നൂറ്റിപതിനേഴര പവൻ സ്വർണ്ണ കപ്പ് കോഴിക്കോടിന്റെ മണ്ണിലെത്തി: കേളികൊട്ടുയരാന്‍ മണിക്കൂറുകള്‍ മാത്രം
കോഴിക്കോട്: കലാമാമാങ്കത്തിന് കോഴിക്കോട് വിക്രം മൈതാനിയില്‍ കൊടിയുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കലോത്സവ ജേതാക്കള്‍ക്കുള്ള സ്വർണ്ണക്കപ്പ് കോഴിക്കോട് എത്തിക്കഴിഞ്ഞു. മതിയായ സുരക്ഷ ഇല്ലാതെ നൂറ്റിപതിനേഴര പവൻ സ്വർണ്ണ കപ്പ് കൊണ്ടുവരാൻ കഴിയില്ലെന്ന് ഡി ഡി ഇ നിലപാട് സ്വീകരിച്ചതോടെ കപ്പ് കോഴിക്കോട് എത്തിക്കുന്നത് ഒരു മണിക്കൂറോളം വൈകി. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് സ്വർണ്ണ കപ്പ് കൊണ്ടുവന്നത്. കോഴിക്കോട്ട് എത്തിയ കപ്പ് മന്ത്രിമാരായ വി.ശിവൻകുട്ടിയും, മുഹമ്മദ് റിയാസും ഏറ്റു വാങ്ങി.
അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. കോഴിക്കോട് മോഡൽ സ്കൂളിൽ രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങില്‍ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കിയ ജില്ലയുടെ പാർട്ടിസിപ്പന്റ്സ് കാർഡ് സ്വീകരിക്കുന്ന ചടങ്ങും ഏറ്റുവാങ്ങുന്ന ചടങ്ങും നടന്നു.

കലോത്സവത്തിനായി കോഴിക്കോട് എത്തുന്ന ആദ്യ ജില്ലാ ടീമിന് 9 മണിക്ക് റെയിൽവേ സ്റ്റേഷനിൽ റിസപ്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ 'ഡോക്യൂ ഫിക്ഷൻ ' റിലീസും ചെയ്തു. ഫറൂഖ് എച്ച്എസിൽ കലോത്സവ തീം വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു
രാവിലെ 10:30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടത്തി. 11മണിക്ക് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലാഷ്മോബും മാനാഞ്ചിറയിൽ സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് 12 മണിക്ക് അക്കോമഡേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് സ്കൂൾ, കുട്ടികൾക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുത്തു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, പൊതുമരാമത്ത് മന്ത്രിമാർ പങ്കെടുത്തു.
വൈകുന്നേരം മൂന്ന് മണിക്ക് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമിഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള സന്ദേശയാത്ര സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്ന് ആരംഭിച്ച് വിക്രം മൈതാനിയിൽ അവസാനിക്കും. അതിനുശേഷം വോളണ്ടിയർമാർ വിക്രം മൈതാനി ശുചീകരിച്ച് വേസ്റ്റ് ബിൻ സ്ഥാപിക്കും.വൈകിട്ട് 3.30 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ മുതലക്കുളത്ത് നിന്ന് ആരംഭിച്ച് ബി ഇ എം സ്കൂളിൽ അവസാനിക്കും. വൈകിട്ട് 4 ന് ഭക്ഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ ക്രിസ്ത്യൻ കോളേജ് ക്യാമ്പസിൽ പായസം പാകം ചെയ്ത് അടുക്കളയുടെ ഉദ്ഘാടനം നിർവഹിക്കും.
4.30 ന് മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീഡിയ പവലിയന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മന്ത്രി വി ശിവൻകുട്ടി നടത്തും. വൈകുന്നേരം 6 മണിക്ക് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയെ കുറിച്ചുള്ള വിവരണം ക്രോഡീകരിച്ചുള്ള ബുക്ക്ലെറ്റ് സംഘാടകസമിതി ഓഫീസിൽ വച്ച് പ്രകാശനം ചെയ്യും.












Click it and Unblock the Notifications