പേരാമ്പ്രയിൽ നടക്കാനിരിക്കുന്നത് പാലാ മോഡൽ? സിപിഎം പറയുന്നത്.. കുറ്റ്യാടിയിലും നോട്ടമിട്ട് കേരള കോൺഗ്രസ്
കോഴിക്കോട്; തിരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വിഭജനം തർക്കങ്ങൾ ഇല്ലാതെ പരിഹരിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനത്ത് മുന്നണികൾ. എന്നാൽ ജോസ് കെ മാണിയുടെ മുന്നണിമാറ്റത്തോടെ ഇടതു-വലതു മുന്നണികളിൽ സീറ്റ് വിഭജനം വലിയ കീറാമുട്ടിയായി മാറിയിരിക്കുകയാണ്.
ജോസ് വിഭാഗത്തിന്റെ അഭാവത്തിലും കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും ഇക്കുറിയും തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് യുഡിഎഫിൽ ജോസഫ് വിഭാഗം.മറുവശത്ത് എൽഡിഎഫിലാകട്ടെ സമാന ആവശ്യമാണ് ജോസ് വിഭാഗവും ഉയർത്തുന്നത്. അതിനിടെ പാലാ സീറ്റ് തർക്കത്തിന് സമാനമായ സാഹചര്യം പേരാമ്പ്ര മണ്ഡലത്തിലും ഉടലെടുത്തിരിക്കുകയാണ്.
ജോസ് വിഭാഗത്തിന്റെ വരവ്
ഇടതുമുന്നണിയിൽ ജോസ് കെ മാണി വിഭാഗം എത്തിയതോടെയാണ് പാലാ സീറ്റിനെ ചൊല്ലി എൻസിപി ഇടഞ്ഞത്. എൻസിപിക്ക് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിപിഎം നിലപാടെടുത്തതോടെ എംഎൽഎയായ മാണി സി കാപ്പൻ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് പോകുകയായിരുന്നു. ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കുന്നത് എങ്ങനെയെന്ന ചോദ്യമായിരുന്നു മുന്നണി വിടും മുൻപ് കാപ്പൻ ഉയർത്തിയത്.
പേരാമ്പ്ര സീറ്റ്
അതേസമയം സമാന സാഹചര്യമാണ് മലബാർ മേഖലയിലെ പേരാമ്പ്ര മണ്ഡലത്തിലും ഉടലെടുത്തിരിക്കുന്നത്. 1977 മുതൽ യുഡിഎഫിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന മണ്ഡലമാണ് പേരാമ്പ്ര. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലിനെ പരാജയപ്പെടുത്തിയായിരുന്നു ടിപി രാമകൃഷ്ണനിലൂടെ സിപിഎം മണ്ഡലത്തിൽ വിജയിച്ചത്.
സീറ്റ് വേണമെന്ന്
ഇത്തവണ പേരാമ്പ്ര മണ്ഡലം എൽഡിഎഫിലും തങ്ങൾക്ക് വേണമെന്ന ആവശ്യമാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ സമീപകാലത്തൊന്നും മണ്ഡലത്തിൽ കേരള കോൺഗ്രസ് വിജയിച്ചിട്ടില്ലെന്നതിനാൽ സീറ്റ് വിട്ടുനൽകേണ്ടതില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
ഇവിടെ വിജയിച്ചത്
1977 ൽ മാത്രമാണ് ഇവിടെ കേരള കോൺഗ്രസ് വിജയിച്ചത്. അന്ന് വിവി ദക്ഷിണാമൂർത്തിയാണ് ഇവിടെ നിന്ന് പരാജയപ്പെട്ടത്. അതൊഴിച്ചാൽ ഒരിക്കൽ പോലും കേരള കോൺഗ്രസ് ഇവിടെ നിന്ന് വിജയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പേരാമ്പ്ര സീറ്റിനായി കേരള കോൺഗ്രസ് കടുംപിടിത്തം കാണിക്കേണ്ടതില്ലെന്നും പാലാ പോരിന് സമാനമായ സാഹചര്യം മണ്ഡലത്തിൽ ഉണ്ടാകില്ലെന്നുമാണ് സിപിഎം വ്യക്തമാക്കുന്നത്.
മറ്റൊരു സീറ്റ്
അതേസമയം പേരാമ്പ്ര സീറ്റ് നൽകില്ലേങ്കിലും ജില്ലയിൽ മറ്റൊരു സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയേക്കുമെന്നാണ് റിപ്പോർട്ട്. കുറ്റ്യാടി ,തിരുവമ്പാടി സീറ്റുകൾ വിട്ട് നൽകാനാണ് സാധ്യത കൂടുതൽ. തിരുവമ്പാടി നൽകാനാണ് സിപിഎമ്മിന് താത്പര്യം. എന്നാൽ കുറ്റ്യാടി ലഭിച്ചാൽ കൊള്ളാമെന്ന നിലപാടിലാണ് കേരള കോൺഗ്രസ്.
എഎൽഡിഎഫ് വിജയം
യുഡിഎഫിന്റെ കൈയ്യിലുള്ള കുറ്റ്യാടി മണ്ഡലത്തിൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില് നേട്ടം കൊയ്യാൽ എൽഡിഎഫിന് സാധിച്ചിരുന്നു. ഇതുകൂടി കണ്ടുകൊണ്ടാണ് സീറ്റിനായി കേരള കോൺഗ്രസ് ചരടുവലിക്കുന്നത്. അതേസമയം സീറ്റ് ലഭിച്ചാൽ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ ഇവിടെ സ്ഥാനാർത്ഥിയായേക്കും.
മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദിന്റെ പേര് മാറ്റാനൊരുങ്ങി ബിജെപി സർക്കാർ; ഇനി നർമ്മദാപുരം
എൻസിപിക്ക് തിരിച്ചടി; ദേശീയ സമിതി അംഗം പാർട്ടി വിട്ടു, ഇനി മാണി സി കാപ്പനൊപ്പം
കേരള സ്വാശ്രയ കോളേജ് നിയമം; വിപ്ലവകരമായ നയമെന്ന് സിപിഎം നേതാവ് കെഎന്‍ ബാലഗോപാല്‍