മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? കൂളിമാട് പാലം തകര്‍ന്നതില്‍ ചോദ്യവവുമായി പികെ ഫിറോസ്
കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാവൂര്‍ കൂളിമാടുള്ള പാലം തകര്‍ന്നു വീണതില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളുമായി പ്രതിപക്ഷം. പാലത്തിന്റെ ബീമുകള്‍ ഇന്ന് രാവിലെ തകര്‍ന്നു വീഴുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വകുപ്പിലെ വിജിലന്‍സ് വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി. ശക്തമായ മഴയില്‍ താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്നതാണ് അപകടത്തിന് കാരണം എന്നാണ് പറയപ്പെടുന്നത്. ബീമിനെ താങ്ങിയിരുന്ന ജാക്കിക്ക് തകരാര്‍ സംഭവിച്ചതാണ് അപകടത്തിന് കാരണമെന്ന് നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ സൊസൈറ്റി പറയുന്നു. ഉടനെ പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അവര്‍ അറിയിച്ചു.

ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലം ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തകര്‍ന്നുവീണത്. മലപ്പുറം ജില്ലയോട് ചേര്‍ന്ന ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്ക് മുകളിലെ ബീമുകളാണ് വീണത്. രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നിര്‍മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് തകര്‍ന്നുവീണിരിക്കുന്നത്. 2019 മാര്‍ച്ചിലാണ് നിര്‍മാണം തുടങ്ങിയത്. ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രൂപമാറ്റം വരുത്തിയാണ് നിര്‍മാണം തുടര്‍ന്നത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയാണ് നിര്‍മാണ ചെലവ്. നേരത്തെ 21 കോടിയായിരുന്നു. അതേസമയം, പാലം തകര്‍ന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് പ്രതിപക്ഷം.
അരിപ്പൊടി കൊണ്ട് പണിത സ്‌കൂള്‍, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം, വൈറലായി കൂളിമാട് റിയാസ്. നല്ല ഉറപ്പാണ് എല്‍ഡിഎഫ് - എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പരിഹസിച്ചത്. മന്ത്രിയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്തുവന്നു. അദ്ദേഹം ഒരുപിടി ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ, ഉത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ. അഴിമതി സംബന്ധിച്ച് അന്വേഷിക്കുമോ, മന്ത്രിയെ പിടികൂടുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഫിറോസ് ഉന്നയിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നിരിക്കുന്നു.29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഈ പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?
അങ്ങിനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു. Let us wait...












Click it and Unblock the Notifications