ബസ്സുകള്‍ക്കിടയില്‍പ്പെട്ട് കോഴിക്കോട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം: ഞെട്ടിപ്പിച്ച് ദൃശ്യങ്ങള്‍
കോഴിക്കോട്: ബസ് സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി-43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. വേങ്ങേരി ബൈപാസ് ജംക്‌ഷനു സമീപം രാവിലെ രാവിലെ 8.55 നാണ് അപകടം. അപകടത്തെ തുടർന്നു ദേശീയപാതയിലും ബാലുശ്ശേരി റോഡിലും 2 മണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനാണ് മരിച്ച ഷൈജു. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രക്കാരനായ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനു (36) എന്നയാളെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രണ്ട് സ്വകാര്യ ബസ്സുകള്‍ക്കിടയിലായിട്ടായിരുന്നു സ്കൂട്ടറുകള്‍ സഞ്ചരിച്ചിരുന്നത്.

മുന്നിലുള്ള ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷൈജുവും ജീമയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. രണ്ടു ബസുകളിലുമായി യാത്ര ചെയ്ത അഞ്ചു പേർക്കും പരുക്കുണ്ട്. പുറകില്‍ വന്ന ബസ്സിലെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ മുന്നിലെ ബസ് പത്തടി മുന്നോട്ടു നീങ്ങി. ഈ ബസ്സില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications