'കൈപ്പത്തിക്ക് ചെയ്യുന്ന വോട്ട് താമരയ്ക്ക്': ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടർ
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്.
തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തില്‍ പോകുന്നുവെന്നായിരുന്നു വോട്ടറുടെ പരാതി.

അതിനിടെ കോഴിക്കോട് വോട്ടെടുപ്പിന് ഇടയില്‍ ബൂത്ത് ഏജന്റ് കുഴുഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ സ്കൂളിലെ സി പി എം ബൂത്ത് ഏജന്റായിരുന്ന അനീസ് അഹമ്മദ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥനാണ് അനീസ്. പോളിങ് തുടങ്ങി അല്‍പ സമയം കഴിഞ്ഞാണ് അനീസ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റപ്പാലത്ത് വോട്ട്ചെയ്തിറങ്ങിയ ഗൃഹനാഥനും കുഴഞ്ഞുവീണു മരിച്ചു.
കോഴിക്കോട് ജില്ലയില്‍ വോട്ടിങ് സമാധാനപൂർണ്ണമായ അന്തരീക്ഷത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വോട്ടിങ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വടകരയിലെ ഒരു ബൂത്തില്‍ വോട്ടിങ് തുടങ്ങാന്‍ രണ്ടര മണിക്കൂര്‍ വൈകി. മീത്തലെ അങ്ങാടിയിലെ ബൂത്ത് നമ്പര്‍ 81ലാണ് പോളിങ് തുടങ്ങാന്‍ വൈകിയത്. രാവിലെ അഞ്ചരയോടെ മോക്ക് പോള്‍ തുടങ്ങിയപ്പോള്‍ തന്നെ വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് നീണ്ടുപോകുകയായിരുന്നു. 8.35നാണ് പുതിയ വോട്ടിങ് യന്ത്രമെത്തിയത്. പിന്നീട് അന്‍പത് മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷം 9.20 ന് പോളിങ് ആരംഭിച്ചത്.
ചൂട് കാലാവസ്ഥ കണക്കിലെടുത്ത് രാവിലെ തന്നെ ബൂത്തുകളില്‍ ആളുകള്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യാനുള്ളവരും വീട്ടിലുള്ള പ്രായമായവരെ ഉള്‍പ്പെടെ കൂടെക്കൂട്ടി ആറുമണിയോടെ തന്നെ പോളിങ് കേന്ദ്രത്തിലെത്തിയിരുന്നു. വോട്ടെടുപ്പ് നീണ്ടുപോയതിനാല്‍ പലര്‍ക്കും മടങ്ങിപ്പോകേണ്ടിവന്നു. പിന്നാലെ പ്രശ്നം പരിഹരിച്ചതിന് ശേഷം വോട്ടർമാർ വീണ്ടും ബൂത്തുകളിലേക്ക് എത്തി.












Click it and Unblock the Notifications