ലോകകപ്പ് കഴിഞ്ഞു; ഇനി ഫ്ളക്സുകൾ അഴിച്ച് തുടങ്ങാം; കോഴിക്കോട് കളക്ടറുടെ താക്കീത്
കോഴിക്കോട്: ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സുകൾ ഉടൻ പൊളിച്ചുനീക്കാൻ കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 17ന് വൈകിട്ട് ആറുമണിക്കകം ഫ്ളക്സുകൾ പൊളിച്ചുമാറ്റാനാണ് കലക്റ്റർ ഉത്തരവിട്ടിരിക്കുന്നത്. ഫ്ലക്സുകൾ നീക്കാത്തവർക്കെതിരെ പഞ്ചായത്ത് രാജ്, മുൻസിപാലിറ്റി ആക്ട് പ്രകാരം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിച്ച് സെക്രട്ടറിമാർ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നീക്കം ചെയ്യുന്ന ഫ്ലക്സുകൾ കോഴിക്കോട് കോർപറേഷന്റെ വെസ്റ്റ്ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിൽ സംഭരിക്കാൻ കേന്ദ്രീകൃത സംവിധാന ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം എല്ലാവരും പ്രയോജനപ്പെടുത്തണം. ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായി ഉയർത്തിയിട്ടുള്ള ഫ്ലക്സ് ബോർഡുകൾ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനു തന്നെയും ഭീഷണി ഉയർത്തുന്നതാണ്. അവ യാതൊരു കാരണവശാലും വലിച്ചുകീറിയും കത്തിച്ചും നശിപ്പിക്കത്.

പരമാവധി പേർ അവ ശേഖരിച്ച് വെസ്റ്റ്ഹിൽ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിൽ എത്തിക്കണം. പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധം ഫ്ലക്സുകൾ നീക്കം ചെയ്യാതെ നിലനിർത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമവും പഞ്ചായത്ത് രാജ്, മുൻസിപ്പൽ നിയമവും ഉപയോഗിച്ച് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്റ്റർ അറിയിച്ചു.
ലോകം കാല്‍പ്പന്തുകളിയില്‍ മുഴുകുമ്പോള്‍ അതിന് ആരാധകര്‍ ഏറെയുള്ള കോഴിക്കോടും ആവേശത്തിലാണ്. താരങ്ങളുടെ കട്ടൗട്ടുകള്‍ മുതല്‍ ടീമുകളുടെ ബാനര്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ ഫ്‌ളക്‌സുകളാണ് നാട്ടിലെങ്ങും ഉയര്‍ന്നത്. എതിര്‍ ടീമിനെക്കാള്‍ ഉയരത്തിലും വലുപ്പത്തിലും സ്വന്തം ടീമിന്റെ ഫ്ലക്സ് വെച്ച് വിജയിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ അതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റിക്കൂടി ചിന്തിക്കേണ്ടതുണ്ടെന്നും ഇതോടനുബന്ധിച്ച കുറിപ്പില്‍ കലക്റ്റര്‍ ഓര്‍മപ്പെടുത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ എല്ലാ പരിധികളും ലംഘിച്ചാണ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഫ്‌ളക്‌സുകള്‍ ഉയരുന്നത്. മറ്റാവശ്യങ്ങള്‍ക്കും ഫ്‌ളക്‌സുകള്‍ ഉയരുന്നു എന്നത് ശരിയാണെങ്കിലും ലോകകപ്പിനോട് അനുബന്ധിച്ചുള്ളത് എണ്ണമറ്റതാണ്. ലോകകപ്പ് കഴിയുമ്പോള്‍ ഇത് വന്‍തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടനല്‍കും.
ഫ്‌ളക്‌സുകള്‍ മണ്ണില്‍ അലിഞ്ഞുചേരാത്തവയാണ്. അവയുടെ പ്രധാന ചേരുവ പോളിവിനെയ്ല്‍ ക്ലോറൈഡ് എന്ന രാസപദാര്‍ഥമാണ്. ഇതുകൂടാതെ സ്റ്റെറിന്‍ അക്രിലേറ്റ്, കാര്‍ബണ്‍, പാരഫിന്‍ വാക്‌സ് എന്നിവയുമുണ്ട്. ഇത് പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷകരമാണ്. ക്യാന്‍സറിനും വന്ധ്യതയ്ക്കുംവരെ കാരണമാകും. ഉപയോഗം കഴിഞ്ഞ ഫ്‌ളക്‌സുകള്‍ വളരെ കുറച്ചു മാത്രമേ പുനരുപയോഗിക്കുന്നുള്ളൂ. മറ്റുള്ളവ കൂട്ടിയിട്ടു കത്തിക്കുയോ അലക്ഷ്യമായി ഉപേക്ഷിക്കുകയോ ചെയ്യുന്നു. കത്തിക്കുമ്പോള്‍ ഫ്‌ളക്‌സില്‍നിന്ന് മാരകമായ വിഷപദാര്‍ഥങ്ങളായ ടോക്‌സിനുകളാണ് പുറത്തുവരുന്നതെന്നും കുറിപ്പ് ഓര്‍മപ്പെടുത്തുന്നു.












Click it and Unblock the Notifications