അങ്കണവാടികളിൽ ഭക്ഷ്യ യോഗ്യമല്ലാത്ത പയർ വർഗ്ഗങ്ങൾ വിതരണം ചെയ്തതായി പരാതി: സംഭവം കോഴിക്കോട്!!
വടകര: അങ്കണവാടികളിൽ ഭക്ഷ്യ യോഗ്യമല്ലാത്ത പയർ വർഗ്ഗങ്ങൾ വിതരണം ചെയ്തതായി പരാതി.വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ അങ്കണവാടികളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത പയർ വർഗ്ഗങ്ങൾ ഭക്ഷ്യ യോഗ്യ മല്ലാത്തതെന്ന് പരാതി. ഇത് സംബന്ധിച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ജില്ലാ കലക്റ്റർക്ക് പരാതി നൽകി. ഒഞ്ചിയം പഞ്ചായത്തിലെ മാടാക്കര ഭാഗത്ത് അങ്കണവാടികളിൽ നിന്നും പിഞ്ചു കുട്ടികൾക്കും ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും വിതരണം ചെയ്ത പയർ വർഗ്ഗങ്ങളാണ് ഭക്ഷ്യ യോഗ്യമല്ലാത്ത ഗുണ നിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തിയത്.
പയർ വർഗ്ഗങ്ങളുടെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് അധികൃതർക്കും,ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അധികൃതർക്കും കൈമാറി.പരാതി ഉയർന്നതിനെ തുടർന്ന് ഒഞ്ചിയം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യ യോഗ്യമല്ലാത്ത പയർ വർഗ്ഗങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.ആറു മാസത്തേക്കുള്ള സാധനങ്ങൾ ഒന്നിച്ച് അങ്കണവാടികളിൽ സ്റ്റോക്ക് ചെയ്യുന്നതാണ് ഗുണ നിലവാരം കുറയാൻ കാരണമെന്ന് പറയപ്പെടുന്നു.സപ്ലൈ കോ വഴിയാണ് ധാന്യങ്ങൾ വിതരണം ചെയ്ത് വരുന്നത്.
ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോഗ്രാം ഓഫീസർ ഇത് സംബന്ധിച്ച് അംഗൻവാടി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.പഴക്കം ചെന്ന ധാന്യങ്ങൾ കുട്ടികൾക്ക് നൽകാനായി മാറ്റി വെക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കലക്റ്റർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.