സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കുറ്റ്യാടിയിലെ ഗ്രീൻവാലി ഫാം; പക്ഷിസ്നേഹം കലശലായപ്പോൾ തോന്നിയ കൗതുകം
കുറ്റ്യാടി: പക്ഷികളോടും മൃഗങ്ങളോടുമുള്ള സ്‌നേഹം കലശലായപ്പോല്‍ അവയ്ക്കായി വിശാലമായ ഫാം തുറന്ന് വ്യാപാരി. ജീവിവര്‍ഗങ്ങളിലെ വൈവിധ്യം നാട്ടുകാര്‍ക്കു കൂടി കാണാന്‍ അവസരമൊരുക്കി ഫാമിനെ നല്ലൊരു ഉല്ലാസ കേന്ദ്രം കൂടിയാക്കി മാറ്റിയിരിക്കുകയാണ് കുറ്റ്യാടി സ്വദേശിയായ സി എച്ച് ഷരീഫ്.
പക്ഷികളെയും മൃഗങ്ങളെയും ചെറുപ്പനാള്‍ തൊട്ടേ ഏറെ ഇഷ്ടമായിരുന്നു ഷരീഫിന്. ദൂരദിക്കുകള്‍ പോലും സന്ദര്‍ശിച്ച് വിവിധയിനം തത്തകളെയും അരയന്നങ്ങളെയും മുയലുകളെയും ആടുകളെയുമൊക്കെ സ്വന്തമാക്കി വീട്ടിലെത്തിക്കും. അവയെ വളര്‍ത്തും. വളര്‍ത്തു മൃഗങ്ങളെ മറ്റാരെങ്കിലും ചോദിച്ചാല്‍ അവര്‍ക്കും നല്‍കും. വീണ്ടും ദൂരങ്ങളില്‍പോയി മൃഗങ്ങളെയും പക്ഷികളെയും വീട്ടിലെത്തിക്കും.

ഇതൊരു ശീലമായപ്പോഴാണ് വിവിധതരം പക്ഷികളെയും വളര്‍ത്തുമൃഗങ്ങളെയും ഉള്‍പ്പെടുത്തി വിശാലമായൊരു ഫാം ഒരുക്കുന്നതിനെപ്പറ്റി ഷരീഫ് ചിന്തിച്ചത്. കുറ്റ്യാടി ഊരത്ത് റോഡില്‍ വീടിനു പിന്‍വശത്ത് ശാന്തമായൊഴുകുന്ന കുറ്റ്യാടിപ്പുഴയോടൊത്ത തന്റെ ഭൂമി തന്നെ അതിനായി വിനിയോഗിച്ചു. വിവിധതരം മത്സ്യങ്ങള്‍, പൂച്ചകള്‍, മുയലുകള്‍, തത്തകള്‍, ആമകള്‍, അരയന്നങ്ങള്‍ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങളുണ്ട് ഷരീഫ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്ന ഗ്രീന്‍വാലി ഫാമില്‍.

ബോയര്‍, മലബാരി, ജംനാപ്യാരി, ബീറ്റല്‍, ബാര്‍ബരി, സിര്‍ദി ഉള്‍പ്പെടെ ആടുകള്‍ മാത്രം ആറിനങ്ങള്‍. അങ്കക്കോഴി, പോളിഷ് തൊപ്പിക്കാരി, ഗിനി, ഫിനിക്‌സ്, ഫ്രിസില്‍ ഉള്‍പ്പെടെ കോഴികളില്‍ത്തന്നെ വൈവിധ്യം. നാടൻ, ആഫ്രിക്കൻ ഫിഷർ, ഓസ്ട്രേലിയൻ ഉൾപ്പെടെ തത്തകൾ. തന്റെ സ്വപ്‌നസാക്ഷാത്കാരമാണിതെന് ഗ്രീന്‍വാലി ഫാമിനെപ്പറ്റി സിഎച്ച് ഷരീഫ് പറയുന്നു.

പക്ഷിമൃഗാദികളെ കാണാനെത്തുന്നവര്‍ക്ക് ആഹ്ലാദത്തിന് അവസമൊരുക്കിയാണ് ഫാമിനകത്തുതന്നെ ഒരു ചെറിയ പാര്‍ക്കുകൂടി ഷരീഫ് ഒരുക്കിയത്. ഇവിടെ ആവശ്യമെങ്കില്‍ സന്ദര്‍ശകര്‍ക്ക് കുതിരസവാരി നടത്താം. പുഴയോടു ചേര്‍ന്ന് സദാ സംഗീതം പൊഴിക്കുന്ന റേഡിയൊയ്‌ക്കൊപ്പം പാട്ടുപാടാനും നൃത്തംവെയ്ക്കാനുമുള്ള സ്റ്റേജുകൂടി ഒരുക്കിയിട്ടുണ്ട്.
പുഴയ്ക്ക് അഭിമുഖമായി ഏറുമാടവും ഇരിപ്പിടങ്ങളുമുണ്ട്. കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ ഊഞ്ഞാലുകള്‍, ലാഡറുകള്‍ തുടങ്ങി ഒഴിവുവേളകള്‍ ആനന്ദകരമാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒത്തിണക്കിയാണ് ഇദ്ദേഹം ഫാം തയ്യാറാക്കിയിരിക്കുന്നത്. വിവിധ ദിക്കുകളില്‍നിന്നും സന്ദര്‍ശകര്‍ ഷരീഫിന്റെ ഗ്രീന്‍വാലി ഫാം തേടി കുറ്റ്യാടിയിലേക്ക് എത്തുകയാണ്.












Click it and Unblock the Notifications