പ്രളയ ദുരിതത്തിൽ പ്ലാസ്റ്റിക് വലയത്തിലായ അഴിയൂരിലെ കല്ലാമല നീർത്തടത്തിന് ശാപമോക്ഷം
വടകര:മഹാപ്രളയത്തിന്റെ ബാക്കി പത്രമായ കല്ലാമല നീർത്തടത്തിലെ മാടം വെച്ച പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക്കുകളും, കുപ്പി, മറ്റ് അജൈവ മാലിന്യങ്ങളും ജനകീയപങ്കാളിത്തത്തോടെ നീക്കം ചെയ്തു. മാഹി പുഴ കരകവിഞ്ഞ് ഒഴുകിയത് കാരണം ധാരാളം പ്ലാസ്റ്റിക്കുകൾ കുമിഞ്ഞ് കുടിയത് അഴിയൂരിലെ കല്ലാമലയിലെ നീർത്തടത്തിന്റെ നീരൊഴുക്കിനെ സാരമായി ബാധിച്ചിരുന്നു. എ.ഐ .വൈ.എഫ് , മടപ്പള്ളി ഗവ: കോളജ് എൻ.എസ്.എസ് ടീം, പഞ്ചായത്തിലെ ഹരിത കർമ്മ സേന, പത്താം വാർഡിലെ ആരോഗ്യ പ്രവർത്തകർ, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ സംയുക്തമായി ചേർന്നാണ് ജനകീയ ശുചീകരണം നടത്തിയത്.
പ്ലാസ്റ്റിക് കുപ്പികൾ അടക്കം ഏകദേശം 5 ടൺ മാലിന്യങ്ങളാണ് ശേഖരിച്ചത്.ജില്ലാ ഭരണ കൂടവും ശുചിത്വ മിഷനും താൽപര്യമെടുത്ത് ശുചിത്വ സ്ക്വാഡിനേയും പഞ്ചായത്തിന് അനുവദിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് ശുചീകരണ പരിപാടി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സിക്രട്ടറി 'ടി.ഷാഹുൽ ഹമീദ്, വൈസ് പ്രസിഡണ്ട് റീന രയരോത്ത്, ഉഷ ചാത്താം കണ്ടി, പി.പി.ശ്രീധരൻ,, പി.പി.ശ്രീജിത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സജീവൻ, ബാലൻ, പി.പി.അനീഷ്, എ. ഷിനി എന്നിവർ പ്രസംഗിച്ചു.