തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകളിലെ ക്രമീകരണം കോവിഡ് പ്രോട്ടോകോൾ പാലിച്ച്
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാകലക്ടർ സാംബശിവ റാവു അറിയിച്ചു. പോളിംഗ് സ്റ്റേഷനുകൾ തലേദിവസം അണുവിമുക്തമാക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ നാല് പോളിം ഉദ്യോഗസ്ഥരും ഒരു അറ്റൻഡന്റും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാവുക. ബൂത്ത് ഏജന്റ്മാരുടെ എണ്ണം പത്തിൽ കൂടാൻ പാടില്ല. ഏജൻ്റുമാരുടെ ഇരിപ്പിടം സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കും.
ഉദ്യോഗസ്ഥർ തലേദിവസം മുതൽ പോളിംഗ് സ്റ്റേഷനിൽ താമസിക്കും. പോളിംഗ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും അകത്ത് സാനിറ്റൈസറും ലഭ്യമാക്കും. പോളിംഗ് ബൂത്തിന് മുൻപിൽ വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം അടയാളമിടും. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വരിയുണ്ടാകും. മറ്റുള്ളവർക്ക് പ്രത്യേക വരി നിർബന്ധമല്ല.
പോളിംഗ് സ്റ്റേഷനിൽ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർഥികളും മറ്റും സ്ലിപ്പ് വിതരണം നടത്തുന്നുണ്ടെങ്കിൽ അവിടെ വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവ കരുതണമെന്ന് കലക്ടർ നിർദ്ദേശിച്ചു. സ്ലിപ്പ് വിതരണത്തിന് രണ്ടുപേരിൽ കൂടാൻ പാടില്ല. ഇവ വിതരണം ചെയ്യുന്നവർ നിർബന്ധമായും മാസ്ക് കൈയുറ എന്നിവ ധരിച്ചിരിക്കണം.
Recommended Video
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. പോളിങ് സ്റ്റേഷനുകളിലേക്ക് അനുവധിച്ചിട്ടുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിലായി നടന്നു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, വടകര മുനിസിപ്പല്‍ ഹാള്‍, കൊയിലാണ്ടി മുനിസിപ്പല്‍ ഹാള്‍ എന്നിവിടങ്ങളിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിശീലനം നടന്നത്. വോട്ടിങ് മെഷീന് കൈകാര്യം ചെയ്യുന്ന വിധം, പോള്‍ മാനേജര്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങി പോളിങ്ങുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്കി.
അതേസമയം, പോളിങ് ഓഫീസര്‍, പ്രീസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍ തുടങ്ങിയവര്‍ക്കുള്ള പരീശീലനവും തിങ്കളാഴ്ച ആരംഭിച്ചു. ബ്ലോക്ക്/മുനിസിപ്പല്‍തല ട്രെയിനര്‍മാര്‍ മുഖേന ബ്ലോക്ക് /മുനിസിപ്പല്‍ ഹാളുകളില്‍ നടന്നുവരുന്ന പരിശീലനം രാവിലെയും വൈകീട്ടുമായി രണ്ട് ഘട്ടമായാണ് നടക്കുന്നത്.
പോളിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഫോമുകളുടെ പരിചയപ്പെടുത്തല്‍, വോട്ടിങ് മെഷീന് പരിശീലനം, പോളിങ് ഓഫീസില്‍ ചെയ്യേണ്ട പ്രവര്‍ത്തനം, കോവിഡുമായി ബന്ധപ്പെട്ട് പോളിങ് കേന്ദ്രത്തില്‍ പാലിക്കേണ്ട മുന്‍കരുതല്‍, കോവിഡ് രോഗികളുടെ വോട്ടിങ് സമയത്ത് പാലിക്കേണ്ടകാര്യങ്ങള്‍, പി.പി.ഇ കിറ്റ് ഉപയോഗിക്കേണ്ടവിധം, ഉപയോഗ ശേഷം നിക്ഷേപിക്കേണ്ടവിധം തുടങ്ങിയവ സംബന്ധിച്ച് പരിശീലനം നല്‍കും. ഡിസംബര്‍ നാലുവരെയാണ് പരിശീലനം.