കിങ് ഈസ് ബാക്ക്; കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന് സ്വീകരണവും ഫ്ലക്സും, ഒടുവില്‍ മാറ്റി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഫൈസലിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിട്ടയച്ചത്. കേസില്‍ ഫൈസലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഹാജരാകണെന്നും കസ്റ്റംസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കാരാട്ട് ഫൈസലിനെ വന്‍ സ്വീകരണമാണ് കൊടുവള്ളിയില്‍ ഒരുക്കാനിരിന്നു റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സ്വർണക്കടത്തിലെ പ്രധാനി
സ്വർണക്കടത്തിലെ പ്രധാനിയെന്ന് കസ്റ്റംസ് വിലയിരുത്തുന്ന കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഉണ്ടാവുമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ നിലവില്‍ ഫൈസലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടിലേക്ക് അന്വേഷണം സംഘം എത്തുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ വിട്ടയച്ചത്.
'കിങ് ഈസ് ബാക്ക്'
ഫൈസലിനെ വിട്ടയച്ചത് അറിഞ്ഞപ്പോള്‍ കൊടുവള്ളിയില്‍ അദ്ദേഹത്തിന് വലിയ സ്വീകരണം ഒരുക്കാനാണ് ഒരുങ്ങിയത്. 'കിങ് ഈസ് ബാക്ക്' എന്ന വാചകത്തോടെ ഫൈസലിന്‍റെ ഫോട്ടോയും വെച്ചുള്ള ഫ്ലക്സ കൊടുവള്ളി ടൗണില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കളാണ് സ്വീകരണമൊരുക്കിയതെന്നാണ് വിശദീകരണം
വാഹന ജാഥയായി
കാരാട്ട് ഫൈസലിന് കൊടുവള്ളിയില്‍ പൗരാവലി സ്വീകരണം നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വൈകീട്ട് ആറിന് സൗത്ത് കൊടുവള്ളിയിലായിരുന്നു സ്വീകരണ ചടങ്ങ് ആരംഭിക്കാനിരുന്നത്. അവിടെ നിന്ന് വാഹന ജാഥയായി ആനയിച്ച് കൊടുവള്ളി ബസ്റ്റാന്‍റ് പരിസരത്തേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം.
വീണ്ടും ചോദ്യം ചെയ്യും
എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ച വ്യക്തിക്ക് സ്വീകരണം ഒരുക്കുന്നതിനെതിരെ വലിയ വിമര്‍ശനവുമായി വലിയൊരു വിഭാഗം രംഗത്തെത്തി. ഇതോടെ സ്വീകരണ പരിപാടി മാറ്റുകയായിരുന്നു. ടൗണില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
80 കിലോ സ്വർണം വിൽക്കാൻ
നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. തമിഴ്നാട്ടില്‍ ഉള്‍പ്പടെ സ്വർണം എത്തിച്ച് വിൽക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണ്ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ ഫൈസലും ഉണ്ടെന്നാണ് നിഗമനം.
78 ദിവസത്തെ രഹസ്യ നിരീക്ഷണം
78 ദിവസത്തെ രഹസ്യ നിരീക്ഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കെ.ടി. റമീസ്, സന്ദീപ് നായർ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാരാട്ട് ഫൈസലിനെ കുറിച്ചുള്ള ആദ്യ സൂചനകള്‍ ലഭിക്കുന്നത്.
Recommended Video
രാഷ്ട്രീയ ബന്ധങ്ങള്‍
പ്രതികളുടെ ബന്ധുക്കളുടെ മൊഴികളിലും ഫൈസലുമായി ഇവർക്കുള്ള ബന്ധത്തിന്റെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ ബന്ധങ്ങളുള്ള കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം കസ്റ്റഡിയില്‍ എടുത്താന്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഒടുവില്‍ ഫൈസലിന്‍റെ നീക്കങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ച കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ഈ വിവാദം സിനിമയ്ക്ക് പരസ്യമാകുമല്ലോ, നിര്‍മ്മാതാക്കളെ വെല്ലുവിളിച്ച് ബൈജു,എഗ്രിമെന്‍റ് പുറത്തു വിടണം
ഹത്രാസ് കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് അനുകൂലമായി ഉന്നതജാതിക്കാരുടെ ധര്‍ണ, നീതി ലഭിക്കണമെന്ന് ആവശ്യം