വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ്: പുനരുദ്ധാരണ പ്രവൃത്തി നീട്ടിക്കിട്ടാൻ കരാറുകാരന്റെ അപേക്ഷ
വടകര: വെള്ളിക്കുളങ്ങര ,ഒഞ്ചിയം-കണ്ണൂക്കര മാടക്കര റോഡ് പുനരുദ്ധാരണ പ്രവൃത്തി തടസ്സപ്പെട്ടത് സമയ പരിധി നീട്ടിക്കിട്ടാൻ കരാറുകാരൻ അപേക്ഷ സമർപ്പിച്ചതായി നിയമസഭയിൽ സി.കെ.നാണു എം.എൽ.എ ഉന്നയിച്ച സബ് മിഷന് മറുപടി ലഭിച്ചു.2016-17 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് പ്രവൃത്തിക്ക് സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് കോടി രൂപ ഭരണാനുമതിയും,സാങ്കേതികാനുമതിയും നൽകിയത്. ഇതേ തുടർന്ന് ബി.കെ.മുഹമ്മദ് കുഞ്ഞി എന്ന കരാറുകാരൻ പ്രവൃത്തി നടത്താനായി ടെണ്ടർ ഏറ്റെടുത്തെങ്കിലും കരാർ നിബന്ധന പ്രകാരം 2018 മെയ് ഒൻപതിന് മുൻപായി പ്രവൃത്തി പൂർത്തീകരിക്കേണ്ടതായിരുന്നു.
കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമര രംഗത്തിറങ്ങിയതോടെ മൂന്ന് മാസം കൂടി സമയ പരിധി നീട്ടി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ പി.ഡബ്ള്യു.ഡി.അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിരിക്കയാണെന്നും സബ്ബ് മിഷന് ലഭിച്ച മറുപടിയിൽ പറഞ്ഞു.റോഡരികിൽ ഓവ് ചാലുകൾ നിർമിച്ച് റോഡ് ഉപരിതലം ഉയർത്തി താറിങ് പ്രവൃത്തിയടക്കം പൂർത്തീകരിക്കാനാണ് എസ്റ്റിമേറ്റ്.
ഈ വീതി കുറഞ്ഞതും,വെള്ളക്കെട്ട് ഉണ്ടാകുന്നതുമായ പ്രദേശത്ത് പരിസര വാസികൾ സ്വമേധയാ സ്ഥലങ്ങൾ വിട്ടു തരുന്നതിനനുസരിച്ച് റോഡ് വീതി ഒൻപത് മീറ്ററാക്കി ഓവ് ചാലുകൾ,റോഡ് ഉയർത്തൽ എന്നിവയുടെ തൊണ്ണൂറ് ശതമാനം പ്രവൃത്തിയും ഇതിനോടകം പൂർത്തീകരിച്ചതായും അനുകൂല കാലാവസ്ഥ ലഭിച്ചാൽ താറിങ് പ്രവൃതിയടക്കം ബാക്കി പ്രവൃത്തികൾ മുപ്പത് ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്നും സബ്ബ് മിഷന് ലഭിച്ച മറുപടിയിൽ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ്,കരാറുകാരൻ എന്നിവർക്കെതിരെ നാട്ടുകാർ സമര രംഗത്താണ്.നല്ല നിലയിലായിരുന്ന റോഡ് പൊട്ടി പൊളിച്ചിട്ടതോടെ കാൽനട യാത്ര പോലും ദുഷ്കരമായ അവസ്ഥയിലാണ്