ബിജെപിയ്ക്ക് ഒരു സുവർണ്ണാവസരം കൂടി പാളിപ്പോയി: പരാജയത്തിൽ ആഞ്ഞടിച്ച് പിഎം വേലായുധൻ, തിരുത്ത് ആവശ്യമെന്ന്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നാലെ ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ച് മുതിർന്ന നേതാവ്. തിരഞ്ഞടുപ്പിനെ നേരിടുന്നതിൽ ബിജെപിയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പിഎം വേലായുധൻ കുറ്റപ്പെടുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുൾപ്പെടെ ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നായിരുന്നു പാർട്ടിക്കുള്ളിലെ പ്രതീക്ഷ. തിരുവനന്തപുരത്ത് പലയിടങ്ങളിലും സാന്നിധ്യമറിയിച്ചെങ്കിലും എൽഡിഎഫിനെ മറികടന്ന് സമ്പൂർണ്ണ വിജയം കൈവരിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.

വീഴ്ച ആവർത്തിക്കരുത്
കേരളത്തിൽ ഇരുമുന്നണികളും ജീർണ്ണിച്ച അവസ്ഥയിൽ നിൽക്കുമ്പോഴും ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ച പിഎം വേലായുധൻ ബിജെപിയ്ക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഒരു സുവർണ്ണാവസരമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. തദ്ദേശതിരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ച വരാനിരിക്കുന്ന നിമയസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം അനുഭവസമ്പത്തുള്ളവരെ ചേർത്ത് നിർത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതലാക്കാൻ കഴിഞ്ഞില്ല
കേരളത്തിൽ അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാൻ ബിജെപിയ്ക്ക് സാധിക്കില്ലെന്നും ഒ രാജഗോപാൽ പ്രതികരിച്ചിരുന്നു. സംഘനടക്കുള്ളിൽ ഉയർന്ന പരാതികൾ അവിടെ വെച്ച് പരിഹരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഉയർത്തിയ പരാതികൾ ബിജെപി നേതൃത്വം പരിഹരിക്കേണ്ടതായിരുന്നുവെന്നും ഒ രാജഗോപാൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയ രാജഗോപാൽ എല്ലാവരും സ്വർണ്ണക്കടത്തിനും സ്വപ്നയ്ക്കും പിന്നാലെ പോയപ്പോൾ സർക്കാർ വികസനത്തിന് പിറകെ പോയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

പോരായ്മകൾ ബാക്കി
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭാഗത്ത് നിന്ന് പോരായ്മകളുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച രാജഗോപാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും പ്രശ്നങ്ങളുണ്ടായെന്നും കൂട്ടിച്ചേർത്തിരുന്നു. കൊട്ടിഘോഷിച്ച സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും അവകാശവാഗങ്ങളുമെല്ലാം പൊള്ളയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രോസ് വോട്ടിംഗ് നടന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണം തള്ളിയ രാജഗോപാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വേണ്ടത്ര ആസൂത്രണം നടപ്പിലാക്കാൻ സംസ്ഥാന ബിജെപിയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു.

ക്രോസ് വോട്ടിന് തെളിവില്ല
തിരുവനന്തപുരത്ത് ഭരണം ലഭിക്കാതെ പോയതിന് ക്രോസ് വോട്ടാണെന്ന് താൻ പറയില്ല. അങ്ങനെ പാർട്ടിക്കുള്ളിൽ പരാതി ഉയരുകയോ തെളിവുകൾ ലഭിക്കുകയോ ചെയ്തിട്ടില്ലെന്നും രാജഗോപാൽ പറയുന്നു. എന്നാൽ ജനപ്രീതി നേടുന്ന കാര്യത്തിൽ വേണ്ടത്ര വിജയിച്ചില്ല. പാർട്ടി കൂടുതൽ ജനസേവനത്തിൽ ഏർപ്പെടണം. അപ്പോൾ മാത്രമേ ജയിക്കാൻ സാധിക്കൂ. എൽഡിഎഫിന് അതിന് സാധിച്ചുവെന്നും ഒ രാജഗോപാ ൽ പറയുന്നു.

വോട്ട് കൂടിയെന്ന്
ബിജെപിയ്ക്ക് പ്രതീക്ഷിച്ചതുപോലെ വോട്ട് കൂടിയെന്ന് കുമ്മനം രാജശേഖരൻ. അവസരവാദത്തിനും വോട്ട് മറിയ്ക്കലിനും ഇടയിലാണ് ബിജെപിയുടെ വിജയമെന്നും കുമ്മനം വിശേഷിപ്പിച്ചത്. കോവിഡ് കാലത്തെ സൌജന്യ കിറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയെന്നും സർക്കാർ പ്രചാരണം നേരിടാനുള്ള സംവിധാനം ബിജെപിയ്ക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications