ചെക്ക് കേസ് ഫയൽ ചെയ്യാൻ കാലതാമസം: പരാതിക്കാർ 2500 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കോടതി
വടകര: ചെക്ക് കേസ് ഫയൽ ചെയ്യാൻ കാലതാമസം,പരാതിക്കാർ 2500 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കോടതി നിർദ്ദേശം. ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിയിൽ നൽകിയ ചെക്ക് പണമില്ലാതെ മടങ്ങിയതുമായി ബന്ധപ്പെട്ട് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ പത്തു ദിവസം വൈകിയതിന് പരാതിക്കാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2500 രൂപ അടക്കാൻ കോടതി നിർദ്ദേശം. ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിയാണ് പണം അടക്കേണ്ടത്.
മടപ്പള്ളി കേളു ബസാറിലെ തുണ്ടിയിൽ നൗഷാദിനെതിരെയാണ് കമ്പനി കേസ് ഫയൽ ചെയ്തത്.കേസ് പരിഗണിക്കാൻ എടുത്തപ്പോൾ പത്തു ദിവസം സമയ പരിധി അവസാനിച്ചിരുന്നു.ഇതേ കാരണം കൊണ്ട് കോടതിക്ക് അപേക്ഷ പരിഗണിക്കേണ്ടതില്ല.എന്നാൽ മാപ്പാക്കി നൽകണമെന്ന അപേക്ഷ പരിഗണിച്ച് പ്രളയ ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2500 രൂപ അടക്കാൻ മജിസ്ട്രേറ്റ് ഓ.ടി.ജലജാറാണി ഉത്തരവിട്ടു.പണം അടച്ചതിന്റെ റസീറ്റ് കോടതിയിൽ ഹാജരാക്കിയാൽ ഹരജി പരിഗണിക്കും.