ഒന്നരമാസം കുടിവെള്ളം ലഭിച്ചില്ല: പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ, എന്‍ജിനീയറെ ഉപരോധിച്ചു!
വടകര: നഗര പരിധിയിലെ കരിമ്പനപ്പാലത്ത് കഴിഞ്ഞ ഒന്നര മാസമായി ശുദ്ധജല വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് സി.പി.എം.കരിമ്പനപ്പാലം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. പൈപ്പുകൾ പൊട്ടിയത് കാരണമാണ് ഈ ഭാഗങ്ങളിലേക്കുള്ള ജല വിതരണം മുടങ്ങിയത്. എന്നാൽ നിരവധി തവണ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പൊട്ടിയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ച് ജല വിതരണം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
പിന്നീട് നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് രണ്ടു ദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടർന്ന് ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന ഉപരോധ സമരം അവസാനിച്ചത്.എന്നാൽ യുദ്ധ കാലാടിസ്ഥാനത്തിൽ പ്രവൃത്തി ആരംഭിച്ചതായും,വെള്ളിയാഴ്ച വൈകീട്ടോടെ ഭാഗികമായി ജല വിതരണം ആരംഭിച്ചതായും,മഴക്കാലമായതിനാൽ പൈപ്പുകൾ പൊട്ടിയ സ്ഥലങ്ങൾ മനസ്സിലാകാത്തതാണ് പ്രവൃത്തി വൈകിയതെന്നും അസിസ്റ്റന്റ് എൻജിനീയർ ദിപിൻ പറഞ്ഞു.സമരത്തിന് വി.കെ.വിനു,ഏ.പി.മോഹനൻ എന്നിവർ അഭിവാദ്യം ചെയ്തു. കെ.കെ.ബൈജു,സി.കെ.പ്രസാദ്,കെ.കെ.ഷാജി,കെ.മനോജൻ,കെ.പി.രതീഷ്,അമൃത്കൃഷ്ണ,കെ.കെ.ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.