക്കെടുപ്പിലൂടെ ഭരണം പിടിക്കാന്‍ സാധിച്ചു. കോണ്‍ഗ്രസില്‍ വലിയ തര്‍ക്കത്തിന് ഇടവെച്ച വടകര കല്ലാമല ഡിവിഷനില്‍ മുന്നണി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. സഖ്യത്തില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ മേഖലയില്‍ യുഡിഎഫിനും ആര്‍എംപിക്കും വലിയ തിരിച്ചടി നേരിട്ടേയെന്നാണ് വിലയിരുത്തല്‍.
കെകെ രമ മത്സരിക്കണം
ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കുകയെന്ന വാഗ്ദാനം യുഡിഎഫ് മുന്നോട്ട് വെച്ചത്. കെകെ രമ മത്സരിക്കണമെന്ന ഉപാധിയും കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. വടകരയില്‍ ആര്‍എംപിക്ക് യുഡിഎഫ് പിന്തുണ, മറ്റിടങ്ങളില്‍ ആര്‍എംപിയുടെ പിന്തുണ യുഡിഎഫിന് എന്നതായിരുന്നു യുഡിഎഫ് കണക്ക് കൂട്ടല്‍.
നാദാപുരവും കൊയിലാണ്ടിയും
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിനില്ലെന്നാണ് ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര ഉള്‍പ്പടെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. നാദാപുരം, കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവടങ്ങളില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.
ആര്‍എംപിയും യുഡിഎഫും
മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. വടകരയില്‍ സംസ്ഥാന സെക്രട്ടറി എന്‍. വേണുവോ കേന്ദ്ര കമ്മിറ്റി അംഗം കെകെ രമയോ ആയിരിക്കും സ്ഥാനാര്‍ത്ഥി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ടിക്കറ്റില്‍ മത്സരിച്ച കെകെ രമയ്ക്ക് ഇരുപതിനായിരിത്തിലേറെ വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയും യുഡിഎഫും ചേര്‍ന്നിട്ടും മേല്‍ക്കൈ എല്‍ഡിഎഫിന് തന്നെയായിരുന്നു.
എല്‍ജെഡി അവകാശവാദം
എല്‍ഡിഎഫില്‍ ഇത്തവണയും വടകര സീറ്റ് ദളിന് തന്നെയാവും. എന്നാല്‍ ഏത് ദളിന് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ജനതാദള്‍ എസും എല്‍ജെഡിയും സീറ്റില്‍ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ദള്‍ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലത്തില്‍ ജെഡിഎസിലെ സികെ നാണുവാണ് വിജയി. ഇത്തവണ സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് എല്‍ജെഡി വാദം.
സിപിഎം നിര്‍ദേശം
തര്‍ക്കം ഒഴിവാക്കാനായി ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാവാനുള്ള സാധ്യതിയില്ല. ഈ സാഹചര്യത്തില്‍ എല്‍ജെഡിക്ക് തന്നെ സീറ്റ് ലഭിക്കാനാണ് സാധ്യത. എല്‍ഡിഎഫിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ തങ്ങളുടെ പിന്തുണയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി എന്നതായിരുന്നു യുഡിഎഫ് നീക്കം. ഇതാണ് ആര്‍എംപി തള്ളിയത്.
കൈപ്പത്തി ചിഹ്നത്തില്‍
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ജനകീയ മുന്നണിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. കല്ലാമല സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ആര്‍എംപി നേതാക്കളും മുല്ലപ്പള്ളി രാമചന്ദ്രനും തമില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
വേണു പറഞ്ഞത്
മുല്ലപ്പള്ളി വഞ്ചന കാട്ടിയെന്നും കല്ലാമല തർക്കം തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നുമായിരുന്നു ആര്‍എംപി സംസാഥാന സെക്രട്ടറി വേണു പ്രതികരിച്ചത്. കല്ലാമല തർക്കം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാർട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകൾ ഇതോടെ ലഭിക്കാതെയായി എന്നും അദ്ദേഹം പറഞ്ഞു
സീറ്റ് ഏറ്റെടുക്കണം
ഇതിന് മറുപടിയുമായി മുല്ലപ്പള്ളിയും രംഗത്ത് എത്തി. പുതിയ സാഹചര്യത്തില്‍ ജനകീയ മുന്നണി തുടരുന്നതില്‍ പ്രസക്തിയില്ലെന്നാണ് ആര്‍എംപിഐ നേതൃത്വം അഭിപ്രായപ്പെടുന്നത്. കല്ലാമല തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് അകത്തും അമര്‍ഷമുണ്ട്, ദള്‍ പോയ സാഹചര്യത്തില്‍ വടകര സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം, സീറ്റിനായി അവകാശവാദം ഉന്നയിച്ച് ലീഗും രംഗത്ത് എത്തിയിട്ടുണ്ട്.
ലോട്ടോസ്മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം
Recommended Video