വടകരയിലെ സാന്‍റ്റ്ബാങ്ക്സ് റോഡ് അസിസ്റ്റന്റ് എൻജിനീയർ സന്ദർശിച്ചു: പ്രശ്നങ്ങള്‍ ബോധിപ്പിച്ചു
വടകര: സാന്റ്ബാങ്ക്സ് റോഡ് നിർമ്മാണം കാരണം പരിസരവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കാൻ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ സ്ഥലം സന്ദർശ്ശിച്ചു.നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു സന്ദർശനം. റോഡ് നിർമ്മാണത്തിനായി വഴികൾ അടച്ചത് മൂലം വീടുകളിൽ വെള്ളക്കെട്ടും, ചെളിയും നിറഞ് പരിസരവാസികൾ ദുരിതത്തിലാണ്. പതിറ്റാണ്ടുകളായി ഉപയോഗിച്ച വഴികൾ അടച്ചതാണ് ദുരിതത്തിന് കാരണം.
തൊട്ടടുത്ത വീടുകളുടെ ദുർബലമായ മതിലുണ്ടെന്ന കാരണം പറഞ്ഞ് അഞ്ഞൂറ് മീറ്ററിലേറെ ദൂരം റോഡിന്റെ സൈഡ് സ്റ്റെപ്പ് കോൺക്രിറ്റ് ചെയ്യാത്തതും അസിസ്റ്റൻറ് എഞ്ചിനീയറുടെ മുന്നിൽ നാട്ടുകാർ കാണിച്ചു കൊടുത്തു. കാൽനടക്കാർക്ക് നടന്ന് പോകാനുള്ള വഴി ചിലയിടങ്ങളിൽ ഒന്നര മീറ്ററിലും രണ്ട് മീറ്ററിലും സ്ഥാപിച്ചപ്പോൾ ചില വീടുകൾക്ക് മുന്നിൽ 45 സെന്റിമീറ്റർ മാത്രമായി കുറച്ച് നിർമ്മിച്ചതും നാട്ടുകാർ എഞ്ചിനീയറുടെ ശ്രദ്ധയിൽ പ്പെടുത്തി . ടി കെ ബാലകൃഷണൻ, പി പി ലത്തീഫ്, സി സി അബൂബക്കർ, കെ വി മൂസ, ബഡേനേരി സുബൈർ, ടി കെ അൻഷാദ്, പി പി അബൂബക്കർ എന്നിവർ ന്യുനതകൾ ചൂണ്ടിക്കാട്ടി.
നഗര പരിധിയിലെ സാന്റ്ബാങ്ക്സ് റോഡ് നവീകരണം അഴിത്തല പുറങ്കര ഭാഗത്തെ താമസക്കാർക്ക് ദുരിതമാകുന്നു.നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജ് സംവിധാനം ഒരുക്കാത്തതാണ് റോഡ് അരികിലെ വീടുകളിലും, വഴികളിലും, ഫുട്പാത്തിലും ചെളിയും,വെള്ളക്കെട്ടും കാരണം ദുരിതമനുഭവിക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജ് സംവിധാനമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അഴിത്തല മുതൽ കൊയിലാണ്ടി വളപ്പ് വരെ ഡ്രൈനേജ് ഒഴിവാക്കുകയും, റോഡിന്റെ ഇരുവശവും കെട്ടിയുയർത്തി കോൺക്രീറ്റ് ചെയ്തതോടെയാണ് ദുരിതം ഉണ്ടായത്.എസ്റ്റി മേറ്റ് തയ്യാറാക്കിയതിലുള്ള അപാകതയാണ് അഴിത്തല മുതൽ ആനാടിഭാഗം വരെ ഇടവിട്ടടവിട്ട് കോൺക്രീറ്റ് ഒഴിവാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഫണ്ട് നിലനിൽക്കെ ചിലയിടങ്ങളിൽ റോഡ് നിർമ്മാണത്തിൽ ഇത്തരത്തിൽ അശാസ്ത്രീയമായി നിർമ്മാണം നടത്തിയതിനെതിരെ പ്രദേശത്ത് പ്രതിഷേധമായി നിർമ്മാണ പ്രവൃത്തി തടയുമെന്നും നാട്ടുകാർ പറഞ്ഞു.