ജില്ലാ ആശുപത്രി പരിസരത്ത് ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
വടകര: ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗവും, പരിസരപ്രദേശങ്ങളിലും സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി രാഷ്ട്രീയ സംഘട്ടനങ്ങളിലും മറ്റും പരിക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുന്നവരെ മര്‍ദ്ദിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിവിധ കോണുകളില്‍നിന്നും സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നത്.
മാത്രവുമല്ല ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്കും ഇടയ്ക്കിടെ ഉണ്ടാകുന്ന സംഘർഷങ്ങൾ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.രാഷ്ട്രീയ സംഘർഷത്തിലും,വിദ്യാർത്ഥി സംഘർഷത്തിലും പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ എത്തുമ്പോഴേക്കും രോഗികളടക്കമുള്ളവരെ രാഷ്ട്രീയ പ്രതിയോഗികള്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്.

മര്‍ദ്ദനത്തില്‍ പലര്‍ക്കും ഗുരുതരമായി പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.ഈ അടുത്ത കാലത്തായി നിരവധി സംഘർഷമാണ് ആശുപത്രി അത്യാഹിത വിഭാഗവും,ആശുപത്രി കോമ്പൗണ്ടും സാക്ഷ്യം വഹിച്ചത്. മാസങ്ങൾക്ക് മുൻപ് ഓർക്കാട്ടേരിയിലുണ്ടായ രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ മറ്റൊരു രോഗിയെ കാണാൻ വന്നവർക്കും മർദ്ദനമേറ്റ സംഭവം ഉണ്ടായിരുന്നു. ആളുമാറിയായിരുന്നു മര്‍ദ്ദനം. ഒടുവില്‍ മാപ്പ് പറഞ്ഞു തടിയൂരുകയായിരുന്നു.
വിദ്യാര്‍ത്ഥി സംഘട്ടനത്തെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദ്യാർത്ഥികളെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു, ഒടുവില്‍ ജില്ല ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനാകാതെ മെഡിക്കല്‍കോളേജിലേക്ക് അയക്കേണ്ട സ്ഥിതി വന്നിരുന്നു. ഇത്തരം സംഭവങ്ങളില്‍ പരാതി പറഞ്ഞാലും തെളിവില്ലെന്ന് പറഞ്ഞു പോലിസ് കേസ്സെടുക്കാറില്ല. പരാതി പ്രകാരം പോലീസ് അന്വേഷണത്തിന് ആശുപത്രി അധികൃതരെ സമീപിച്ചാൽ ഞങ്ങൾക്ക് അറിയില്ലെന്ന മറുപടിയാണ് ലഭിക്കുക
.ഇതോടെ പോലീസിന് കേസ്സെടുക്കാൻ പറ്റാത്ത അവസ്ഥയാണുണ്ടാകുന്നത്.ആശുപത്രി പരിസരം ഗുണ്ടകളുടെ താവളമായി മാറുന്ന സാഹചര്യ മാണുള്ളത്.ആശുപത്രി പരിസരത്തെ സംഘർഷം പലപ്പോഴും രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.ഇക്കാരണം കൊണ്ട് തന്നെയാണ് സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.സി.സി.ടി.വി എന്ന ആവശ്യത്തോട് ജീവനക്കാരും യോജിക്കുകയാണ്. ആശുപത്രിയിലും, പരിസരത്തും സമാധാനാന്തരീക്ഷം ഉണ്ടാകേണ്ടത് രോഗികള്‍ക്കും, രോഗ ശമനത്തിനും അനിവാര്യമാനെന്നിരിക്കെ ജില്ലാ പഞ്ചായത്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ












Click it and Unblock the Notifications