Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണകക്ഷിയുടെ പ്രധാന നേതാവ് കൊല്ലപ്പെട്ടിട്ടും അന്വേഷണത്തില്‍ ലാഘവം: കെകെ രമ എംഎല്‍എ

കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി സത്യനാഥൻ്റെ ഭാര്യയേയും കുടുംബാംഗങ്ങളേയും സന്ദർശിച്ച് കെകെ രമ എംഎല്‍എ. ദാരുണമായ സംഭവം നടന്നിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത അകറ്റാനോ എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാനോ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഭരണകക്ഷിയുടെ പ്രധാനപ്പെട്ട ഒരു നേതാവ് കൊല ചെയ്യപ്പെട്ടിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എന്തുകൊണ്ടിത്ര ലാഘവത്തിൽ നടക്കുന്നുവെന്നും കെകെ രമ എംഎല്‍എ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

കെകെ രമ എംഎല്‍എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

കൊലവാൾ രാഷ്ട്രീയത്തിന് ഇരകളാക്കപ്പെടുന്ന പൊതുപ്രവർത്തകരുടെ വീടുകൾ ഇനിയും സന്ദർശിക്കാൻ ഇടയാക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടാണ് ഓരോ വീടുകളും സന്ദർശിക്കുന്നത്. ടി.പി വധത്തിൽ നീതിക്കുവേണ്ടി പോരടിക്കുമ്പോൾ രാഷ്ട്രീയത്തിന്റെ പേരിൽ ഇനി ഒരാളും കൊലചെയ്യപ്പെടരുത് എന്നു കൂടിയാണ് ആഗ്രഹിക്കുന്നത്. പക്ഷേ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

sathynathan-rema-1

സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി സത്യനാഥൻ്റെ ഭാര്യയേയും മറ്റു കുടുംബാംഗങ്ങളെയും സന്ദർശിച്ചു. നടന്ന സംഭവം ഉൾക്കൊള്ളാനോ യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കാനോ അവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഈ ദാരുണ സംഭവം നടന്നിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത അകറ്റാനോ എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാനോ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

പ്രതി പോലീസ് സ്റ്റേഷനിൽ ഹാജരായി. 'ഇനി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല' എന്നൊരു മനോഭാവത്തിലാണോ പോലീസ്? ക്രിമിനൽ മോട്ടിഫ് അഥവാ കുറ്റകൃത്യത്തിനു പിറകിലെ മനോഭാവം കണ്ടെത്തേണ്ടതുണ്ട്. ഭരണകക്ഷിയുടെ പ്രധാനപ്പെട്ട ഒരു നേതാവ് കൊല ചെയ്യപ്പെട്ടിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എന്തുകൊണ്ടിത്ര ലാഘവത്തിൽ നടക്കുന്നു?

തൻ്റെ വീട്ടിന് മുമ്പിലൂടെ നിത്യേന നടന്നു പോകുന്ന ഒരാളെ കൊല ചെയ്യുന്നതിന് ജനനിബിഡമായ ഉത്സവപ്പറമ്പ് തന്നെ പ്രതി എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നത് ദുരൂഹമാണ്. കൊല ചെയ്യുപ്പെട്ടയാളും കൊലയാളിയും ഒരേ പാർട്ടിയുടെ പ്രവർത്തകരാണ് എന്നത് ഈ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

ജനനിബിഡമായ ഉത്സവപ്പറമ്പിൽ നിൽക്കുകയായിരുന്ന സത്യനാഥനെ ആരുടേയും ശ്രദ്ധയിൽപ്പെടാതെ, ഒച്ചയനക്കങ്ങളില്ലാതെ, ഒരു പിടച്ചിൽ പോലുമില്ലാതെ, നിമിഷനേരം കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ, തികഞ്ഞ പരിശീലനം സിദ്ധിച്ച ഒരു പ്രൊഫഷണൽ കൊലയാളിക്ക് മാത്രമേ കഴിയൂ. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. പ്രതി ജീവിതത്തിലാദ്യമായി ചെയ്ത ഒരു കുറ്റകൃത്യമല്ലിത്.

പെട്ടന്നുണ്ടായ ഒരു വികാരത്താൽ നടത്തിയ കൊലയുമല്ല ഇത്. അതുകൊണ്ടുതന്നെ ഇയാളുടെ മുൻകാല ചെയ്തികൾ പഴുതുകളില്ലാതെ അന്വേഷിച്ച് പുറത്തു കൊണ്ടുവരേണ്ടതുണ്ട്. പ്രത്യേകിച്ച് സിപിഎം എന്ന പാർട്ടി, അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി ഉപയോഗിക്കുന്ന ഒരാൾ എന്ന നിലയിൽ ഇത്തരം ഒരന്വേഷണം പരമപ്രധാനമാണ്. ജില്ലയ്ക്കകത്തും അയൽ ജില്ലകളിലുമുള്ള ക്രിമിനൽ സംഘങ്ങൾക്ക് പ്രതിയുമായുള്ള ബന്ധവും അന്വേഷിക്കേണ്ടതുണ്ട്.

എൻറെ മകൻ, എൻറെ പിതാവ്, എൻറെ ജീവിതപങ്കാളി എന്തിന് കൊലചെയ്യപ്പെട്ടു എന്ന് അറിയേണ്ടത് ആ കുടുംബാംഗങ്ങളുടെ അവകാശമാണ്. ഇക്കാലമത്രയും നിങ്ങളുടെ കൊടി പിടിക്കുകയും ജാഥകളിൽ അണിനിരക്കുകയും ഒട്ടേറെ ത്യാഗസഹനങ്ങൾ നിങ്ങൾക്ക് വേണ്ടി നിർവഹിക്കുകയും ചെയ്ത ആ മനുഷ്യനും കുടുംബവും അത്രയെങ്കിലും അർഹിക്കുന്നുണ്ടെന്ന് സർക്കാരും ആ പാർട്ടിയും മനസ്സിലാക്കിയാൽ നന്ന്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+