കോഴിക്കോട്ട് മഴ തുടരുന്നു: നാശനഷ്ടങ്ങളും, കടിയങ്ങാട്ട് ഒരാള്‍ മുങ്ങിമരിച്ചു!
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും വെള്ളം കയറി. കൃഷിനാശവും സാമ്പത്തിക നഷ്ടവുമുണ്ടായി. കടിയങ്ങാട് ഒരാൾ പുഴയിൽ മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ പറമ്പില്‍ കടവില്‍ മഴയില്‍ മതിലുകൾ തകര്‍ന്ന് അപകടാവസ്ഥയിലായ വീടുകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദര്‍ശിച്ചു. പറമ്പില്‍ കടവ് പുഴയോരത്ത് താമസിക്കുന്ന ചീനന്‍കുഴി യൂസുഫ്, വലിയ വീട്ടില്‍ മൊയ്തീൻ കോയ, പള്ളിക്ക് സമീപം നാസി എന്നിവരുടെ വീടുകളിലെ മതിലുകളാണ് പുഴയിലേക്ക് തകര്‍ന്ന വീഴാനെന്ന ഭാവത്തില്‍ വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നത്. അപകടാവസ്ഥ നേരില്‍ കണ്ടു വിലയിരുത്തിയ മന്ത്രി ഇവര്‍ക്ക് ധനസഹായം നല്‍കുമെന്നറിയിച്ചു.
അറ്റകുറ്റപ്പണികൾക്കായി ഇരുപത്തൊമ്പത് ലക്ഷം രൂപ വകയിരുത്തിയതായി ജലസേചന വകുപ്പ് എന്‍ജിനീയര്‍ രഞ്ജിത്ത് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.