ഓണം- ക്രിസ്മസ് അവധികള്ക്കെതിരെ സെൽഫ് ഫിനാൻസിംഗ് സ്കൂൾ ഫെഡറേഷന്
കോഴിക്കോട്: എന്തിനാണ് ഇത്രയും വലിയ ഓണം, ക്രിസ്മസ് അവധികളെന്ന് സെൽഫ്ഫിനാൻസിംഗ് സ്കൂൾ ഫെഡറേഷൻ കേരള സംസ്ഥാന കമ്മിറ്റി. മുൻപ് പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയ നീണ്ട അവധികൾ ഇന്നും നൽകുന്നതിൽ അർഥമില്ലെന്നും സ്വാശ്രയ സ്കൂളുകൾ അത്തരമൊരു അവധി നൽകില്ലെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂർ പറഞ്ഞു.
വിദ്യാഭ്യാസവകുപ്പ് മറ്റൊരു മരമണ്ടൻ തീരുമാനം കൂടി എടുത്തിരിക്കുകയാണ്. ഓണപ്പരീക്ഷ ഓണാവധിക്കു ശേഷം നടത്താനാണ് പൊതുവിദ്യാലയങ്ങളിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. കുട്ടികളുടെ പരീക്ഷാഭയം വർധിക്കുകയും പഠനത്തെ ബാധിക്കുകയും വിദ്യാഭ്യാസ മേഖലയിൽ മറ്റൊരു അരക്ഷിതാവസ്ഥക്ക് കാരണമാവുകയും ചെയ്യുന്ന തീരുമാനമാണിത്. ഓണപ്പരീക്ഷയ്ക്ക് ശേഷം ഓണാവധി ആകുമ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശങ്കകളില്ലാതെ ഓണമാഘോഷിക്കാം. ഓണാഘോഷവുമായി ബന്ധപ്പെട്ട യാത്രകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും കുട്ടികൾ തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് ഇത്തരമൊരു തീരുമാനം പൊതുവിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ നീണ്ട ഓണാവധി വെട്ടിക്കുറക്കാൻ തയാറാവണം. പത്തുദിവസം ഓണപ്പരീക്ഷയ്ക്കും അർദ്ധവാർഷിക പരീക്ഷയ്ക്കും നൽകുന്നത് എന്തിന് വേണ്ടിയാണ്? പണ്ടുകാലങ്ങളിൽ ഒരു ഡിവിഷനിൽ തന്നെ അമ്പതും അറുപതും കുട്ടികൾ ഉണ്ടായ ഒരു സാഹചര്യത്തിലാണ് 10 ദിവസം എന്ന നീണ്ട അവധി നൽകിയത്. ഇന്ന് സ്ഥിതിയാകെ മാറി. നാലും അഞ്ചും പത്തും കുട്ടികൾ മാത്രമാണ് പൊതുവിദ്യാലയങ്ങളിൽ ഒരു ഡിവിഷനിൽ ഉള്ളത്. ഇത്തരംഘട്ടത്തിൽ ഒരു നീണ്ട അവധി ആവശ്യമുണ്ടോയെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഏതായാലും കേരളത്തിലെ സെൽഫ് ഫിനാൻസ് സ്കൂളുകളിൽ ഓണാവധിക്കു മുമ്പ് തന്നെയാണ് ഓണ പരീക്ഷ നടക്കുക. സർക്കാർ തീരുമാനം കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഇത്തരമൊരു തീരുമാനം സ്വാശ്രയ വിദ്യാഭ്യാസമേഖല അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.