മാവൂരിൽ ജീവിച്ചിരിക്കുന്ന 'പരേതരെ കാണാൻ' മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തി
മാവൂർ: മരണപ്പെട്ടു എന്ന കാരണം പറഞ്ഞ് ക്ഷേമ പെൻഷൻ ലിസ്റ്റിൽ നിന്നും സർക്കാർ വെട്ടിനിരത്തിയ ജീവിച്ചിരിക്കുന്നവരെ കാണാൻ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ടെത്തി. പുവ്വാട്ടുപറമ്പിൽ യുഡിഎഫ് ജനപ്രതിനിധികൾ പെൻഷൻ പദ്ധതിയിൽ നിന്നും അകാരണമായി സർക്കാർ വെട്ടിമാറ്റിയവർക്കൊപ്പം സo ഘടിപ്പിച്ച സത്യഗ്രഹ പന്തലിലാണ് അദ്ദേഹം എത്തിയത്.
യുഡിഎഫ് സർക്കാർ കൂടുതൽ പേർക്ക് ക്ഷേമ പെൻഷൻ ലഭിക്കാനാണ് അവസരമൊരുക്കിയതെങ്കിൽ ഇടതു സർക്കാർ ലിസ്റ്റ് വെട്ടിച്ചുരുക്കാനുള്ള ഉത്തരവുകൾ മാത്രമാണ് പുറത്തിറക്കുന്നതെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. വീടിന്റെ വിസ്തൃതിയും വീട്ടിലെ മറ്റ് അംഗങ്ങളുടെ വരുമാനവും നോക്കി പെൻഷൻ ഗുണഭോക്താക്കളെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
തദ്ദേശസ്ഥാപനങ്ങളുടെ റിപ്പോർട്ടിന് പോലും കാത്തിരിക്കാതെ അകാരണമായി ആയിരങ്ങളെ ഒഴിവാക്കിയ നടപടി വിചിത്രമാണ്. ക്ഷേമ പെൻഷൻ പദ്ധതിയുടെ ലക്ഷ്യം പോലും വിസ്മരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സത്യഗ്രഹത്തിൽ ചെയർമാൻ കെ. മൂസ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗീകരിച്ച ക്ഷേമ പെൻഷൻ ലിസ്റ്റും ഭവനപദ്ധതി ലിസ്റ്റും അട്ടിമറിക്കുന്ന സർക്കാർ നടപടിക്കെതിരായാണ് സമരം സംഘടിപ്പിച്ചത്.
ഡിസിസി പ്രസിഡണ്ട് ടി സിദ്ധീഖ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെഎ ഖാദർ മാസ്റ്റർ, ഡിസിസി സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, വിനോദ് പടനിലo, പുവ്വാട്ട് മൊയ്തീൻ ഹാജി, സി. മാധവദാസ്, എടി ബഷീർ, സിഎം സദാശിവൻ, ടിപി മുഹമ്മദ്, അസ്ഖർ ഫറോക്ക്, വൈവി ശാന്ത, കെ ജുമൈല, എന്‍ അബൂബക്കർ , അനീഷ് പാലാട്ട്, പിപി ജാഫർ മാസ്റ്റർ, മുജീബ് ഇടക്കണ്ടി, പികെ ഷറഫുദ്ദീൻ പ്രസംഗിച്ചു.