എസ്എഫ്ഐ നേതാവ് കെ എസ് ബിമലിന്‍റെ വേര്‍പാടിന് മൂന്ന് വര്‍ഷം:
കോഴിക്കോട് : പ്രമുഖ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനും എസ് എഫ് ഐ നേതാവുമായിരുന്ന കെ എസ് ബിമലിന്റെ മൂന്നാം ചരമ വാര്‍ഷികത്തിന് ജന്മനാട് ഒരുങ്ങി.സര്‍ഗാത്മകയും പോരാട്ടം വീര്യവും സമന്വയിപ്പിച്ച രാഷട്രീയ സാന്നിധ്യം. വിദ്യാര്‍ത്ഥി നേതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, അധ്യാപകന്‍, പൊതു പ്രവര്‍ത്തകന്‍ , എന്നീ നിലകളില്ലൊം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
90 കളില്‍ കോഴിക്കോട്ടെ ഇടത് വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന കെ എസ് ബിമല്‍ ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. എ കണാരന്‍, ഇ വി കുമാരന്‍ തുടങ്ങിയ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ജന്മം നല്‍കിയ എടച്ചേരി എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമം കെ എസ് ബിമല്‍ എന്ന കരുത്തനായ പോരാളിക്ക് പകര്‍ന്ന് ആവേശം ചെറുതൊന്നുമായിരുന്നില്ല.

1999 മുതല്‍ മൂന്ന് വര്‍ഷം എസ്.എഫ്.ഐ കോഴിക്കോട് ജില്ല പ്രസിഡന്റായും തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1997ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച ബിമല്‍ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ രചയിതാവായ ബിമലിന്റെ ഗോവര്‍ദ്ധന്റെ യാത്രയ്ക്ക് ഫെയ്മ ദേശീയപുരസ്‌കാരവും ലഭിച്ചിരുന്നു. പുലി പുരാണം, ശിക്കാരി ചാത്തു, ഒരു നഗരം എങ്ങനെ അട്ടിമറിക്കപ്പെടുന്നു, കഥകേട്, ഉദാരം കിനാവ്, യുദ്ധ പര്‍വം, മാധവ ചരിതം, കേണലിനെ ആരും എഴുതുന്നില്ല, കരിങ്കണ്ടന്‍ എന്നിവയാണ് മറ്റു നാടകങ്ങള്‍.
നിലവിലെ മാര്‍ക്‌സിസ്റ്റ് ധാരകളോട് കലഹിക്കുകയും ഇടതുപക്ഷത്തിന്റെ പുത്തനുണര്‍വ്വിലൂടെ മാത്രമേ പുതിയ വിപ്ലവ സാധ്യതകള്‍ വിരിയുകയുള്ളുവെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആര്‍.എം.പി അടക്കമുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുമ്പോഴും അതില്‍ നിന്നും വ്യത്യസ്തമായ പുതിയ ഇടത് അന്വേഷണങ്ങളിലേക്ക്്് തിരിയുകയായിരുന്നു ബിമല്‍.
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു എന്ന് ആരോപിച്ച് സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ പ്രധാനിയായിരുന്നു കെ.എസ് ബിമല്‍. പുറത്താക്കുമ്പോള്‍ സി.പി.ഐ.(എം) എടച്ചേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. തുടര്‍ന്ന് ജനാധിപത്യവേദി, മാസ് മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് (മാസ്) എന്നീ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ സംഘടിപ്പിക്കാനും പുതിയ രാഷ്ടീയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. അതിനായി മാസ് എന്ന സംഘടന രൂപീകരിക്കുന്നതിനും നേതൃത്വം നല്‍കി. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും ജനകീയസമരങ്ങളോട് അങ്ങേയറ്റം കൂറുപുലര്‍ത്തുകയും അവയോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു. കേരളീയം മാസികയില്‍ നടന്ന പോലീസ് റെയിഡിനെതിരായുള്ള പ്രതിഷേധ പരിപാടിയിലായിരുന്നു ബിമല്‍ അവസാനമായി പങ്കെടുത്തത്.

പരിപാടിയില്‍ പങ്കെടുക്കവെ ക്ഷീണിതനായ അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് അര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. ഉദരാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ റിസര്‍ച്ചില്‍ (ജിപ്‌മെര്‍) ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്.
നാളെ രാവിലെ എടച്ചേരിയില്‍ വസതിയില്‍ സുഹൃദ് സംഗമം സംഘടിപ്പിക്കും. വൈകീട്ട് 5ന് എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രഫുല്ല സമാന്തര. , ഹമീദ് ചേന്നമംഗല്ലൂര്‍, കല്‍പ്പറ്റ നാരായണന്‍ എന്നിവര്‍ പങ്കെടുക്കും.കവിയും നാടക പ്രവർത്തകനും,രാഷ്ട്രീയ സാംസ്‌കാരിക നേതാവുമായിരുന്ന കെ.എസ്.ബിമലിന്റെ ഓർമ്മയ്ക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ ക്യാമ്പസ് കവിതാ പുരസ്‌കാരത്തിന് വയനാട് പുൽപ്പള്ളി സീതാ മൗണ്ടിലെ ആർഷാ കബനി അർഹയായി."മരണത്തിന്റെ ബദൽ മാർഗ്ഗങ്ങൾ"എന്ന കവിതക്കാണ് പുരസ്‌കാരം.കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പി.ജി.വിദ്യാർത്ഥിനിയാണ്.ഉടൽ ചെരുക്കുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.5001 രൂപയും ശിൽപ്പവുമാണ് പുരസ്‌കാരം.നാളെ(ജൂലൈ ഒന്നിന്)വൈകീട്ട് നാലു മണിക്ക് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗോൾഡ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി അവാർഡ് നേടിയ ഒഡീഷയിലെ ആദിവാസി സമര സംഘാടക പ്രഫുല്ല സാമന്തര പുരസ്‌കാര ദാനം നിർവ്വഹിക്കും.












Click it and Unblock the Notifications