നാദാപുരത്ത് ഇലക്ട്രോണിക് ഷോപ്പ് കുത്തി തുറന്ന് കവര്‍ച്ച ; തൊണ്ടി മുതൽ കണ്ടെടുത്തു
നാദാപുരം : ചെക്യാട് കുരുവന്തേരിയില്‍ ഇലക്ട്രോണിക് ഷോപ്പ് കുത്തി തുറന്നു കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയുടെ വിരലടയാളം ഫോറന്‍സിക് സംഘത്തിനു ലഭിച്ചു . പ്രതി ഉടന്‍ പിടിയിലായെക്കുമെന്നു സൂചന. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെ സമീപത്തെ ബാർബർ ഷോപ്പിൽ ഒളിപ്പിച്ച മോഷണ മുതൽ കണ്ടെത്തി.ഇതിനിടയിൽ കേസ് ഒതുക്കി തീർക്കാനും നീക്കം നടന്നു.
വ്യാഴാഴ്ച്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത് ഷട്ടർ കുത്തി തുറന്നതായി കണ്ടത് .കട ഉടമ പീറ്റയിൽ സത്യൻ വളയം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ അര ലക്ഷത്തോളം രൂപ വിലവരുന്ന എക്സ്സൈഡ് കമ്പനിയുടെ രണ്ട് ബാറ്ററികളും ഇൻവർട്ടറും കവർച്ച ചെയ്തതായി കണ്ടെത്തി. ഉച്ചയോടെ വിരലടയാള വിദഗ് തരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ സൂപ്പർ മാർക്കറ്റിന്റെ സിസിടിവി ക്യാമറ തകരാറാക്കിയ ശേഷമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി. ഇതിനിടയിൽ വൈകിട്ട് തൊട്ടടുത്തെ ബാർബർ ഷോപ്പിൽ ഒളിപ്പിച്ച നിലയിൽ നാട്ടുകാർ കവർച്ച മുതൽ കണ്ടെത്തി. വളയം പൊലീസ് കവർച്ച മുതൽ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ബാർബർ ഷോപ്പിലെ തൊഴിലാളിയാണ് കവർച്ചക്ക് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ബാർബർ ഷോപ്പ് ഉടമ രാഷ്ട്രീയ സ്വാധീനം ചെലുത്തി കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.