മാഹി വഴി കടന്നു പോകാൻ അനുമതി ലഭിച്ചില്ല: എയര്‍പോര്‍ട്ടിലേക്കുള്ള കണ്ടെയ്നറുകള്‍ അഴിയൂരില്‍ കുടുങ്ങി
വടകര: കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് എയ്‌റോ ബ്രിഡ്‌ജുമായി പോകുന്ന കൂറ്റന്‍ കണ്ടെയ്‌നറുകള്‍ അഴിയൂരില്‍ കുടുങ്ങി. വളവുകളേറെയുള്ളതും ഇടുങ്ങിയതുമായ മാഹി പട്ടണത്തിലൂടെ കടന്നു പോകാന്‍ കഴിയാത്തത് മൂലം അഴിയൂര്‍ അണ്ടിക്കമ്പനിക്ക് സമീപത്തെ പഴയ ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് കൂറ്റന്‍ കണ്ടെയിനറുകള്‍.
റോഡിലെ വളവുകള്‍ക്ക് പുറമെ താഴ്ന്നു നില്‍ക്കുന്ന വൈദ്യുതി ലൈനുകളും ലൈറ്റുകളും ഉയരം കൂടിയ കണ്ടെയിനറുകള്‍ കടന്നു പോയാല്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ഇതിനു മാഹി ഭരണ കൂടത്തിന്റെയും,പോണ്ടിച്ചേരി വൈദ്യുതി ബോർഡിന്റെയും അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇന്നലെ വൈകീട്ട് വരെ അനുമതി ലഭിക്കാതായതോടെയാണ് രണ്ടു കണ്ടയ്നറുകളും അഴിയൂരിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.അതേസമയം അനുമതി തേടി ഇതു വരെ ആരും സമീപിച്ചിട്ടില്ലെന്നും, വൈദ്യുതി ബോർഡ് അനുമതി നല്‍കിയാല്‍ കണ്ടെയിനറുകള്‍ക്ക് കടന്നു പോകാനുള്ള എല്ലാ സഹായവും പൊലീസീന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മാഹി പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ മെയ് ഏഴിനാണ് എയ്‌റോ ബ്രിഡ്‌ജുമായി രണ്ടു കണ്ടയ്നറുകൾ ചെന്നൈയിൽ നിന്നും പുറപ്പെട്ടത്.കണ്ടയ്നർ കടന്നു വന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതാത് ഭരണ കൂടത്തിന്റെ അനുമതിയോടെ ഗതാഗത നിയന്ത്രണത്തിനായി വൻ പോലീസ് സേനയേയും നിയമിച്ചിരുന്നു.എന്നാൽ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ അനുമതി ലഭിക്കാത്തത് കേരള സർക്കാരിനേയും പ്രതിസന്ധിയിൽ ആക്കിയിരിക്കയാണ്.അനുമതി ലഭിക്കുന്ന മുറക്ക് മാഹിപ്പാലം കടക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ.