24 വേദികള്‍ കീഴടക്കാന്‍ 239 ഇനങ്ങളുമായി 14000 മത്സരാർത്ഥികള്‍: സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തുടക്കം. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മൈതാനിയിൽ ഇന്നു രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തും. 10 മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദിവീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണു പങ്കെടുക്കുന്നത്.
ഇത്തവണ കോവിഡിനു മുൻപുള്ള മാതൃകയിൽ ഗ്രേസ് മാർക്ക് നൽകാനാണു തീരുമാനമെങ്കിലും അടുത്ത വർഷം മുതല്‍ ഗ്രേസ് മാർക്കു നൽകുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്ത വർഷം മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ പായസം കുടിച്ചുകൊണ്ട് ഇന്നലെ നിർവഹിച്ചു. പാൽപായസ മധുരം വിളമ്പിക്കൊണ്ടാണ് കലോത്സവ ഭക്ഷണശാലയുടെ ആദ്യ വിഭവം വിതരണം ചെയ്തത്.
കലോത്സവ ഊട്ടുപുരയിൽ മാറ്റമില്ലാതെ തുടരുന്ന പഴയിടം രുചികൾ തന്നെയാണ് ഇത്തവണയും. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണം ഒരുങ്ങുന്നത്. അദ്ദേഹത്തിന്റ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാർക്കും മറ്റുള്ളവർക്കും മധുരം നൽകിയത്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തൽ എന്ന ഭക്ഷണ ശാല മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയിൽ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
മധുരത്തെരുവ്, പാലൈസ് , തണ്ണീർ പന്തൽ , കല്ലുമ്മക്കായ്,സുലൈമാനി തുടങ്ങി കോഴിക്കോടൻ പേരുകൾ നൽകിയ പത്തോളം ഭക്ഷണ കൗണ്ടറുകളാണ് ഭക്ഷണ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിട്ടുള്ളത്. ദിവസേന നാല് നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണിയോളം നീളും.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ കോർപറേഷൻ വാർഡ് കൗൺസിലർ വരുൺ ഭാസ്കർ, ഭക്ഷണ കമ്മിറ്റി കൺവീനർ വി.പി രാജീവൻ ഭക്ഷണ കമ്മിറ്റി വൈസ് ചെയർമാൻ ഇ പ്രേംകുമാർ മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു












Click it and Unblock the Notifications