കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: മുഖ്യമന്ത്രി ദുരന്ത സ്ഥലം സന്ദർശിക്കാത്തത് പ്രതിഷേധാർഹം: മജീദ് ഫൈസി
കോഴിക്കോട്: കേരളത്തെ നടുക്കിയ കട്ടിപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന് നാല് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാത്തതും ദുരന്തബാധിതർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. മൃതദേഹങ്ങൾക്ക് വേണ്ടി ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി അഹോരാത്രം അധ്വാനിക്കുമ്പോഴും മുഖ്യമന്ത്രി അങ്ങോട്ട് തിരിഞ്ഞ് നോക്കാത്തത് അപലപനീയമാണ്. കെജ്രിവാളിന് പിന്തുണ പ്രഖ്യാപിക്കാൻ ഡൽഹി വരെ പോയ മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തെ വലിയൊരു ദുരന്തത്തെ അവഗണിച്ചതിന് ന്യായീകരണമില്ല .
വീട് പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ട 58 കുടുംബങ്ങൾ ക്യാമ്പുകളിൽ തിങ്ങി ജീവിക്കുന്ന അവസ്ഥയാണുള്ളത്. മന്ത്രിമാരുടെയും നേതാക്കളുടെയും മുമ്പിൽ കാഴ്ചവസ്തുക്കളായി നിർത്തേണ്ടവരല്ല അവർ. ക്യാമ്പിലുള്ള കുടുംബങ്ങൾക്ക് 50,000 രൂപ വീതം അടിയന്തിര ധനസഹായം നൽകി മാറി താമസിക്കാൻ ഓരോ കുടുംബത്തിനും സൗകര്യമൊരുക്കണം. അപകട സാധ്യതയുള്ള എല്ലാ വീട്ടുകാരെയും സർക്കാർ വക സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കണമെന്നും അത് വരെ എല്ലാവർക്കും വാടക വീടും സൗജന്യ റേഷനും അനുവദിക്കണമെന്നും അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.

ഫൈസിക്കൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ , സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ കണ്ണൂർ, ജില്ല - മണ്ഡലം നേതാക്കളായ മുസ്തഫ പാലേരി, സലീം കാരാടി, എഞ്ചിനിയർ എം.എ സലീം, റഊഫ് കുറ്റിച്ചിറ, പി ടി അഹമ്മദ്, ഹമീദലി, ആബിദ് പാലക്കുറ്റി, പാപ്പി അബു ബക്കർ, സിറാജ് തച്ചപോയിൽ, ടി പി യുസുഫ്, സിദ്ദിഖ് ഈർപ്പോണ തുടങ്ങിയവർ സംഭവസ്ഥലവും പുനരധിവാസ ക്യാമ്പും സന്ദർശിച്ചു. എസ്ഡിപിഐ വളണ്ടിയർ സേവനം തുടരുമെന്ന് ജില്ലാ വൈസ് പ്രസിഡൻറ് മുസ്തഫ പാലേരി അറിയിച്ചു.












Click it and Unblock the Notifications