പണംപയറ്റ് നടത്തി സ്വരൂപിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: ദൗത്യം കോഴിക്കോട്!
കോഴിക്കോട്: ജില്ലയിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ അവിഭാജ്യഘടകമാണ് പണംപയറ്റുകൾ. വിവാഹത്തിനും വീട് നിര്‍മാണത്തിനും മറ്റുമുള്ള ധനസമാഹരണത്തിനാണ് സാധാരണയായി പണം പയറ്റ് നടത്തുന്നത്. പണവുമായി വരുന്നവര്‍ പിന്നീട് പയറ്റ് നടത്തുമ്പോള്‍ ലഭിച്ചതുക ഇരട്ടിയായി കൊടുക്കണമെന്നാണ് അലിഖിത വ്യവസ്ഥ. എന്നാല്‍ അത്തോളി ഓട്ടമ്പലം വെള്ളുത്തിനാം പുറത്ത് മീത്തല്‍ ഷാജി പണം പയറ്റ് നടത്തിയത് സ്വന്തം കാര്യത്തിനായല്ല. പ്രളയത്തിലമര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ഉദ്യമത്തിന് തന്റെ വിഹിതം നല്കാന് കണ്ടെത്തിയ മാര്‍ഗ്ഗമാണ് പണംപയറ്റ്.
പണം പയറ്റിലൂടെ ഷാജി 27,000 രൂപ സമാഹരിച്ചു. പയറ്റില് ലഭിച്ച തുകയുടെ ചെക്ക് ഷാജി കലക്ടറുടെ ചേമ്പറിലെത്തി ജില്ല കലക്ടര്‍ യു.വി ജോസിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പയറ്റിന് കത്ത് മുഖേന വീടുകളിലേക്ക് ഗ്രാമവാസികളെ ക്ഷണിച്ചു സല്‍ക്കാരം നടത്തിയാണ് പണം സ്വരൂപിച്ചത്. വേറൂട്ട് ജി.എം യുപി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് കൂടിയായ ഷാജിയോടൊപ്പം സ്കൂള്‍ അധ്യാപകന് കെ.കെ സുരേന്ദ്രനും സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ രാജനും സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച 3.55 ലക്ഷം രൂപ ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. പരിഷത്ത് അംഗങ്ങള്‍ വ്യക്തിപരമായി നല്കുന്ന ഒരു മാസത്തെ വരുമാനത്തിനു പുറമേ മേഖലാതലങ്ങളില്‍ സ്വരൂപിച്ച തുകയാണ് കൈമാറിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരളശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന ഭാരവാഹികളായ പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്, കെ.ടി രാധാകൃഷ്ണന്, പ്രൊഫ. കെ ശ്രീധരന്, കെ. പ്രഭാകരന്, ജില്ലാ പ്രസിഡന്റ് അശോകന് ഇളവനി, സെക്രട്ടറി സതീശന് എന്നിവര്‍ കളക്ടറുടെ ചേമ്പറിലാണ് ചെക്ക് കൈമാറിയത്.
ദുരിതാശ്വാസ നിധിയിലേക്ക് മാവൂര്‍ മഹളറ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 17,000 രൂപയും ജില്ലാ കലക്ടര്‍ക്ക് കൈമാറി. വി.കെ ഷര്‍ബാസ്, കെ ഷഹീല്‍, ഗോകുല്‍ദാസ്, എം.പി സുഫൈര്‍, അബ്ദുള്‍ റഹീം എന്നിവര്‍ സംബന്ധിച്ചു.