മഴക്കാല മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം: അപകടാവസ്ഥയിലുള്ള മരങ്ങൾ ഒരാഴ്ചയ്ക്കകം മുറിച്ചുമാറ്റും
കോഴിക്കോട്: മഴക്കാലമെത്തുന്നതിന്റെ മുന്നൊരുക്കങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. അപകടങ്ങൾ പ്രതിരോധിക്കാനും അത്യാഹിതമുണ്ടായാൽ നേരിടാനുമാണ് സംവിധാനമൊരുക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാകളക്ടർ പുറത്തിറക്കി. വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശം ഉള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഒരാഴ്ചക്കകം മുറിച്ചുമാറ്റണം. എല്ലാ വകുപ്പുകളുടെയും ജില്ലാ മേധാവികൾക്കാണ് ഇതിന് ചുമതല.
ഓരോ തദ്ദേശസ്വയംഭരണ പ്രദേശത്തെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, ബന്ധപ്പെട്ട വനം റെയിഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ആയിരിക്കും സമിതിയുടെ കൺവീനർ. അപകടകരമായ രീതിയിൽ നിലനിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാനുള്ള അപേക്ഷ വകുപ്പ് മേധാവികൾ കമ്മിറ്റി മുൻപാകെ സമർപ്പിക്കണം. അപേക്ഷകളിൽ പരമാവധി രണ്ട് പ്രവൃത്തിദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാനെ അറിയിക്കണം.

ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഉണ്ടാവുന്ന അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കൺവീനർക്കായിരിക്കും. സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാൻ പൊതുജനങ്ങൾക്കും ഉത്തരവുപ്രകാരം നിർദ്ദേശം നല്കി്. ഇത്തരത്തിലുള്ള മരങ്ങൾ വീണ് സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തം അതത് വ്യക്തികൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കുമായിരിക്കും.












Click it and Unblock the Notifications