കോടഞ്ചേരി പാലക്കലിലെ എസ്‌റ്റേറ്റ് തൊഴിലാളിയുടെ മരണം; കാരണം കണ്ടെത്താനായില്ല, ആന്തരികാവയവ പരിശോധന റിപ്പോർട്ട് കാത്ത് അധികൃതർ
കോഴിക്കോട്: കോടഞ്ചേരി പാലക്കലിലെ എസ്റ്റേറ്റ് തൊഴിലാളി ചെമ്പിലി ആദിവാസി കോളനിയിലെ കൊളുമ്പൻ (54) മരിക്കാനിടയായതിന്റെ കാരണം കണ്ടെത്താനാകാതെ പോലീസ്. വിഷമദ്യദുരന്തമാണെന്ന സാധ്യത എക്‌സൈസ് ആദ്യമേ തള്ളിയിരുന്നു. പ്രാഥമിക പരിശോധനയിൽ കൊളുമ്പന്റെ ശരീരത്തിൽ ഫ്യൂറഡാന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മരണകാരണം സംബന്ധിച്ച അന്വേഷണം ഊർജിതമാക്കുന്നത്.
കൊലുമ്പനൊപ്പം അവശനിലയിലായ കോളനി നിവാസി ഗോപാലൻ, ചെമ്പുകടവ് സ്വദേശി എന്നിവർ വെന്റിലേറ്ററിൽ തുടരുകയാണ്. നാരായണന്റെ നിലയിൽ നേരിയ പുരോഗതിയുണ്ട്. ഗോപാലനു നേരിയ ഹൃദയാഘാതമുണ്ടായതായും ഡോക്ടർമാർ അറിയിച്ചു. ഇരുവരും സംസാരിക്കുന്ന അവസ്ഥയിലായാൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കൊളുമ്പന്റെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലവും നിർണായകമാകും.

ഇതും ഇതുവരെ ലഭിച്ചിട്ടില്ല. എസ്‌റ്റേറ്റിൽ കൊളമ്പനെയും നാരായണനെയും അവശനിലയിൽ കണ്ടെത്തിയ എസ്റ്റേറ്റിലെ റബർപുരയ്ക്കു സമീപത്തെ കെട്ടിടത്തിനു മുന്നിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും വെള്ളക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ജൂണിൽ നിർമിച്ച വിദേശമദ്യത്തിന്റെ കുപ്പിയാണ് കണ്ടെത്തിയതെന്ന് ഇതു വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കോടഞ്ചേരി സ്‌റ്റേഷൻ ഇൻസ്‌പെക്ടർ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പാലക്കലിലെ എസ്റ്റേറ്റ് തൊഴിലാളികളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടി ആരംഭിച്ചതായും പോലീസ് അറിയിച്ചു. അതേസമയം കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ ആദിവാസി കോളനികളിൽ ഉൾപ്പെടെ എക്‌സൈസ് സംഘം പരിശോധന നടത്തി. രണ്ടുസംഘങ്ങളായി തിരിച്ചായിരുന്നു പരിശോധന. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.












Click it and Unblock the Notifications