കാര്യങ്ങൾ ഏതാണ്ട് ഓകെ: ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ പരീക്ഷണ ഓട്ടം, ഗതാഗത മന്ത്രിയും കളക്ടറും!!
കോഴിക്കോട്: ഞായറാഴ്ച മുതല്‍ ബസ് അടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തിവിടുന്നതിന് മുന്നോടിയായി താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് പരീക്ഷണ ഓട്ടം നടത്തി. ഇടിഞ്ഞ ഭാഗത്ത് താല്‍ക്കാലികമായി നിര്‍മ്മിച്ച റോഡിലൂടെയാണ് ബസ് സർവിസ് നടത്തിയത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസില്‍ ഇരു ഭാഗത്തേക്കും യാത്ര ചെയ്ത് കാര്യങ്ങൾ നിരീക്ഷിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു പരീക്ഷണ ഓട്ടം.നിലവില്‍ വാഹനം കടന്നുപോകുന്നതിന് പര്യാപ്തമായ രീതിയിലാണ് താല്‍ക്കാലിക നിര്‍മ്മാണ പ്രവൃത്തി നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകളും മറ്റ് ചെറിയ യാത്രാ വാഹനങ്ങളും നിയന്ത്രണ വിധേയമായി ഓടിത്തുടങ്ങും. ഒരു സമയത്ത് ഒരു ഭാഗത്തേക്ക് മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ കത്തി വിടും. ഇതര സംസ്ഥാനങ്ങളുടെ യാത്രാ വാഹനങ്ങളും കടത്തിവിടും. അതേസമയം ഇത്തരം സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. ചരക്ക് വാഹനങ്ങള്‍ക്ക് നിലവിലുള്ള നിരോധനം തുടരും.

ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുരം ബൈപ്പാസ് ഉപയോഗിക്കണം. ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പരമാവധി പൊതു വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ. കെ ശശീന്ദ്രനും വെള്ളിയാഴ്ച ഉച്ചയോടെ ചുരത്തിലെത്തി ഇവിടെ നടക്കുന്ന പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ്, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, താമരശ്ശേരി ഡിവൈഎസ്പി പി. സി സജീവന്‍, സി.ഐ ടി എ അഗസ്റ്റിന്‍, കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ ജോഷിജോണ്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.എം.എ നാസര്‍, പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) അസി. എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍ ആന്റോ പോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications