കണ്ണൂരില്‍ വേണ്ടാത്ത ഉഡാന്‍ പദ്ധതി കാലിക്കറ്റ് എയര്‍പോര്‍ട്ടിന് വേണം: മലബാർ ഡെവലപ്മെന്റ് കൗൺസിൽ
കോഴിക്കോട്: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ഉഡാൻ പദ്ധതിയിൽ വരുമാനനേട്ടം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടി പിൻവാങ്ങിയ സാഹചര്യത്തിൽ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിനെ ഉൾപ്പെടുത്തണമെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
2018 ജനുവരിയിൽ കേന്ദ്ര സർക്കാറും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും കേരളസർക്കാറും തമ്മിൽ ഉഡാൻ പദ്ധതിയിൽ ഒപ്പ് വച്ച കരാറിൽ നിനാണ് സംസ്ഥാനം പിന്‍വാങ്ങുന്നത്. ജൂൺ 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന കിയാൽ ബോർഡ് മീറ്റിങ്ങാണ് ഉഡാൻ പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ സാധിച്ചത്. പദ്ധതികൊണ്ട് കിയാലിന് വരുമാനം ലഭിക്കില്ലെന്നും വിമാന ഇന്ധനത്തിന് 1% വാറ്റും സുരക്ഷ-അഗ്നിശമനസേന സേവനം സൗജന്യവും വെള്ളം, വൈദ്യുതി, മറ്റനുബന്ധ സേവനങ്ങൾ കിയാൽ നൽകണമെന്ന നിബന്ധനയും ചൂണ്ടിക്കാട്ടിയാണ് ഏകപക്ഷീയമായ പിൻവാങ്ങിയത്.
പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി 26 കമ്പനികളാണ് 12 പ്രമുഖ നഗരങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് സർവീസുകൾ പ്രഖ്യാപിച്ചത്. മലബാറിലെ യാത്രക്കാർക്ക് പുരുങ്ങിയ നിരക്കിൽ പറക്കാനുള്ള സുവർണാവസരമാണ് ഇതു മൂലം നഷ്ടപ്പെടുന്നത്. ആഭ്യന്തര ടൂറിസത്തിനും ഐ.ടി മേഖലയ്ക്കും ഗുണകരമാണ് മേൽ സർവീസുകൾ. ഈ സാഹചര്യത്തിൽ കിയാൽ ഉപേക്ഷിച്ച ഉഡാൻ പദ്ധതി വിമാനസർവീസുകൾ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എത്രയും വേഗം ആരംഭിക്കാൻ ബന്ധപ്പെട്ടവരെയും ഇൻഡിഗോ, സ്പേസ് രജറ്റ് ഉന്നതാധികാരികളെയും സമീപിക്കാൻ യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഷവ. സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഡെവലപ്മെന്റ് സൊസൈറ്റി ചെയർമാൻ ഡോ. കെ. മൊയ്തു യോഗം ഉദ്ഘാടനം ചെയ്തു.