വോട്ടിംഗ് മെഷിനിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും കുത്താനാകാതെ മുല്ലപ്പള്ളി; വടകര കല്ലാമല ഡിവിഷനിൽ സംഭവിച്ചത്
വടകര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏറ്റവും വലിയ തലവേദന സൃഷ്ടിച്ച സീറ്റായിരുന്നു വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷന്‍. യുഡിഎഫ്-ആര്‍എംപി ധാരണ പ്രകാരം കല്ലാമല സീറ്റ് ആര്‍എംപിക്കും നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തെത്തിയതും ഈ സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം അനുവദിച്ചതുമാണ് തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഡിവിഷനാണിതെന്നത് കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചയ്ക്ക് ശേഷം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ആര്‍എംപിക്ക് പിന്തുണ നല്‍കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും മുല്ലപ്പള്ളിക്ക് കൈപ്പത്തിയില്‍ കുത്താന്‍ സാധിച്ചില്ല...

സീറ്റ് സര്‍ക്കം ഇങ്ങനെ
യുഡിഎഫ്-ആര്‍എംപി ധാരണ പ്രകാരം വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല സീറ്റ് ആര്‍എംപിക്ക് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. തുടര്‍ന്ന് ഈ സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം അനുവദിച്ചതും കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി.

നീണ്ട ചര്‍ച്ചകള്‍
ഒടുവില്‍ തര്‍ക്കം രൂക്ഷമായതോടെ നീണ്ട ചര്‍ച്ചകള്‍ ഇത് പരിഹരിക്കുന്നതിന് വേണ്ടി നടത്തേണ്ടിവന്നു. പ്രശ്‌ന പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കാതെ മുരളീധരന്‍ എംപിയും ഉറച്ചുനിന്നു. പിന്നാലെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ആര്‍എംപിക്ക് പിന്തുണ നല്‍കാന്‍ ധാരണയായി.

അംഗീകരിക്കപ്പെട്ടു
കെ മുരളീധരന്‍ എംപി മുന്‍കയ്യെടുത്താണ് ആര്‍എംപി-യുഡിഎഫ് സീറ്റ് ധാരണ ഉണ്ടാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതോടെ ഈ സഖ്യം ധാരണ അംഗീകരിക്കപ്പെട്ടു. മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശ പ്രകാരം കളത്തിലറങ്ങിയ കോണ്‍ഗ്രസ് നേതാവ് കൈപ്പത്തി ചിഹ്നത്തില്‍ പ്രചരണത്തിലുണ്ടാവില്ലെന്ന് ഉറപ്പുനല്‍കി.

മുല്ലപ്പള്ളി അറിയാതെ
സ്വന്തം ഡിവിഷനില്‍ താന്‍ അറിയാതെ ഉണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് മുല്ലപ്പള്ളിയും മുരളീധരനും ഇടയാന്‍ കാരണമായത്. ആര്‍എംപിയുമായുള്ള സൗഹൃദ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലും തിരഞ്ഞെടുപ്പ് ഘട്ടത്തിലെ വിഴുപ്പലക്കല്‍ ഒഴിവാക്കുന്നതിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കൈപ്പത്തിക്ക് വോട്ട് ചെയ്യാനാകാതെ മുല്ലപ്പള്ളി
എന്നാല്‍ മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യാന്‍ മുല്ലപ്പള്ളിക്ക് സാധിച്ചില്ല. കാരണം, കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ജയകുമാറിന് പിന്‍വലിക്കല്‍ സമയം കഴിഞ്ഞതിനാല്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സാധിച്ചില്ല. ഇതോടെ വോട്ടിംഗ് യന്ത്രത്തില്‍ കൈപ്പത്തി രണ്ടാം സ്ഥാനത്തെത്തി.

ആദ്യ പ്രസിഡന്റ്
അങ്ങനെ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും കൈപ്പത്തിക്ക് വോട്ട് ചെയ്യാനാകാത്ത ആദ്യ കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറി. കല്ലാമല ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ആര്‍എംപിയുടെ സുഗതന്‍ മാസ്റ്ററെ ആയിരുന്നു. ഡിസിസിയെ മറികടന്നായിരുന്നു മുല്ലപ്പള്ളി ജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്.












Click it and Unblock the Notifications