'തലയെടുക്കാൻ വന്നപ്പോൾ തെന്നി മാറി'; 'ആറംഗ സംഘം തന്നെ വെട്ടി'; ഗുണ്ടാ സംഘർഷം പെരുകുന്നു
കോഴിക്കോട്: നഗരത്തിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വ്യാപകമാകുന്നു. ഞായറാഴ്ച പുലർച്ചെയും ഇത്തരത്തിൽ സംഘർഷം നടന്നിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
കോയാറോഡ് പള്ളിക്ക് സമീപം പള്ളിക്കണ്ടി അർഷാദ് എന്ന പൂത്തിരി അർഷാദിന് വെട്ടേൽക്കുകയായിരുന്നു. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയ്ക്ക് സമീപമാണ് സംഭവം നടന്നത്.
ആറംഗ സംഘം ആണ് തന്നെ വെട്ടിയതെന്നാണ് പൂത്തിരി അർഷാദ് പറയുന്നത്. മൂന്നു ബൈക്കുകളിലാണ് ഇവർ എത്തിയത്. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ബൈക്കിൽ എത്തിയവരിൽ ഒരാൾ മൂന്നു തവണ തലയ്ക്ക് നോക്കി വീശിയിരുന്നു. എന്നാൽ, പൂത്തിരി അർഷാദ് ഉടൻ ഒഴിഞ്ഞ് മാറി. എന്നാൽ, തന്റെ കാലിന് പരുക്ക് പറ്റി.

കൃത്യമായ പദ്ധതി തയാറാക്കി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന ഫോണും കണ്ടെടുത്തു. ഇത് ഫൊറൻസിക് പരിശോധന നടത്തിയാൽ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇരുൾമൂടിയ പ്രദേശത്ത് സിസിടിവി ക്യാമറകളില്ലാത്ത സ്ഥലം കണ്ടെത്തിയാണ് ആക്രമണം.

അതേസമയം, അമ്പാടി ബാബുവെന്ന റസൽ ബാബുവിന്റെ സംഘത്തിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ പറയുന്നത്. ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ലഹരി കേസുകളിൽ സംശയിക്കപ്പെടുന്ന വ്യക്തിയാണ് ഇയാൾ. ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘമാണ് ഇത്. സ്വർണക്കടത്തിന് സംരക്ഷണം നൽകൽ, സ്വർണക്കടത്ത് പൊട്ടിക്കൽ, പൊട്ടിച്ച സ്വർണത്തിന് സംരക്ഷണം നൽകൽ തുടങ്ങിയ വിവിധ സംഭവങ്ങളിൽ ഈ സംഘം പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പറയുന്നു.

എന്നാൽ, പൂത്തിരി അർഷാദിന്റെ സംഘത്തിന് ലഹരി ഇടപാടുകളുമായി ബന്ധമില്ല എന്നാണ് പൊലീസ് പറയുന്നത്. ലഹരിവിൽപനയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നിട്ടുണ്ട്. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, കോഴിക്കോട് നന്‍മണ്ടയിൽ സിനിമ നിര്‍മ്മാതാവിന് നേരെ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാനാണ് വെടിവയ്പും ഗുണ്ടാ ആക്രമണവും നടത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ് വിൽസണിന് എതിരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടിയത്തൂർ സ്വദേശികളായ ഷാഫി, മുനീർ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിന് വിവരം നൽകിയത്. 2010 - ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. എന്നാൽ, സാമ്പത്തിക ബാധ്യത മൂലം വിൽസൺ വീട് ഈടുവച്ച് വായ്പ എടുത്തിരുന്നു. ലേലത്തിൽ പോയ വീട് ഒഴിയാൻ വൈകിയതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നത്.

വായ്പയ്ക്ക് ഈടായി സ്ഥലമാണ് വില്‍സണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രശ്നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സണ് എതിരെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്ഥലമില്ലാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.

അതേസമയം, സംസ്ഥാനത്തെ മൊത്ത വിതരണക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ഏജന്റിനെ ജില്ലയിൽ പിടി കൂടി. പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസ് നഹാസ്(37) നെയാണ് അറസ്റ്റ് ചെയ്തത്. 39 കിലോ കഞ്ചാവുമായാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടില്‍ നിന്നാണ് പ്രതി പിടിയിൽ ആയത്. കോഴിക്കോട് റൂറല്‍ എസ്പി എ.ശ്രീനിവാസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടി, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.












Click it and Unblock the Notifications