ധര്‍മ്മജന്റെ ബാലുശേരി സാധ്യത മങ്ങുന്നു; ഇടഞ്ഞ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം, മറ്റ് രണ്ട് പേരുകള്‍ പരിഗണനയില്‍
കോഴിക്കോട്: നടക്കാനിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് കോട്ടകള്‍ പിടിച്ചടക്കണമെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുന്നത്. മലബാര്‍ മേഖലയിലെ ഇടതുകോട്ടകളാണ് യുഡിഎഫിന്റെ പ്രധാന ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലം പിടിച്ചെടുക്കുന്നതിന് വമ്പന്‍ പദ്ധതികള്‍ കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്നുണ്ട്. ഇതിനായി സിനിമ താരം ധര്‍മ്മജനെ കളത്തിലിറക്കാനുള്ള എല്ലാ നീക്കങ്ങളും നേതൃത്വം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ ധര്‍മ്മജനെ മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ധര്‍മ്മജന്‍ വേണ്ട
ധര്‍മ്മജനെ ബാലുശേരിയില്‍ മത്സരിപ്പിക്കേണ്ടെതില്ലെന്ന തീരുമാനം കോഴിക്കോട് എംപി എംകെ രാഘവന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. കൂടാതെ ബാലുശേരി മണ്ഡലം കമ്മിറ്റിക്കും ധര്‍മ്മജന്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ എല്ലാ ഗ്രൂപ്പുകളുടെയും പിന്തുണ ലഭിച്ചാല്‍ മാത്രമേ മത്സരിക്കാനാവൂ എന്നാണ് ധര്‍മ്മജന്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട്.
ദളിത് കോണ്‍ഗ്രസ് പറയുന്നത്
ധര്‍മ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ സജീവമായ നേതാക്കളെ രംഗത്തിറക്കാനാണ് ദളിത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഎസ് അഭിലാഷ്, കെപിസിസി നിര്‍വാഹക സമിതി അംഗം വിടി സുരേന്ദ്രന്‍ എന്നിവരാണ് എതിര്‍ര്രുമായി രംഗത്തെത്തിയത്.
എംകെ രാഘവന്റെ താല്‍പര്യം
എന്‍ജിഒ അസോസിയേഷന്‍ നേതാവ് മധുവിനെ മത്സരിപ്പിക്കാനാണ് എംകെ രാഘവന്‍ എംപിക്ക് താല്‍പര്യം. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് എഐസിസി നടത്തിയ സര്‍വ്വേയില്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ വിപിന്‍ കൃഷ്ണനാണ് സാധ്യതയുള്ളത്.
വ്യക്തി താല്‍പര്യം
എന്നാല്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ധര്‍മ്മജന്റെ കാര്യത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം മറ്റൊന്നാണ്. ബാലുശേരിയല്ലാത്ത സംവരണ മണ്ഡലത്തില്‍ ധര്‍മ്മജനെ മത്സരിപ്പിക്കണമെന്നാണ് ജില്ല നേതൃത്വത്തിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. താരത്തെ ബാലുശേരിയില്‍ എത്തിക്കുന്നതിന് പിന്നില്‍ വ്യക്തി താല്‍പര്യമുണ്ടെന്നാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വാദം.
കുത്തുപറമ്പ് പിടിക്കാൻ മുന്നണികള്‍: എൽഡിഎഫിനും യുഡിഎഫിനും പ്രതീക്ഷ, എൻഡിഎയും മുന്നോട്ട്
മുരളീധരന്‍ വേണമെന്ന് മുസ്ലീം ലീഗ്, ഹൈക്കമാന്‍ഡിന് മുന്നിലെത്തി, മലബാറില്‍ ഇറങ്ങിയാല്‍ കളി മാറും!!
പിണറായിക്കെതിരെ ധർമ്മടത്ത് കോൺഗ്രസ് ഇറക്കുക ഈ നേതാവിനെ?; സുധകാരന്റെ പട്ടികയിലെ ആദ്യ പേര്