ബൈക്ക് റേസിങിന് കൂച്ചുവിലക്കിടാനൊരുങ്ങി കോഴിക്കോട‌് സിറ്റി പോലീസ്, അർധരാത്രിയിലും മറ്റുമുള്ള ബൈക്ക് റേസിംഗിന് വിലക്ക്, മൂന്ന് ബൈക്കുകൾ പിടിച്ചെടുത്തു!
കോഴിക്കോട്: നഗരത്തിലെ പൊതുനിരത്തുകളിൽ നടത്തുന്ന അനധികൃത ബൈക്ക് റേസിംഗിനെതിരേ നടപടി കർശനമാക്കി സിറ്റി പോലീസ്. അർധരാത്രിയിലും മറ്റുമുള്ള ബൈക്ക് റേസിംഗ് ഒരു കാരണവശാലും അനുവദിക്കില്ല. ഇതുസംബന്ധിച്ചു പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷണർ എ.വി.ജോർജ്ജ് വ്യക്തമാക്കി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ മൂന്ന് ബൈക്കുകളാണ് പോലീസ് പിടികൂടിയത്. ഇതിൽ രണ്ടു ബൈക്കുകളിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു.
ഓടിച്ചയാൾ രക്ഷപ്പെട്ടുവെങ്കിലും മൂന്നാമത്തെ ബൈക്ക് കസ്റ്റഡിയിലാണ്. കൺട്രോൾ റൂം, കസബ, ടൗൺ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിയിലായവരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹനവകുപ്പിനോട് ശുപാർശ ചെയ്യും. കൂടാതെ ഇവരെ എടപ്പാളിലെ ഇൻസ്റ്റിറ്റിയൂട്ടിൽ മോട്ടോർവാഹനവകുപ്പ് നടത്തുന്ന ട്രാഫിക് ബോധവത്കരണ ക്ലാസിൽ പങ്കെടുപ്പിക്കും.

പിടിച്ചെടുത്ത ബൈക്കുകൾ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്നും പരിശോധന കർശനമായി തുടരുമെന്നും പോലീസ് അറിയിച്ചു. സരോവരം റോഡ്, മാവൂർറോഡ്, മാനാഞ്ചിറ റോഡ്, മുതലക്കുളം, പാളയം റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് യുവാക്കളുടെ സംഘങ്ങൾ അപകടകരമായ രീതിയിൽ ബൈക്ക് റേസിംഗ് നടത്തുന്നത്. വാഹനങ്ങളുടെ നമ്പർ മറച്ചുവച്ചാണ് റേസിംഗ്. ഇവർ ലഹരി ഉപയോഗിക്കുന്നതായും സംശയമുണ്ട്. വ്യാഴാഴ്ച പുലർച്ചെയും നാലു യുവാക്കളെ കസബ പോലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications